LIMA WORLD LIBRARY

കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 10 – (കാരൂര്‍ സോമന്‍)

അദ്ധ്യായം 10

കരകാണാ കടല്‍

 

അവന്‍റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്‍റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കല്‍ കരച്ചല്‍ വന്നു രാപാര്‍ക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു. ഞാന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്നു എന്‍റെ സുഖകാലത്തു ഞാന്‍ പറഞ്ഞു.

വേദനതുടിക്കുന്ന മനസ്സുമായി മകനൊപ്പം സ്റ്റെല്ല അകത്തേക്ക് പോയി.
കംപ്യൂട്ടറിന്‍റെ മുന്നില്‍ കൊണ്ടിരുത്തി.
അവന്‍ അതില്‍ കളിച്ചുകൊണ്ടിരുന്നു.
സ്റ്റെല്ല അടുക്കളയില്‍ പയര്‍ അരിഞ്ഞുകൊണ്ടിരിക്കുമ്പോഴും മകന്‍റെ മുഖം ഹൃദയത്തെ നൊമ്പരപ്പെടുത്തി. മനസ്സ് കലങ്ങി വറ്റിപ്പോകുന്ന തോടുപോലെയാകുന്നു.
മറ്റുള്ളവര്‍ എന്‍റെ കുഞ്ഞിനെ നോക്കി പരിഹസിക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ നീര്‍ പൊഴിക്കുന്നു. മനം വീണ്ടും നൊന്തു. കണ്ണുകള്‍ അവളറിയാതെ ഈറനണിഞ്ഞു. ഇന്നുവരെ ദൈവകല്പന അനുസരിച്ചിട്ടേയുള്ളൂ. ആ കല്പനകളൊക്കെയും കണ്ണിന്‍റെ കൃഷ്ണമണിപോലെ നിന്നെ കാക്കുമെന്നു പറഞ്ഞിട്ടും എന്‍റെ കണ്ണുകള്‍ക്ക് മുന്നില്‍ ഈ കുഞ്ഞ് എന്താണ് ഇങ്ങനെ പിറന്നത്?
പെട്ടെന്ന് ആ കണ്ണുകളില്‍ പുതിയൊരു ചൈതന്യം തെളിഞ്ഞു. ഒപ്പം ചുണ്ടുകളില്‍ മന്ദഹാസം. യേശുക്രിസ്തു എത്രയോ വേദനകള്‍ കുരിശില്‍ കിടന്ന് സഹിച്ചു. അതിനെക്കാള്‍ വലിയ വേദനയൊന്നുമല്ലിത്. ഏതൊരു ദുര്‍ഘടഘട്ടത്തിലും ആത്മബലം നഷ്ടപ്പെടുത്തരുത്. ആത്മബലമുണ്ടെങ്കില്‍ ആത്മാവിനെ ലഭിക്കും. വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍ ഏത് രോഗത്തിനാണ് സൗഖ്യം കിട്ടാത്തത്!
മുറ്റത്ത് ആരുമായോ സീസ്സര്‍ മൊബൈലില്‍ ലോഹ്യം പറയുകയായിരുന്നു. ആ സംസാരത്തിനിടയില്‍ പൊട്ടിച്ചിരിക്കുകയും ചെയ്തു. സംസാരം അവസാനിപ്പിച്ചു കഴിഞ്ഞപ്പോള്‍ മുഖം കനത്തു. മകനെ അടിക്കാന്‍ വന്നപ്പോഴാണ് ഫോണ്‍ ശബ്ദിച്ചത്. കതക് തുറന്ന് മുറിക്കുള്ളിലേക്ക് കയറി. രൂക്ഷമായ കണ്ണുകള്‍ കംപ്യൂട്ടര്‍ ഗെയിമില്‍ കാറോടിക്കുന്ന ജോബില്‍ പതിഞ്ഞു. അനുസരണയില്ലാത്ത ജന്തു. എന്നെ നാണംകെടുത്താന്‍ പിറന്നവന്‍. അവനെ പിടിച്ചെഴുന്നേല്‍പ്പിച്ച് പുറത്തും തുടയിലും ആഞ്ഞടിച്ചു. അവന്‍ ‘മാ…മാ…’ ശബ്ദത്തില്‍ ആര്‍ത്തുവിളിച്ചു. പക്ഷേ, ഒരക്ഷരംപോലും അടുക്കളയില്‍ നിന്ന സ്റ്റെല്ലയുടെ ചെവിയിലെത്തിയില്ല.
