എൻ്റെ ജന്മദേശമേ ഭാരതാംബേ
ഞാൻ നിൻ്റെയും നീ
എൻ്റെയും എന്ന്
കരുതുമീ നാടിൻ കിഴക്കേ ചക്രവാളത്തിൽ
വിരിഞ്ഞു ലസിക്കുന്ന
ശുഭ്ര നക്ഷത്രമേ നീ ഭീതിയാൽ മൃതമായി തീർന്നോരു
എൻ്റെ ശാന്തിയുടെ
പുലരിയല്ല തീർത്തത്.!
അതിദേശീയതയുടെ
ഹിംസാത്മക വാക്കുകൾ പുലമ്പിയാർക്കും
ബ്രാഹ്മണ്യായുധമൂർച്ചയിൽ എൻ്റെ പൗരത്വം,
മരിച്ചു മണ്ണടിഞ്ഞോരെൻ പൂർവ്വിക നാമത്തിലെഴുതുവാനോതുമ്പോൾ,
ആധിവ്യാധി തിളയ്ക്കുമൊരനാഥമാം കൽതുറുങ്കിലെ തീച്ചൂളയിൽ
വെന്തെരിഞ്ഞമർന്നീടുമോയീ ഭാരതപൗര വൃന്ദം.
എങ്ങോട്ടെന്നറിയാതെ
മതവെറി പൂണ്ടോരാ ക്രോശത്തീച്ചോറു ചീറ്റുന്ന തോക്കിൻ വയറിലെ കാഞ്ചി തന്നുള്ളിലെ, ദാഹവിതുമ്പലിൽ
ഘോരകഠോരകരാള മുഖങ്ങൾ,
കരങ്ങൾ തൻ ഭീകര
താണ്ഡവ ഘോഷരവങ്ങളെങ്ങു മുയുരുമീ നാടിൻ്റെ ഹൃത്തടം പൊള്ളിച്ചു നീങ്ങവേ,!! മത രാഷട്ര
ഫാസിസറ്റ് ആഭ്യന്തര കൊളോണിയൽചങ്ങല
ഇൻഡ്യൻ ജനതയെ ബന്ധിച്ചൊടുക്കുന്ന പൗരത്വപുസ്തകം നാളെ തുറക്കവ,
ആരാണ് ഇന്ത്യാക്കാരൻ?
എന്ന ചോദ്യത്തിനുത്തരമൊരു സവർണ്ണപുരുഷൻ
സമ്പന്നജാതൻ അവൻ തൻ സ്വേച്ഛാമതതീവ്ര ഭരണാധിപത്യ ചെങ്കോലുറയ്ക്കവെ,
സ്വതന്ത്ര ദേശരാഷ്ട്ര മോഹങ്ങളാകെയും
ആർദ്രമൗനമായി നൊമ്പര പകയുമായൊരു മരുപ്പറമ്പിലൂടകലങ്ങളിൽ, ഒരു മരുപ്പച്ച തേടുന്ന
സ്വത്വവിഹീനരായി രാജ്യ നിഷിദ്ധരായി അലഞ്ഞുനടന്നാ പൊള്ളുന്ന പൂഴിയിൽ വീണു മരിക്കവേ !!
അങ്ങകലേ അങ്ങകലേ
ചക്രവാളത്തിൻ്റെ സീമയിൽ കാണുന്നോരിളം ചുവപ്പു വെളിച്ചത്തിൻ നാരുകൾ,
എൻ്റെ ജന്മദേശത്തിൻ്റെ
ശാന്തിയുടെ വെളിച്ചമല്ലോർക്കുക. !!!
ദേശമതതീവ്ര
വംശീയസ്വാർത്ഥ ; സ്വതന്ത്രമാം സ്വന്ത ദേശരാഷ്ട്ര ചിന്തയെ
വെട്ടിപ്പിളർക്കുന്ന മാംസപിണ്ഡങ്ങളെ ഭസ്മമാക്കീടുന്ന ചിതാ വെളിച്ചമായി കിഴക്കിൻ്റെ സീമയിലൂറിച്ചിരിക്കുന്ന ചെങ്കനൽ താരമേ,ചോര നക്ഷത്രമേ
മതേതര രാഷട്രം മറച്ചു നീ മതരാഷ്ട്രമാക്കുന്ന
പൗരത്വ രജിസ്റ്ററിൽ
ഭാരതപുത്രനയി പിറന്നോരു പൗരനാമെൻ പേര്
ചേർക്കുമോ താരമേ