ഋതുഭേദ വിസ്മയങ്ങൾ – (ജെനി ആൻഡ്രൂസ്)

Facebook
Twitter
WhatsApp
Email
ഓരോ ഋതുവിലും ഭൂമിയിൽ വർണ്ണങ്ങളുടെ ഇന്ദ്രജാലങ്ങൾ, തീരാത്ത ചിത്രമെഴുത്തുകൾ. നിറങ്ങളെ മാറ്റിമറിച്ചു കൊണ്ട് ആകാശഭൂമികൾ. ഋതുവിനൊത്തുള്ള ഭാവാന്തരങ്ങളും പ്രകൃതിയിൽ അരങ്ങേറുകയായി. വായുവിന്റെ സുഖദമായ തലോടൽ, മരച്ചില്ലകളുടെ നൃത്തം, കിളിയൊച്ചകൾ, സുഗന്ധങ്ങൾ, ചിറകുകളിൽ നൃത്തവുമായി ശലഭങ്ങൾ, പുഴകളിലെ കുഞ്ഞോളങ്ങൾ. എല്ലാം ചാരുതയോടെ സാന്നിധ്യം അറിയിക്കുന്നു. ഇവയെല്ലാം വിസ്മയത്തോടെ കാണുവാനും കേൾക്കുവാനും ആസ്വദിക്കുവാനും നമുക്കാവുമ്പോൾ നാം അനുഗൃഹീതരാവുകയാണ്.
മനുഷ്യ മസ്തിഷ്കവും മനസ്സും സദാ വിസ്മയോന്മുഖമാണ്. വിസ്മയത്തിന്റെ ഏറ്റവും സഹജമായ സ്രോതസ്സുകൾ പ്രകൃതിയിലാണുള്ളത്. അനിതര സാധാരണമായ സംഭവങ്ങളും കാഴ്ചകളും മാത്രമല്ല നമ്മുടെ വിസ്മയകരമായ പ്രതികരണത്തിന് വിധേയമാകേണ്ടത്, എന്ന് നമ്മെ തിരിച്ചറിവിലാക്കുവാൻ പോന്ന ഒരു ഗ്രന്ഥം ഒരുക്കിയിരിക്കുകയാണ് ശ്രീ. ആൻ്റണി പുത്തൻപുരയ്ക്കൽ. ‘ഋതു മന്ത്രണങ്ങൾ’ എന്ന ഈ ഗ്രന്ഥം ഓരോ ഋതുവിന്റെയും സാധാരണതകളിൽ തുളുമ്പി നിൽക്കുന്ന അസാധാരണതകളെ ഒരു ചിത്രശാലയിലെന്നോണം വ്യക്തമാക്കി തരികയാണ്.
അവബോധത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടാണ് ഈ ദൃശ്യ ചാരുതകൾ അദ്ദേഹം ഒപ്പിയെടുത്തിരിക്കുന്നത്. നാമെല്ലാവരും കണ്ടിട്ടും കാണാതെ പോകുന്ന സാധാരണ കാഴ്ചകളിലും സംഭവങ്ങളിലും അവാച്യമായ അർത്ഥവും ആഴവും മറഞ്ഞിരിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അവയെ എങ്ങനെ നമുക്കും കണ്ടെത്താനാവും എന്നതിനുള്ള വ്യക്തമായ രൂപരേഖയും ‘ഋതുമന്ത്രണങ്ങ’ളിലുണ്ട്. മനോഹരമായ ചിത്രങ്ങളുടെ സഹായത്തോടെ നമുക്ക് ആ ജ്ഞാനശലകങ്ങൾ വായിച്ചെടുക്കാനാവുന്നു.
ഓരോ വിസ്മയവും ഈ നിമിഷത്തിൽ, ഇവിടെ, മാത്രമായിരിക്കുവാൻ നമ്മെ സഹായിക്കുകയാണ്. ആർജിച്ച അറിവുകളേക്കാൾ, ചിന്തകളേക്കാൾ, ആഴത്തിലുള്ള അറിവും ജ്ഞാനവും പകരുവാൻ പോന്ന പാഠങ്ങൾ ചുറ്റുമുള്ള പ്രപഞ്ചത്തിൽ നിന്ന് കണ്ടെത്താനാവും എന്ന യാഥാർത്ഥ്യം അറിയുവാനും അംഗീകരിക്കുവാനും കഴിയുമ്പോൾ നമ്മിൽ ശാന്തിയും സമാധാനവും നിറയുന്നു.
