ഹിംസയുടെ ഭൂപടം പിടിക്കുന്നുണ്ട്
മനുഷ്യനാണെന്ന് ഭാവം
പട്ടിയാണെന്നെനിക്കുമാത്രമറിവ്
വലിച്ചു കെട്ടിയ ഭൂപടത്തിലെ
ഇരുകണ്ണുകൾ ഒന്നകലെയായി മറഞ്ഞിരിക്കുന്നു
ജീവനുണ്ട്
ജീവിതവും കുറുക്കിയ
ഉപ്പോളം അഹിംസയും
കണ്ണുകൾക്ക് ഇരട്ടത്താപ്പ്
പൂക്കളിലെ ഈച്ചകൾ
ഒരിടത്ത് വെളുപ്പും ഒരിടത്ത് ചുവപ്പും
ഒരേ ജാതി ഒരേ മതം
എന്ന് ഓതിയതിനെ
ചൊല്ലി തർക്കമുണ്ട്
ജിന്നയും ഗാന്ധിജിയും കണ്ണുകൾ കോർക്കുന്നുണ്ട്
സ്വാതന്ത്ര്യത്തിന്റെ മഴവില്ല്
ഭൂവിലെ
താരകങ്ങളിലേക്കിറങ്ങുന്നുണ്ട്
കണ്ണീരൊഴുകുന്നുണ്ട്
അതിൽ നനഞ്ഞമരുന്നു മർത്യരൊക്കെയും
വെളിച്ചമമരവേ
പ്രാർത്ഥനക്കുമ്പിൾ
വീണുടയവേ
കാലന് ദൈവത്തിന്റെ നാമം ഗോഡ്സെയെന്നും
ചോദ്യചിഹ്നത്തിന് ഉത്തരം കൽബുർഗിയും കിരൺബേദിയും മറ്റനേകരും പങ്കിടുന്നുണ്ട്
സ്വാഭാവികം ഓതിയവന്റെ തലച്ചോറ് നേരെയാവുന്നുണ്ട്
ദൈവത്തിന്റേത് വളഞ്ഞുവോ
അന്നുതൊട്ടിന്നോളം
അഹിംസ,രാജ്യമെന്ന കവിതയെഴുതവേ
ഹിംസയുടെരക്തപ്പെയ്ത്തിൽ ,മായുന്നു,മറയുന്നു
ഇഴഞ്ഞു ഇഴഞ്ഞു നീങ്ങുന്നു
കൂടെയൊരു പതാകയും











