പൂങ്കിനാവ് നട്ടു..
പൂത്തിരുവാതിര കട്ടു
കാട് ചുട്ടു, കാറ്റിറുക്കും പാട്ടിന്റെ കണ്ണ്
ചത്തു, പൂമലർക്കാവ് ചത്തു. പൂരവും പട്ടു
ഈണമിഴുകും ഇതളുകൾ തൊട്ടു.
പ്രളയമൂറും കരളിന്റെ കനിവുമറ്റു.
അമൃത രാഗമൊന്നു മുത്തും കരിയിലച്ചിതലുമട്ടു.
കാവിറങ്ങിപ്പോയ വിഷ്ണു മൂർത്തി
കാലനാവ് നീട്ടും മഹാ മന്ത്ര വ്യാധി
എരിഞ്ഞലറി വീഴും സ്വപ്‌നങ്ങളിൽ
ഇറുന്നുരിഞ്ഞു നീറും കൽവിളക്കിൽ
മനുജ രക്തത്താലെഴുതും വരികൾ തോറ്റു.
പച്ച – കത്തി,പച്ച മാംസഗന്ധം
ഉച്ചകൾ ചൂഴ്ന്ന മരുഭൂ വസന്തം
കച്ചവടത്തിനായി കാവറുക്കും
സ്വച്ഛ സ്നേഹാഗ്നിയുടെ കപട ഭാവം.
കോവിലിൽ കോലമഴിക്കുന്ന കാലം
ഹരിത ഹൃദയത്തിലെ തിരികൾ കൊളുത്തേ
ഒരു നോക്ക് കൊണ്ടെന്റെ മഴ വീണയിൽ
മൽഹാര ഗീതമായി പുനർജനിക്കൂ
ഒരു വാക്ക് പുഴയായി ഒഴുക്കി വിടൂ
പഴയ പൂങ്കാവനം തിരികെയേകൂ..
രചന
======
ദീപു. RS
ചടയമംഗലം