സ്റ്റെല്ല മുറിയിലെത്തുമ്പോള്‍ അവന്‍ തറയില്‍ വീണ് വിങ്ങിവിങ്ങിക്കരയുന്നു. അവനെ മാറോടമര്‍ത്തി പുണര്‍ന്നു, ആശ്വസിപ്പിച്ചു. കണ്ണുകള്‍ നിറഞ്ഞു, വികാരം പൊട്ടിച്ചിതറി.
“മേലില്‍ എന്‍റെ കുട്ടിയെ തൊട്ടുപോകരുത്.”
സ്റ്റെല്ല താക്കീതുചെയ്തു. അത് സീസ്സറിനെ ഉലച്ചു. കണ്ണുകള്‍ കൂര്‍ത്തുവന്നു.
“ആരോടു ചോദിച്ചിട്ടാണ് ഇവന്‍ പാര്‍ക്കില്‍ പോയത്? പള്ളിയിലിരുന്ന് മറ്റുള്ളവരെ കളിയാക്കി ഇവന്‍ ചിരിച്ചത് നീ കണ്ടോ? ഇവന് അടിയല്ല ആവശ്യം, ഇടിയാണ്.”
സീസ്സറിന്‍റെ മുഖത്തെ ഭാവങ്ങള്‍ കണ്ട് സ്റ്റെല്ല ഒന്ന് ഞെട്ടി. ഹോട്ടലില്‍ പോയി മോന്തിയിട്ട് വന്നതായിരിക്കും.
“ഞാന്‍ പറഞ്ഞിട്ടാണ് അവന്‍ പാര്‍ക്കില്‍ പോയത്. പള്ളില്‍ അവന്‍ ചിരിച്ചതില്‍ എന്താണ് പുതുമ?”
ആ മറുപടിയില്‍ സീസ്സര്‍ തൃപ്തനായില്ല. മകനെ തീക്ഷ്ണമായി നോക്കിയിട്ട് പറഞ്ഞു:
“മാറി നില്‍ക്കടാ ഇവിടെ, നിന്നെ ഞാനിന്ന് ശരിയാക്കും.”
ഭയന്നു വിറച്ച ജോ അമ്മയുടെ പിറകില്‍ മറഞ്ഞു.
സീസര്‍ വീണ്ടും അലറി:
“ഇവിടെ വാടാ.”
അവന്‍ അനങ്ങിയില്ല. സീസ്സര്‍ മുന്നോട്ടു വന്നു. സ്റ്റെല്ല സീസ്സറെ തടഞ്ഞ് മുന്നോട്ടു തള്ളി. അയാള്‍ സോഫയില്‍ ഇടിച്ചിരുന്നു. സീസ്സര്‍ പരിഭ്രാന്തിയോടെ ഭാര്യയെ നോക്കി. ജീവിതത്തില്‍ ആദ്യമായാണവള്‍…. എന്തെന്നില്ലാത്ത അപമാനവും ലജ്ജയും. വികാരക്ഷോഭത്തോടെ സെറ്റിയില്‍ നിന്നു ചാടിയെഴുന്നേറ്റ് ചോദിച്ചു.
“എന്താടീ, നിനക്കെന്നെ തല്ലണോ?”
അവളുടെ മുഖം ക്രൂരമായി.