ജീവിതത്തിൻെറ നവീനതയും മാന്ത്രികതയും അത്ഭുതവും മറഞ്ഞിരിക്കുന്നത് ഏറ്റവും ലളിതമായ അനുദിന കൗതുകങ്ങളിലും വിസ്മയങ്ങളിലും ആണെന്ന് ഈ പുസ്തകം നമ്മെ അറിയിച്ചു തരുന്നു. വിഷമകരമായ സമയങ്ങളിൽ പോലും അവയെ കണ്ടെത്തുവാൻ നമ്മെ സഹായിക്കുന്ന, നമുക്ക് ചുറ്റും വിസ്മയത്തിന്റെ ഒരു ലോകം സൃഷ്ടിക്കുവാൻ ഉപകരിക്കുന്ന, രീതിയിലാണ് ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്.
തൻ്റെ വനനടത്തകളിൽ ഉള്ളിൽ ഊറിയെത്തിയ അനുഭൂതികൾ, ചിന്താശകലങ്ങൾ, ചെറുകവിതകളായി അദ്ദേഹം പകർത്തിക്കൊണ്ടിരുന്നു. അദ്ദേഹത്തിൻെറ ദിവസവുമുള്ള പ്രഭാത നടപ്പുകൾ ഒരു വനമേഖലയിലാണ് എന്നത് യാദൃശ്ചികമായിരുന്നില്ലല്ലോ, എന്ന് ഈ കവിതാശകലങ്ങളിലൂടെ കടന്നുപോയപ്പോൾ ഞാൻ വിസ്മയത്തോടെ ചിന്തിച്ചു. വനങ്ങളിലാണ് ഋതുക്കളുടെ സവിശേഷതകൾ ഏറ്റവും മിഴിവാർന്ന് നിൽക്കുക. ജൈവ വൈവിധ്യങ്ങളിലേക്ക് പ്രകൃതി തൻ്റെ വർണ്ണങ്ങളും ഭാവങ്ങളും സമൃദ്ധമായി ചൊരിയുകയാണ്. “വസന്തം അതിന്റെ എണ്ണമറ്റ വർണ്ണങ്ങളിലൂടെ ഭൂമിക്ക് മനോഹാരിത പകരുന്നു. ശരത്കാലമാകട്ടെ, അതിന്റെ നനുത്ത ഇളംകാറ്റിന്റെ മർമ്മരത്തിലൂടെ ഭൂമിയെ സംഗീത സാന്ദ്രമാക്കുന്നു.”
“നിറങ്ങൾ ഇപ്പോൾ ധ്യാനത്തിലാണ്,
ശൈത്യകാല മൗനത്തിൻറെ ഊർജ്ജത്തിൽ നിന്നും
ആയിരം കണ്ണുകളുമായി
വസന്തത്തെ വരവേൽക്കുവാൻ,”
എന്നു കുറിക്കുന്നിടത്ത് ഒരു സെൻമനസ് നാം കാണുന്നു. ഏതും പാഠങ്ങളാണ്, ഏതും ഒരു വരുംകാല വരമാവുകയാണ്, എന്നൊരു അധ്യയനവും ഇവിടെ നാം അറിയുന്നു.
എത്ര ശാന്തമായി, ഏറ്റവും മിഴിവോടെയുള്ള പ്രകൃതി ആസ്വാദനവും സാധിക്കുമെന്ന് ഈ ഗ്രന്ഥത്തിലൂടെ നാം അറിയുന്നു. “അസ്തിത്വത്തിന്റെ എളിയ അടയാളങ്ങ”ളായാണ് ഓരോ ദൃശ്യ ചാരുതകളെയും ഗ്രന്ഥകാരൻ കാണുന്നത്. പ്രത്യാശയുടെ വിത്തു വിതയ്ക്കലുകളാണ് ഈ ഗ്രന്ഥം നിറയെ. “കൊയ്ത്തു കഴിഞ്ഞ വയലേലകൾ ഉപേക്ഷിക്കപ്പെടുന്നില്ല. ഇവിടെ ഇനിയും സ്വപ്നങ്ങൾ മുളയ്ക്കും”.
ഋതു ഓരോന്നും വന്ന് മറയുമ്പോൾ വീണ്ടെടുപ്പുകളുടെ കഥകളാണ് ഭൂമിയിൽ സദാ ആവർത്തിക്കപ്പെടുന്നത്. തികച്ചും സ്വാഭാവികമായി അവ സംഭവിച്ചുകൊണ്ടിരിക്കുന്നു.
