പൂക്കൾനിറഞ്ഞ വഴി സുന്ദരമായിരുന്നു.
അതിൽ മുള്ളുകൾ ഒളിച്ചിരുന്നത് കാണാൻ കഴിഞ്ഞില്ല.
അതു കുത്തിക്കയറിയപ്പോൾ
വേദനകൊണ്ടു പുളഞ്ഞു.
മുള്ളുകൾ എടുക്കാനാവാത്തവിധം
തറഞ്ഞുപോയിരുന്നു.
ചോരത്തുള്ളികൾക്ക്
റോസപ്പൂവിന്റെ നിറം
‘മുള്ളിനെ മുള്ളാലെ’ന്ന
ആപ്തവാക്യം ഇവിടെ
കീഴ്മേൽ മറിഞ്ഞു
കുത്തിയ പാടുകളിൽ
വ്രണങ്ങൾത്തീർത്ത
നേർത്ത മഞ്ഞപ്പ്
സായാഹ്നങ്ങളുടെ
നിറംപോലെ
നിദ്രയുടെ കുടിലിൽ
സ്വപ്നസുന്ദരി
അരികിലെത്തി
ഓർമ്മകളുടെ മോഹലേപനങ്ങൾ
മുൾമുറിവിൽ പുരട്ടി
വാർന്നുപോയ ചോരതുള്ളികളിൽ
രക്തപുഷ്പങ്ങൾ വിടർന്നു.
പുലരിയുടെ നേർത്ത കാറ്റിലലിഞ്ഞു സ്വപ്നസുന്ദരി യാത്രയായി.
മുള്ളുതറച്ച ഉണങ്ങാത്ത മുറിവിൽ
വിങ്ങൽ ബാക്കിയായി.
നിദ്ര പ്രഭാതമാന്ത്രികന്റെ
മായയിൽ മാഞ്ഞുപോയി
മുള്ളുകൾ
ശ്രീ മിഥില











