LIMA WORLD LIBRARY

പാകിസ്ഥാനിൽ വൻ ഭീകരാക്രമണം, മനുഷ്യ ബോംബുകൾ ഉൾപ്പെടെ മിയാൻവാലി വ്യോമതാവളത്തിനുള്ളിൽ: കനത്ത വെടിവയ്പ്പ്

പാകിസ്ഥാൻ വ്യോമസേനാ താവളത്തിൽ (PAF base)  വീണ്ടും ഭീകരാക്രമണം. പാകിസ്ഥാൻ പഞ്ചാബിലെ മിയാൻവാലിയിലെ (Mianwali) വ്യോമസേനാ താവളത്തിലാണ് ചാവേർ ബോംബാക്രമണമുണ്ടായത്. ചാവേറുകൾ ഉൾപ്പെടെ (suicide bomber) ആറോളം ആയുധധാരികളായ ഭീകരർ വ്യോമത്താവളത്തിനുള്ളിൽ പ്രവേശിക്കുകയായിരുന്നു. ഇരുവശത്തുനിന്നും കനത്ത വെടിവയ്പ്പ് നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.  എയർബേസ് അഗ്നിക്കിരയാകുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഏറ്റുമുട്ടലിൽ ഇതുവരെ ഒരു അക്രമി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. തെഹ്‌രീകെ ജിഹാദ് എന്ന സംഘടന ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തി.

ഇരുവശത്തുനിന്നും കനത്ത വെടിവെപ്പ്

ചാവേറുകൾ ഉൾപ്പെടെയുള്ള ഭീകര സംഘം കോണിപ്പടികളിലൂടെയാണ് വ്യോമതാവളത്തിൽ പ്രവേശിച്ചത്. അതിനുശേഷം ആക്രമണം നടത്തുകയായിരുന്നു. സംഭവ സ്ഥലത്ത് നിരവധി ബോംബ് സ്ഫോടനങ്ങൾ നടന്നതായി പരിസരവാസികൾ പറയുന്നു. ചാവേർ ബോംബർമാർക്കെതിരെ പാകിസ്ഥാൻ സൈന്യത്തിൻ്റെ സെെനിക നടപടി തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഇരുവശത്തുനിന്നും കനത്ത വെടിവയ്പ്പ് നടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

ആക്രമണം പാകിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചു

ആക്രമണം സ്ഥിരീകരിച്ച് പാകിസ്ഥാൻ സെെന്യം പ്രസ്താവനയുമായി രംഗത്തെത്തി. ‘2023 നവംബർ നാലാം തീയതി അതിരാവിലെ പാകിസ്ഥാൻ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള മിയാൻവാലി വ്യോമസേന കേന്ദ്രത്തിൽ ഭീകരർ കടന്നു കയറി ആക്രമണം നടത്താൻ ശ്രമിക്കുകയും പ്രസ്തുത ആക്രമണം പാകിസ്ഥാൻ സൈന്യം പരാജയപ്പെടുത്തുകയും ചെയ്തു. സൈന്യം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.  മൂന്നു ഭീകരത സൈന്യം വധിച്ചു.  മറ്റുള്ളവരുമായി ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കുന്നു. ഭീകരാക്രമണത്തിൽ സൈനിക കേന്ദ്രത്തിലും നിർത്തിയിട്ടിരുന്ന മൂന്നു യുദ്ധവിമാനങ്ങളും ഒരു ഇന്ധന ടാങ്കറും ഭീകരർ തകർത്തുവെന്നും സെെന്യം പറഞ്ഞു.

ഭീകരസംഘടനയായ ടിജെപി ഉത്തരവാദിത്തം ഏറ്റെടുത്തു

മിയാൻവാലി വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം തെഹ്‌രീകെ ജിഹാദ് പാകിസ്ഥാൻ (ടിജെപി) ഏറ്റെടുത്തു. ടിജെപിയുടെ വക്താവ് മുല്ല മുഹമ്മദ് കാസിമാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയത്. ആക്രമണം നടത്തിയ സംഘത്തിൽ നിരവധി ചാവേർ ബോംബർമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സംഘടന അവകാശപ്പെട്ടു. ആക്രമണം സ്ഥിരീകരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. താവളത്തിലുണ്ടായിരുന്ന ടാങ്ക് തകർത്തതായും ഭീകരസംഘടന അവകാശപ്പെട്ടിട്ടുണ്ട്.

നേരത്തെ ഇമ്രാൻ ഖാൻ അറസ്റ്റിലായതിനു പിന്നാലെ പാർട്ടി അനുയായികൾ മിയാൻവാലി വ്യോമത്താവളത്തിൽ ആക്രമണം നടത്തിയിരുന്നു. വ്യോമതാവളത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന യുദ്ധ വിമാനത്തിൻ്റെ മാതൃകയും അന്ന് പ്രതിഷേധക്കാർ തീയിട്ടിരുന്നു.

വെള്ളിയാഴ്ച ദാറിൽ പാകിസ്ഥാൻ സുരക്ഷാ സേന സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങൾക്ക് നേരെ ഭീകരാക്രമണമുണ്ടായിരുന്നു, അതിൽ 14 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഗ്വാദർ ജില്ലയിലെ പസ്‌നിയിൽ നിന്ന് ഒർമാരയിലേക്ക് സുരക്ഷാ വാഹനവ്യൂഹം സഞ്ചരിക്കുമ്പോഴാണ് ആക്രമണം നടന്നതെന്ന് ഇൻ്റർ സർവീസസ് പബ്ലിക് റിലേഷൻസ് വ്യക്തമാക്കിയിരുന്നു.

Credits: https://malayalam.indiatoday.in/

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px