“വ്യാമോഹങ്ങളില്ല,
അതിജീവനത്തിന്റെ പേരിൽ
ചെറുത്തുനിൽപ്പില്ല.
കീഴടങ്ങിയെന്ന അപകർഷതയില്ല
അനിവാര്യമായ മാറ്റങ്ങൾക്ക്
സ്വയം സമർപ്പിക്കുന്നു.
സ്വീകരിച്ചതും നേടിയതുമെല്ലാം
ജീവിതമെന്ന ബലി വേദിയിൽ
സമർപ്പിച്ചേ തീരൂ.”
പ്രകൃതി ഇവിടെ ഗുരുവായി നിൽക്കുകയാണ്. ജീവനകലയിൽ നിപുണരാകാൻ മനുഷ്യർ പിന്തുടരേണ്ടത് ഈ പ്രകൃതിപാഠം തന്നെ.
140 വർണ്ണ ചിത്രങ്ങളും അവയ്ക്ക് അനുയോജ്യമായ അടിക്കുറിപ്പുകളായി ചേർത്തിരിക്കുന്ന ദാർശനികമായ കവിതാശകലങ്ങളും വായനക്കാരിൽ വിസ്മയങ്ങൾ സൃഷ്ടിക്കുവാൻ പോന്നവയാണ്.
ദാർശനികനും എഴുത്തുകാരനുമായ ശ്രീ. ഷൗക്കത്തിന്റെ അവതാരികയും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രമുഖ സാഹിത്യകാരനുമായ ശ്രീ. കെ.ബി. പ്രസന്നകുമാറിന്റെ ആസ്വാദനക്കുറിപ്പും ഗ്രന്ഥത്തിന് അലങ്കരണങ്ങളായിരിക്കുന്നു.
വിയന്നയിൽ, ഐക്യരാഷ്ട്രസഭയുടെ അന്തർദേശീയ ആണവോർജ ഏജൻസിയിലെ സേവനത്തിന് ശേഷം വിരമിച്ച ശ്രീ. ആൻ്റണി പുത്തൻപുരയ്ക്കലിന്റെ രണ്ടാമത്തെ പുസ്തകമാണിത്. 2014-ൽ അദ്ദേഹം തയ്യാറാക്കിയ സപ്തഭാഷാ സചിത്ര നിഘണ്ടു വ്യത്യസ്തമായ മറ്റൊരു രചനയാണ്. ലോകത്തിൽ ആദ്യത്തെ സപ്തഭാഷാ നിഘണ്ടുവാണിത്.
താൻ കവിയല്ല എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തുന്നുവെങ്കിലും, ഒരു സ്രോതസ്സിൽ നിന്ന് ഉറവെടുത്ത് എത്തുന്നവയാണ് കവിതകൾ എന്നിരിക്കേ, ആ ഉറവയ്ക്കരികെ അൽപനേരം അദ്ദേഹം നിന്നിരിക്കുന്നു എന്ന് ഈ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.
ഒരു ശൈത്യക്കുറിപ്പ് ഇങ്ങനെ:
“ഭൂമിയിലെ വൃക്ഷലതാദികളോട്
ജീവബിന്ദു മാത്രം കയ്യിൽ
കരുതിക്കൊള്ളുവാനുള്ള
വിളംബരം അറിയിച്ചുകൊണ്ട്
ശൈത്യം ശീതക്കാറ്റിനൊപ്പം
മഞ്ഞും ഭൂമിയിലേക്ക് തുറന്നു വിട്ടു.”
ഇലയില്ലാത്ത ഒരു ഒറ്റ മരവും നിലവുമെല്ലാം വെള്ളിയിൽ പൊതിഞ്ഞു നിൽക്കുന്ന ചിത്രത്തിന് അദ്ദേഹം വാക്കുകൾ കുറിച്ചത് ഇങ്ങനെ:
“രാത്രിയുടെ ഏതോയാമത്തിൽ
തോട്ടക്കാരൻ കാണാതെയും
നക്ഷത്രങ്ങളായ ജനക്കൂട്ടം അറിയാതെയും
ആകാശത്തേക്ക് കൈകൾ ഉയർത്തി നിൽക്കുന്ന
ഈ വെള്ളി വിഗ്രഹം
ഇവിടെ പ്രതിഷ്ഠിച്ചത് ആരാണ്?”
സംശുദ്ധം, ഈ കവിതകൾ.

About The Author

Leave a Reply

Your email address will not be published. Required fields are marked *