“ഇനിയും എന്‍റെ കുട്ടിയെ തൊട്ടാല്‍ അതും ഞാന്‍ ചെയ്യും.”
സ്വര്‍ഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങള്‍ ആകട്ടെ കര്‍ത്തൃത്വങ്ങള്‍ ആകട്ടെ വാഴ്ചകള്‍ ആകട്ടെ അധികാരങ്ങള്‍ആകട്ടെ സകലവും അവന്‍ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവന്‍ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവന്‍ സര്‍വ്വത്തിന്നും മുമ്പെയുള്ളവന്‍; അവന്‍ സകലത്തിന്നും ആധാരമായിരിക്കുന്നു. വാക്കുകള്‍ സീസ്സറുടെ ഹൃദയത്തില്‍ ഒരു വെള്ളിടി വീഴ്ത്തി. കണ്ണുകള്‍ ജ്വലിച്ചു. വീണ്ടും അടുത്തേക്ക് ചെന്ന് ചോദിച്ചു.
“എന്നാല്‍ തല്ലെടീ!”
സ്റ്റെല്ലയ്ക്ക് കരുത്തേറി.
“എന്‍റെ കുട്ടിയെ തൊട്ടാല്‍ പോലീസിനെ വിളിക്കും. താന്‍ ജയിലഴി എണ്ണും. ഇത്രയും കാലം ഞാന്‍ സഹിച്ചു. യാചിച്ചു. ഒരപ്പന്‍റെ സ്നേഹം അവന് കൊടുക്കാന്‍ പറ്റില്ലെങ്കില്‍ വേണ്ട, പക്ഷേ, അവനെ വെറുതേ വിട്ടേക്ക്.”
സ്റ്റെല്ലയുടെ ശബ്ദം ആ വീടിനെ കിടുകിടാ വിറപ്പിച്ചു. മുകളിലത്തെ നിലയില്‍ കാമുകനുമായി സല്ലപിച്ചിരുന്ന ലിന്‍ഡയുടെ ചെവിയിലുമെത്തി ഒച്ചപ്പാട്. അവള്‍ ചാരിയിട്ടിരുന്ന കതക് തുറന്ന് താഴേയ്ക്ക് നോക്കി. ലൂയിസിനോട് എന്തോ പറഞ്ഞിട്ടവള്‍ ഫോണ്‍ കട്ട് ചെയ്ത് ഓടിച്ചെന്നു.
“എന്നാല്‍ നീ പോലീസിനെ വിളിക്കെടീ, ഞാനൊന്ന് കാണട്ടെ.”
വിറയാര്‍ന്ന ശബ്ദത്തോടെ അവള്‍ പറഞ്ഞു.
“കാണിച്ചുതരാം.”
മേശപ്പുറത്തിരുന്ന ഫോണിനടുത്തേക്കവള്‍ നടന്നു. സീസ്സറിന്‍റെ മുഖം ഇരുണ്ടു. സ്റ്റെല്ല റിസീവറെടുത്ത് ഡയല്‍ ചെയ്യാനൊരുങ്ങിയപ്പോള്‍ ആശങ്കാകുലയായി ലിന്‍ഡ ഓടിച്ചെന്ന് ഫോണ്‍ വാങ്ങി.
“എന്താ മമ്മീ ഇത്. പപ്പായെ ജയിലാക്കാന്‍ പോകുന്നോ?”
സ്റ്റെല്ല ദേഷ്യപ്പെട്ടു:
“എടീ, നീ ഇതില്‍ ഇടപെടേണ്ട. എന്‍റെ കുഞ്ഞിനെ തല്ലിയാല്‍ ഇയാളെ ഞാന്‍ പോലീസില്‍ ഏല്പിക്കും. ഇവന്‍ ഒരു കുരുടനായി ജനിക്കാതിരുന്നത് ആരുടെയോ ഭാഗ്യം. അവനെ സ്നേഹിക്കണ്ട, പക്ഷേ ഉപദ്രവിക്കാതിരുന്നൂടേ?”
