ഇലയും ശരീരവും
ഒന്നായിട്ടുയിർക്കൊണ്ട
കള്ളിമുൾപെണ്ണാൾ
മുള്ളാൽ ചിരിപ്പോൾ
നിസ്സംഗയായ്.
മരുഭൂമിയിൽ പൊട്ടി-
ച്ചിരിക്കുന്നത് സൂര്യൻ.
പുച്ഛിച്ചു മേഘങ്ങൾ വന്നു-
ച്ചത്തിൽ ഗർജ്ജിച്ചപ്പോൾ;
കൊയ്ത്തുപാട്ടുകൾ കേട്ടു
രോമാഞ്ചമണിയേണ്ട
കാര്യമില്ലെന്നേ നയം.
പൂക്കൾകൊണ്ടലങ്കാരം
തീർക്കുന്നോർക്കായിട്ടല്ല
പുഷ്പിതയായിതാനെ-
ന്നോർമ്മിപ്പിക്കാനുത്സുക.
പലരൂപത്തിലില-
ക്കയ്യുകൾ വിരുത്തിക്കൊണ്ട-
വൾകാണിക്കും ചിത്ര-
ചിത്രണമാകാശത്തിൽ
ആരു കാണുവാൻ നൃത്ത-
മുദ്ര പാഴ്മരുഭൂവിൽ
മറ്റൊരു നൃത്തം തത്തി
തേനുണ്ണാനെത്തും ചിത്ര
പതംഗം ഞെട്ടി പിൻപോ
ട്ടാഞ്ഞു, കണ്ടിതു പാറ്റ,
കള്ളിപ്പെണ്ണുടൽ ചുറ്റി,
പത്തി പൂവിലർപ്പിച്ചു
ശയിക്കുന്നൊരു മഹാ
ധൂർജ്ജടിമൗലീനാഗം.
മരുഭൂമിയിൽ പൊട്ടി
ച്ചിരിച്ചു വീണ്ടും സൂര്യൻ.











