ഉടയഭാരങ്ങൾ അഴിച്ചിട്ടത്
അതിനാണ്…
ഉതിർപ്പൂവിൻ്റെ ഇതളുകൾ
അഴിച്ചിടും പോലെ,
സുഗന്ധം മുഖത്തേക്ക് വിതറി,
നാവിൻ്റെ തുമ്പിൽ
ഒരിറ്റു തേൻ കണം ചേർത്ത്
ഇനിപ്പു രുചിയിൽ കണ്ണടച്ച്,
കന്മദം കടന്ന്,
അലയാഴി കടന്ന്,
പൊടിമണൽ കടന്ന്,
രാവിൻ്റെ നെഞ്ചു കീറി
വരുന്ന
പുലരിത്തൂവൽ കൊണ്ട്
ചിത്രം തുന്നിയണിഞ്ഞ്
പൊട്ടിച്ചിരിക്കാൻ.
ചിരിപൊട്ടി മാനം വെളുക്കാൻ.
വെളുത്ത മാനത്തു,
പഞ്ഞി മെത്തയിൽ കിടന്ന്
ആത്മാവിൻ്റെ പനിനീർരാഗം
മഴയായി തളിക്കാൻ.
മഴ യക്ഷിയായി
പ്രതികാരം തീർക്കാൻ.
അതിനാണ്
കൊളുത്തുകൾ അഴിച്ചിട്ടത്…
ഉതിർപ്പൂവിൻ്റെ
ഗന്ധകണം പോലെ അഴിഞ്ഞു വീണത്.