ലിന്‍ഡ പപ്പായോട് കെഞ്ചിപ്പറഞ്ഞു.
“എന്താ പപ്പാ ഇത്. അവന്‍റെ കുറവ് നമുക്കറിയില്ലേ? മമ്മിയെ എന്തിനാ ഇങ്ങനെ വേദനിപ്പിക്കുന്നേ.”
“മതി നിന്‍റെ ഉപദേശം.”
“ഇത് ഉപദേശമല്ല. പപ്പ കാട്ടുന്നത് അംഗീകരിക്കാന്‍ പറ്റില്ല. ഇത് ഇന്ത്യയല്ലെന്ന് ഓര്‍ക്കണം. എന്താ ഇവിടെ പോലീസ് വന്ന് പപ്പായെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നത് ഞങ്ങള്‍ കാണണോ? അത് നാട്ടുകാരറിഞ്ഞാല്‍ പപ്പയുടെ അന്തസ്സ് എന്താ?”
ആ വാക്കുകള്‍ സീസ്സറെ പിടിച്ചുകുലുക്കി.
“മമ്മി പറഞ്ഞത് കേട്ടല്ലോ. അവനെ തൊട്ടുപോകരുത്. പപ്പായ്ക്ക് അവനെ വേണ്ടെങ്കില്‍ ഞങ്ങള്‍ക്ക് അവനെ വേണം. എല്ലാവരും കാലും കൈയും കണ്ണും ഉള്ളവരായി ജനിക്കണമെന്നു നമുക്കു വാശി പിടിക്കാന്‍ പറ്റുമോ?”
സീസ്സര്‍ നിമിഷങ്ങള്‍ ചലനമറ്റു നിന്നു. അമ്മയും മോളും ഒരുപോലെ സംസാരിക്കുന്നു. അപ്പോഴും ഭയപ്പെട്ട് അമ്മയുടെ പിറകില്‍ ജോബ് ഒളിച്ചു നില്ക്കയായിരുന്നു. അവന്‍ വേഗത്തില്‍ അവിടെനിന്ന് പോയി ഒരു പേപ്പറില്‍ എഴുതി.
“എന്നെ അടിച്ചാല്‍ ഞാന്‍ പോലീസിനെ വിളിക്കും.”
ആ പേപ്പര്‍ അവന്‍ ലിന്‍ഡയെ ഏല്പിച്ചു. അവളത് വായിച്ച് ആശ്ചര്യത്തോടെ അവനെ നോക്കി. അവള്‍ അപ്പോള്‍ ഒന്നുകൂടി ഭയന്നു. അക്ഷരങ്ങള്‍ അവന്‍റെ നാവില്‍ വറ്റുന്നുവെങ്കിലും വാചകങ്ങള്‍ എഴുതുന്നത് ഒഴുക്കുപോലെയാണ്. ആ പേപ്പര്‍ അവള്‍ പപ്പായെ ഏല്‍പ്പിച്ചിട്ട് പറഞ്ഞു:
“പപ്പ ഇത് വായിച്ച് നോക്ക്.”
അത് വായിച്ച സീസ്സറുടെ ഉള്ളം നടുങ്ങി. കുട്ടികളെ ഉപദ്രവിക്കാന്‍ മാതാപിതാക്കള്‍ക്ക് അനുവാദമില്ലാത്ത രാജ്യത്ത് ഒരു മന്ദബുദ്ധിയായ കുട്ടിയെ ഉപദ്രവിച്ചാല്‍ ശിക്ഷ ഇരട്ടിയാണ്. കണ്ണുകളില്‍ ഇരുള്‍ വന്നു നിറയുന്നു. ഭാര്യയും മകളും തന്നെ ഒറ്റപ്പെടുത്തുന്നു. അവരുടെ മുന്നില്‍ ഇനിയും ചുളുങ്ങിക്കൊടുക്കരുത്. തെല്ലൊരഹങ്കാരത്തോടെ ആ കടലാസ് ദൂരേയ്ക്ക് വലിച്ചറിഞ്ഞ് കര്‍ശന സ്വരത്തില്‍ പറഞ്ഞു.
