നനുനനെപ്പെയ്തു തൂവിരൽത്‌തുമ്പിനാൽ
കനവു തീർക്കുന്ന പൊന്നിൻമണികളേ
ഇനിയൊരിക്കലിതുപോലെ നിങ്ങളെ –
ത്തനിയെ മാറോടുചേർക്കുവാനാകുമോ?
മതിവരുവോളമാ സ്വരഭംഗിയിൽ
മുഴുകി നിർന്നിമേഷാഞ്ചിതം നിൽക്കുവാൻ
നുരകൾ തീർക്കുന്ന കുഞ്ഞലയ്ക്കൊപ്പമായ്
തരളസ്വപ്നങ്ങൾ നെയ്തുകൂട്ടീടുവാൻ
ഒഴുകിനീങ്ങും കടലാസുതോണിയി-
ലരുമയായൊരു മഞ്ചാടിയേറ്റുവാൻ
അഭയമാശിച്ച കുഞ്ഞനെറുമ്പിനു –
ള്ളഴലുമാറ്റും തളിരിലയാകുവാൻ
നിറമെഴുന്നോരരിപ്പൂക്കൾ നീരിലെ-
ച്ചുഴിയിൽ വീഴ്‌വതു നോക്കിനിന്നീടുവാൻ
അലഞൊറിഞ്ഞിടും കാറ്റിന്റെ കൊഞ്ചലിൻ
ചടുലമന്ത്രണം കേട്ടു ചിരിക്കുവാൻ
മറുമൊഴികൾ സ്വകാര്യമായോതുവാൻ
മനമറിഞ്ഞൊരു കാംബോജി മൂളുവാൻ
വെറുതെ മോഹിച്ചു പോകുന്നു,മോഹങ്ങൾ
കരിയണിഞ്ഞു മാറാലപ്പരുവമായ്!
വികൃതരൂപങ്ങൾ തീർക്കുന്നു ചുറ്റിലും
ഇളകിയാടുന്നു സർപ്പങ്ങൾപോലവേ
വെകിളിപൂണ്ടവയാടിത്തിമർക്കുന്നു
ജനിമൃതിതൻ പഥങ്ങളിലെപ്പോഴും!!











