സോഷ്യൽ മീഡിയയിലൂടെ കൂടുതൽ ആളുകളെ നിയമിച്ച് ജപ്പാനിലെ ഗുണ്ടാ സംഘങ്ങൾ. കൗമാരക്കാർ മുതൽ വയോധികർ വരെ ഇത്തരത്തിൽ നിയമിക്കപ്പെടുന്നുണ്ട്. ഗുണ്ടാസംഘങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി സോഷ്യൽ മീഡിയ ഉപയോഗിച്ച് കൂടുതൽ ആളുകളെ സംഘത്തിൽ ചേർക്കുകയും രാജ്യത്ത് മുൻ വർഷത്തേക്കാൾ കൂടുതൽ ക്രിമിനൽ പ്രവർത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തതായാണ് വിവരം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളെയാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ കണ്ടെത്തി നിയമിക്കുന്നത്.
റിസ യമഡ എന്ന യുവതിയെ ഇത്തരത്തിൽ ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാപ്പനീസ് ക്രിമിനൽ സംഘങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പരസ്യം കണ്ട് അപേക്ഷിക്കുകയും അതുവഴി യുവതി ക്രിമിനൽ സംഘത്തിലെത്തുകയുമായിരുന്നു. പിതാവില്ലാതെ വളരുകയും സ്ഥിരമായ ജോലി കണ്ടെത്താൻ പാടുപെടുകയും ചെയ്ത റിസ യമാഡയെ ലക്ഷ്യമിട്ട് വന്ന ഒരു പരസ്യമാണ് ഇവരെ കുരുക്കിയത്. ഒരു പോലീസ് ഓഫീസസറായി ആൾമാറാട്ടം നടത്തിയാണ് യുവതി തട്ടിപ്പ് നടത്തിയിരുന്നത്. ഇങ്ങനെ ജപ്പാനിലെ ഒറ്റയ്ക്ക് കഴിയുന്നവരും സമ്പന്നരും നിഷ്‌കളങ്കരുമായ നിരവധി ആളുകളിൽ നിന്ന് ഫോണിലൂടെ ലക്ഷക്കണക്കിന് ഡോളർ ഇവർ തട്ടിയെടുത്തിരുന്നു.
“എനിക്ക് ഒരു സാധാരണ ജോലി ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നില്ലെന്നാണ്” ജൂലൈയിൽ ടോക്കിയോ കോടതിയിൽ മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് ഈ 27കാരി പറഞ്ഞത്. ജപ്പാനിലെ ക്രിമിനൽ അധോലോകം പണം സമ്പാദിക്കാനും കുറ്റകൃത്യങ്ങൾ ചെയ്യാനും തയ്യാറുള്ള കൗമാരക്കാരെയും പ്രായമായവരെയും കണ്ടെത്താനായി സോഷ്യൽ മീഡിയയാണ് കൂടുതലും ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ക്രിമിനൽ സംഘങ്ങൾ വരുത്തി വയ്ക്കുന്ന നാശനഷ്ടം മുൻ വർഷത്തേക്കാൾ 30 ശതമാനം ഉയർന്ന് 37 ബില്യൺ യെൻ (ഏകദേശം 2,081 കോടി രൂപ) ആയി. ഇത് എട്ട് വർഷത്തിനിടയിലെ ആദ്യത്തെ വർധനവാണ്.
ഗുണ്ടകളെ തേടിയുള്ള തൊഴിൽ പരസ്യങ്ങൾ ജാപ്പനീസ് മാസികകളിലോ പൊതു ടോയ്‌ലറ്റുകളിലോ ഒക്കെ മുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളായ ടെലിഗ്രാം, സിഗ്നൽ പോലുള്ള സോഷ്യൽ മീഡിയകളാണ് ഗുണ്ടാ സംഘങ്ങളെ കണ്ടെത്തുന്നതിനായി ഇന്ന് കൂടുതലും ഉപയോഗിക്കുന്നത്. അതിൽ എൻക്രിപ്റ്റ് ചെയ്‌തും പേരില്ലാതെയും സന്ദേശമയക്കാൻ സാധിക്കും. ഇങ്ങനെ സംഘത്തിൽ എത്തുന്നവർ ജോലിയിൽ നിന്നും പിൻമാറിയാൽ അവരെക്കുറിച്ചും അവരുടെ കുടുംബത്തെക്കുറിച്ചുമുള്ള സ്വകാര്യ വിവരങ്ങൾ സംഘങ്ങൾക്ക് കൊടുക്കേണ്ടി വരും.
2018 നും 2022 നും ഇടയിൽ സംഘടിത വഞ്ചന കുറ്റം ചുമത്തി അറസ്റ്റിലായ ഏകദേശം 13,100 പേരിൽ രണ്ട് ശതമാനം പേർ മാത്രമാണ് ഗുണ്ടാസംഘത്തിന്റെ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നതെന്ന് പോലീസ് രേഖകൾ വ്യക്തമാക്കുന്നു. “ക്രിമിനൽ റിക്രൂട്ട്‌മെന്റുകളിലൂടെ നിയമിക്കുന്നവരെ ഗുണ്ടാ നേതാക്കൾ ചൂഷണം ചെയ്യുന്നു”. ദേശീയ പോലീസ് ഏജൻസി എഎഫ്‌പിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ജപ്പാനിൽ ക്രിമിനൽ പരസ്യങ്ങൾ നീക്കം ചെയ്യുന്നതിനായി പോലീസ് നെട്ടോട്ടമോടുകയാണ്, ഇതിന് പിന്നിലുള്ള സംഘങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ദശലക്ഷം യെൻ (ഏകദേശം 5.49 ലക്ഷം രൂപ) വരെ പോലീസ് പാരിതോഷികം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Credits: https://malayalam.news18.com/