“ഇതോടെ തീര്‍ന്നു ബന്ധം. അവന്‍റെ കാര്യത്തില്‍ ഇനിയും ഞാന്‍ ഇടപെടില്ല.”
എല്ലാവരും ഒന്നിച്ചു നിന്ന് അപമാനിക്കുകയാണ്. ഇനിയും തന്‍റെ വാക്കുകള്‍ക്ക് ഇവിടെ എന്തു വില! ഷൂസും കോട്ടും ദൂരേയ്ക്ക് എറിഞ്ഞ് ബെഡ്ഡില്‍ നിവര്‍ന്നു കിടന്നു. ദാമ്പത്യജീവിതം പോലും, മണ്ണാംകട്ട! അയാള്‍ കണ്ണടച്ചു കിടന്നു.
ലിന്‍ഡ ജോബിനോടു ചോദിച്ചു:
“മോനെ പപ്പ ഒത്തിരി തല്ലിയോ?”
തല്ലിയെന്നവന്‍ തലയാട്ടി കാണിച്ചു. സ്റ്റെല്ലയുടെ കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞു. അതു കണ്ട് ലിന്‍ഡയുടെ കണ്ണുകളും നനഞ്ഞു. അവള്‍ അടുത്തേക്ക് ചെന്ന് കയ്യില്‍ പിടിച്ചിട്ട് പറഞ്ഞു.
“വിഷമിക്കാതെ മമ്മീ, ഇനീം പപ്പായില്‍ നിന്ന് ഒരു ഉപദ്രവവും ഉണ്ടാകില്ല.”
അവന്‍ ആംഗ്യം കാട്ടി പറഞ്ഞു:
“പാ…പാ…പാ…അ…അ….ടി….”
“ഇല്ലെടാ. നിന്നെ ഇനീം പപ്പ അടിക്കില്ല.”
വീണ്ടും ആംഗ്യഭാഷയില്‍ വിക്കി വിക്കി പറഞ്ഞു.
“പോ…പോ…” “ജോമോനെ അങ്ങനെ പറയല്ലേ, മോന്‍റെ പപ്പയല്ലേ?”
“നോ…..”
അവന്‍ പെട്ടെന്ന് പറഞ്ഞു. സ്റ്റെല്ല അവനെ അടുത്തിരുത്തി ആശ്വസിപ്പിച്ചു. വല്ലാത്ത സങ്കടം തോന്നി. മറ്റൊരു നിര്‍വാഹവും കാണാതെ വന്നപ്പോള്‍ പലതും പറഞ്ഞുപോയതാണ്. തന്‍റെ വാക്കുകള്‍ ആ മനസ്സിനെ ഒത്തിരി വേദനിപ്പിച്ചുകാണും. എന്തെല്ലാമാണ് വിളിച്ചത്. ഇയാള്, നിങ്ങള്, താന്‍… ഇന്നുവരെ ഒരിക്കലും ആ മുഖത്തു നോക്കിയെന്നല്ല, മനസില്‍ പോലും അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. എല്ലാ പ്രവൃത്തികളോടും പലപ്പോഴും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ല. എന്നാലും ഒന്നിനും എതിരു നിന്നിട്ടില്ല. ഇപ്പോള്‍ പറഞ്ഞതൊന്നും ബോധപൂര്‍വ്വമായിരുന്നില്ല. പരമമായ ഒരു സത്യമാണ് അവനോടുള്ള വെറുപ്പ്. ആ ചുളിവ് ഇനിയും കൊണ്ടു നടക്കേണ്ട. പറഞ്ഞത് ചിലപ്പോള്‍ നന്നായെന്നു കരുതാം.
