LIMA WORLD LIBRARY

മഴക്കോടയായ് പെയ്യാം – ( സൂസൻ പാലാത്ര )

മാരീമണിയമ്മ കുഞ്ഞുതെന്നലോ –
ടോതിയിവ്വിധം:

“മാരുതാ നീ, മന്ദമായ് വീശി
സദാ ആശ്വാസമേകുന്നോരീ,
ജനമെത്ര നെറികെട്ടവർ
പുതുനാമ്പുകളൊന്നുമേ നടാതെ
ശാഖികളെല്ലാം വെട്ടിമാറ്റുവോർ,

കുഞ്ഞിളംതെന്നലേ,
ക്ഷീണമാറ്റി നീ തെല്ലുറങ്ങീടുക”

മന്ദമാരുതൻ മിണ്ടിയില്ലൊന്നുമേ
മെല്ലെയൊരു മൂളിപ്പാട്ടുമായ്
ചിരിച്ചങ്ങു പോയിട്ടവിരാമ –
മോട്ടവുമങ്ങുതുടർന്നു,
എന്നിട്ടുമീ മന്നിലെ ജനതതി –
യെല്ലാം പൊള്ളിമേവുന്നു!

ഒരൊറ്റമരത്തണൽപോലുമില്ലാ-
തവരിതാ കേണിടുന്നു,
വീട്ടിലുള്ളോർക്കു
ദാഹമാറ്റുവാൻ തണ്ണീരു
തേടി തരുണീമണികളും വലയുന്നു!

പുഴയെല്ലാം വറ്റിവരണ്ടിതാ
സർക്കാരുറേഷനായി
നല്കുന്ന തോയം, തേടി
മങ്കമാരും പായുന്നു!

തെന്നലീവ്ധം,
മർമ്മരം നടത്തിയെന്നുടെ
നിദ്ര നിശ്ചയമീ
ലോകത്തെ മുടിച്ചിടും
തെല്ലുനേരം കളയാതെ
ഞാനോടീടുകിലോ
ചിരകാലമീ മാനവര –
ല്ലലില്ലാതെ കഴിഞ്ഞിടു-
മെന്നുടെ ശീതളച്ഛായയിൽ,

നിദ്രയും ധ്യാനവും
പാടില്ലെനിക്കോമലേ,
ഞാനുറങ്ങിയുണർന്നീടുന്നേരം
ഭൂവിലെല്ലാം നിശ്ചലമായിടും,
പാരും വാനുമന്യോന്യം
നോക്കിനില്ക്കും മൂകമായ്
കാറ്റു കിട്ടാഞ്ഞിട്ടാ
കുഞ്ഞിളംമേനിയും
തൊട്ടിലിൽ പിടഞ്ഞിടും.

കുഞ്ഞിളംതെന്നൽ
മാരിക്കുരുന്നോടോതിയിത്ഥം:
“മാരിക്കുരുന്നേ,
നമുക്കിവർതൻനന്മനോക്കാതെ
യീമനുജർക്കുനന്മമാത്രമേകിടാം
ധർമ്മംമാത്രം ചെയ്തിടാമീ
ലോകമർത്ത്യർ വെറും
മണ്മയരല്ലോ ”

മാരിമണി മെല്ലെപ്പറ-
“ഞ്ഞിളംതെന്നലേ
നീയെത്ര നന്മയുള്ളോ-
നതിനാലെനിക്കും
പെയ്യാതെ പറ്റില്ലോമനേ
സർവ്വേശൻ ചെയ്വതുമങ്ങനെ
നന്മതിന്മ നോക്കാതങ്ങു
സ്നേഹിച്ചിടുന്നു;
നന്മയുള്ളോൻ നന്ദിയും
തിന്മയായവൻ
നിന്ദയുമേകിടുന്നു നിത്യം!

ഹേമാർദ്രിയിതുകേട്ടുടൻ
കല്പിച്ചീവിധം !!!
മഴമണിമുത്തേ, കുഞ്ഞിളംകാറ്റേ
കാർമുകിലായി നിങ്ങൾ മാറിടുവിൻ
നിങ്ങളൊന്നായ്
മഴക്കോടയായ് പെയ്യുവിൻ
മംഗളാശംസകൾ ഞാനേകിടാം
നമുക്കൊന്നായനുഗ്രഹമഴയേകിടാം
കാറ്റും തണുവുമേറ്റിട്ടിജ്ജനം
നന്നായിടട്ടേ മേലിൽ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px