അച്ഛനും മകനും തമ്മില്‍ കുറേക്കൂടി നല്ലൊരു ബന്ധം ആഗ്രഹിച്ചു പോയി. അതുണ്ടാകില്ലെന്ന് ഉറപ്പായി. സഹിക്കാന്‍ കഴിഞ്ഞില്ല. അതാണ് പിടിച്ചു തള്ളിയത്.
ഒരപരാധബോധത്തോടെയിരിക്കുമ്പോള്‍ ലിന്‍ഡ ചോദിച്ചു:
“മമ്മി എന്താ ആലോചിക്കുന്നത്?”
“ഇവനുവേണ്ടി അച്ചായനുമായി പിണങ്ങിയില്ലേ….”
“അതൊന്നും ഒരു പിണക്കമായി കാണേണ്ട. പപ്പയെ നിലയ്ക്കു നിറുത്താന്‍ മമ്മിയ്ക്കറിയില്ല. അതാ ഇതിനെല്ലാം കാരണം.”
“ങാ അങ്ങോട്ടു ചെന്നാല്‍മതി. നിലയ്ക്കു നിറുത്താന്‍. നിന്നു തരുന്ന ഒരു സാധനം.”
സ്റ്റെല്ല മനസ്സിലുണ്ടായിരുന്നത് തുറന്നുപറഞ്ഞു. ഈ കുഞ്ഞുണ്ടായതിനുശേഷം ധാരാളം നൊമ്പരങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. അതെല്ലാം കടിച്ചിറക്കിയാണ് ഇന്നുവരെ ജീവിച്ചത്. അവനെ ഓര്‍ക്കുമ്പോള്‍ മനസ്സില്‍ കനലുകളാണ്. അതെപ്പോഴും എരിയുന്നു. അവന്‍റെ അടിച്ചമര്‍ത്തപ്പെട്ട ദുഃഖത്തില്‍ നിന്ന് ഇനിയെങ്കിലും അവന് മോചനം വേണം. അവന്‍ അനാഥനല്ല.
“നീയ് പോയിരുന്ന് പഠിക്ക്.”
“ഞാന്‍ പൊയ്ക്കോളാം. മമ്മി ആദ്യം ചെന്ന് പപ്പാടെ പിണക്കമൊന്ന് മാറ്റ്.”
സ്റ്റെല്ലയുടെ മുഖം വീണ്ടും കറുത്തു.
“എനിക്കിപ്പം മനസ്സില്ല.”
ലിന്‍ഡ ആകാംക്ഷയോടെ നോക്കി. മമ്മിയുടെ മനസ്സില്‍ ഇപ്പോഴും വെറുപ്പ് തളംകെട്ടി നില്ക്കുന്നത് അവള്‍ കണ്ടു.
“മമ്മീ. ഒരു നാല്പത് വയസ്സ് കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് ഭര്‍ത്താവിനോട് ഒരു… ഒരു… അകല്‍ച്ച… അത് സത്യമാണോ?”
പെട്ടെന്ന് സ്റ്റെല്ല അവളുടെ മുഖത്തേയ്ക്ക് നോക്കി എന്തോ വായിച്ചെടുത്തു. ലിന്‍ഡ സംശയത്തോടെ നോക്കിയിരുന്നു. അവളുടെ മനസ്സില്‍ എന്തോ ഒളിഞ്ഞു കിടപ്പുണ്ട്. അല്ലെങ്കില്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കുമോ?
“നീ വിചാരിക്കുന്നതുപോലെ അകല്‍ച്ചയൊന്നുമില്ല. എല്ലാ ആഗ്രഹങ്ങള്‍ക്കും ഒരന്ത്യമില്ലേ? നിന്നെപ്പോലെ ഓടിനടക്കാന്‍ പറ്റുന്ന പ്രായമാണോ?”
“വേണ്ട മമ്മീ. ഉരുണ്ടു കളിക്കണ്ട. വേഗം ചെന്ന് പപ്പാടെ പിണക്കം മാറ്റ്.”
സ്റ്റെല്ല വിസ്മയത്തോടെ നോക്കി. അവള്‍ ചെറിയൊരു കള്ളച്ചിരിയോടെ നോക്കി.
“പോടീ, പോയി പഠിക്ക്.”
“ഓ ഞാനങ്ങ് പോവാണേ. നിങ്ങടെ സൗന്ദര്യപ്പണക്കത്തില്‍ എനിക്കെന്ത് കാര്യം?”
അവള്‍ മുകളിലേക്ക് പോയി.
സ്റ്റെല്ലയുടെ മുഖം തെളിഞ്ഞു.
ജോബ് അവന്‍റെ വാഹനത്തില്‍ ഓടിക്കൊണ്ടിരുന്നു.
തളര്‍ന്ന മനസ്സുമായി കിടന്ന സീസ്സറിന്‍റെ അടുത്തേക്ക് സ്റ്റെല്ല പോയില്ല.
വൈകിട്ട് ചായ മുറിക്കുള്ളില്‍ കൊണ്ടുപോയി കൊടുത്തതും ലിന്‍ഡയയിരുന്നു.
പിണക്കം അവരില്‍ മൂര്‍ച്ഛിച്ചുനിന്നു.
സീസ്സര്‍ പള്ളിക്കമ്മറ്റിയംഗങ്ങളെ വീട്ടിലേയ്ക്കു ക്ഷണിച്ചു.
കൈസറും റോബും മാര്‍ട്ടിനും വന്നു. ഹോട്ടലില്‍ നിന്നുള്ള ഭക്ഷണം മുറിയിലെത്തി. ചക്കാത്തില്‍ തിന്നാനും കുടിക്കാനും നടക്കുന്ന വാലാട്ടിപ്പട്ടികള്‍. സ്റ്റെല്ല മനസ്സില്‍ പറഞ്ഞു.
എല്ലാവരും ഗ്ലാസ്സുകളിലേയ്ക്ക് മദ്യം പകര്‍ന്നു. ചിയേഴ്സ് പറഞ്ഞു. കോഴിക്കാലുകള്‍ കടിച്ചുവലിക്കുന്നതിനിടയില്‍ സീസ്സര്‍ അറിയിച്ചു:
“പുതിയതായി വന്നിരിക്കുന്ന കത്തനാര്‍ നമുക്കെല്ലാം ഒരു പാരയാണ്. അടുത്തയാഴ്ച കമ്മിറ്റി മീറ്റിംഗ് നടക്കുമ്പോള്‍ നിങ്ങള്‍ എന്‍റെ ഒപ്പം നില്ക്കണം.”
കൈസര്‍ ചോദിച്ചു:
“ഇന്നുവരെ ഞങ്ങള്‍ തന്‍റെ ഒപ്പമല്ലേ നിന്നത്. പിന്നെ ഇപ്പം എന്താ ഒരു ശങ്ക? കുര്‍ബാന തരാതിരിക്കാന്‍ ഇയാള്‍ ആരാ ഈശോയോ? ചോദിക്കണം വെറുതെ വിടരുത്.”
“ഞാന്‍ പിതാവിനെ വിളിക്കാം. ആ മീറ്റിംഗുകൂടി ഒന്ന് കഴിയട്ടെ.”

അവരുടെ ഗ്ലാസ്സുകള്‍ വീണ്ടും വീണ്ടും നിറഞ്ഞു. മാംസം എല്ലുകളും മത്സ്യം മുള്ളുകളുമായി. അവര്‍ സംതൃപ്തരായി പിരിഞ്ഞു. കാറുകള്‍ ഇരുളില്‍ അലിഞ്ഞുചേര്‍ന്നു.

 

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts