കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 19 – (കാരൂര്‍ സോമന്‍)

Facebook
Twitter
WhatsApp
Email

അദ്ധ്യായം 19

സിന്ധൂരസന്ധ്യകള്‍


സ്ത്രീകളില്‍ അതിസുന്ദരിയായുള്ളോവേ, നിന്‍റെ പ്രിയന്‍ എവിടെ പോയിരിക്കുന്നു? നിന്‍റെ പ്രിയന്‍ ഏതുവഴിക്കു തിരിഞ്ഞിരിക്കുന്നു? ഞങ്ങള്‍ നിന്നോടുകൂടെ അവനെ അന്വേഷിക്കാം. തോട്ടങ്ങളില്‍ മേയിപ്പാനും തമാരപ്പൂക്കളെ പറിപ്പാനും എന്‍റെ പ്രിയന്‍ തന്‍റെ തോട്ടത്തില്‍ സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്കു ഇറങ്ങിപ്പോയിരിക്കുന്നു.
-ഉത്തമഗീതം, അധ്യായം 6

രാവിലെ അഞ്ച് മണിക്ക് നടക്കാന്‍ ഇറങ്ങിയപ്പോഴാണ് പള്ളി വക കാര്‍ പോര്‍ച്ചില്‍ ഇല്ലെന്ന് മനസ്സിലാക്കിയത്. കിഴക്കെ മുകള്‍പ്പരപ്പില്‍ നിന്ന് ചെറുപുഞ്ചിരിയോടെ ഉദിച്ചു വരുന്ന സൂര്യനെ നോക്കി നിന്നു. മനസ്സിലെ ദുഃഖം കാര്‍ നഷ്ടപ്പെട്ടതിലല്ലായിരുന്നു.
ദൈവത്തെ മറന്ന് ജീവിക്കുന്ന ഈ ജനത്തിന് മുന്നില്‍ ദൈവത്തെ എങ്ങനെ മഹത്വപ്പെടുത്തും. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ എണ്‍പത്തിരണ്ട് സ്ഥലങ്ങളില്‍ ദൈവത്തിന്‍റെ വചനനത്തെ വിതയ്ക്കുവാന്‍ കഴിഞ്ഞു. കാര്‍ നഷ്ടപ്പെട്ടെങ്കിലും ദൈവത്തിന്‍റെ വചനം വാടുന്നതല്ലല്ലോ. മരുഭൂമിയിലെ ഉഷ്ണത്തെ ഭയക്കേണ്ടതില്ല. പള്ളിക്കുള്ളില്‍ ഏകാഗ്രഹൃദയത്തോടെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ കത്തനാര്‍ക്ക് കിട്ടിയ ദര്‍ശനം അത് സാത്താന്‍റെ പ്രവൃത്തിയാണ്. അവന്‍ കഴുകനെപ്പോലെ ചിറകടിച്ച് പറക്കും. ക്ഷീണിച്ചുപോകാതെ നടത്തും. അവന് വേണ്ടത് ശവമാണ്. എന്നാല്‍ നീ കേട്ടു കൊള്‍ക. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചവന്‍ ക്ഷീണിക്കുന്നില്ല. തളര്‍ന്നു പോകുന്നതുമില്ല. അവന്‍ നിനക്ക് ശക്തി പകര്‍ന്നു തരും. നമുക്ക് ജയം നല്കുന്ന ദൈവത്തെ സ്തുതിക്കുക. നിന്‍റെ പ്രയത്നം കര്‍ത്താവിന്‍റെ വ്യര്‍ത്ഥമല്ല എന്ന് അറിഞ്ഞിരിക്കയാല്‍ ആ മേഘത്തില്‍ ശ്രവിക്കുക.
കാര്‍ നഷ്ടപ്പെട്ടത് രാവിലെ തന്നെ സെക്രട്ടറിയെ അറിയിച്ചു. പള്ളി രാവിലെ ഒന്‍പത് വരെ തുറന്നിടും. ആര്‍ക്കും ആ സമയം പള്ളിയില്‍ വന്ന് പ്രാര്‍ത്ഥിക്കാം. അതും കത്തനാര്‍ വരുത്തിയ പുതിയ പരിഷ്കാരമാണ്. അച്ചന്മാര്‍ക്ക് മറ്റ് തൊഴിലൊന്നും ഇല്ലാത്തതുപോലെയാണോ അദ്ധ്വാനിക്കുന്നവരുടെ കാര്യം. അവര്‍ക്ക് രാവിലെ പണിക്ക് പോകേണ്ടതല്ലേ. രാവിലെ വന്ന് പ്രാര്‍ത്ഥിക്കാന്‍ എവിടെ സമയം. സീസ്സര്‍ കാറില്‍നിന്ന് പുറത്തിറങ്ങി പള്ളിയിലേയ്ക്ക് നടന്നു. പള്ളിയില്‍ നിന്ന് ഒരു വൃദ്ധയും വൃദ്ധനും കൂടി വടിയും കുത്തി പുറത്തേക്ക് പോകുന്നു. മനസ്സില്‍ കരുതിയത് ആരും രാവിലെ പള്ളിയില്‍ വരില്ലെന്നാണ്. ഒരു നിമിഷം പുറത്ത് നിന്ന് അവരെ നോക്കി. മലയാളികളല്ല. വടക്കേ ഇന്ത്യക്കാരായിരിക്കും. അവരും അച്ചന്‍മാരെപോലെ വീട്ടില്‍ വെറുതെ ചൊറി കുത്തി ഇരിക്കയല്ലേ. പള്ളിയിലോ പള്ളികൂടത്തിലോ പോകാന്‍ സമയമുള്ളവര്‍.
സീസ്സര്‍ പള്ളിക്കുള്ളിലേയ്ക്ക് നോക്കി. കത്തനാര്‍ കൈകളുയര്‍ത്തി പ്രാര്‍ത്ഥനയിലാണ്. എപ്പോള്‍ വന്നാലും കഴുകന്‍റെ ചിറക് പോലെ ഉയര്‍ന്നു നില്ക്കുന്ന കൈകള്‍. കത്തനാര്‍ക്ക് പ്രാര്‍ത്ഥിച്ചാല്‍ മതി. ധനവും ബഹുമാനവും പള്ളിക്കാര്‍ കൊടുത്തുകൊള്ളും. എന്തായാലും ഇനി ഇയാള്‍ കാറില്‍ തെണ്ടി നടക്കില്ലല്ലോ. നാലഞ്ച് മാസത്തിനുള്ളില്‍ എന്തെല്ലാം വികൃതികളാണ് ഈ കത്തനാര്‍ കാട്ടികൂട്ടിയത്. പ്രാര്‍ത്ഥന കഴിഞ്ഞ് കത്തനാര്‍ പള്ളിയുടെ വാതില്‍ അടയ്ക്കാന്‍ എഴുന്നേറ്റ് വരുമ്പോള്‍ സീസ്സര്‍ കയറിച്ചെന്നു. രണ്ടുപേരും ഗുഡ്മോണിംഗ് പറഞ്ഞു. കത്തനാര്‍ ചോദിച്ചു.
“പോലീസ്സില്‍ പരാതി കൊടുക്കേണ്ടയോ?”
“പോലീസ്സില്‍ പരാതികൊടുത്തിട്ട് കാര്യമില്ല. ഇവിടെ കാറിന് വലിയ വിലയൊന്നുമില്ലല്ലോ. മറ്റൊരു കാര്‍ വാങ്ങാം.” ഉള്ളില്‍ പറഞ്ഞു. കാര്‍ വാങ്ങാന്‍ കാശെവിടെ? പള്ളിയില്‍ കാശുണ്ടായാല്‍ അത് പാപമല്ലേ?
“വേണ്ട, ഇനിയും എനിക്കായി കാര്‍ വാങ്ങേണ്ട.”
“അങ്ങെനെയായാല്‍ കത്തനാര്‍ സുവിശേഷ പ്രസംഗം എങ്ങനെ നടത്തും.”
“അത് ബസ്സ് വഴിയോ ട്രെയിന്‍ വഴിയോ ഞാന്‍ പോയ്ക്കോള്ളാം.”
കാര്‍ പോയെങ്കിലും വെറുതെയിരിക്കില്ല. കുപ്പായമിട്ട് പള്ളിക്കാരെ നാണം കെടുത്താന്‍ ഇനിയും ഇറങ്ങുമല്ലോ. ഇതില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ എന്താണൊരു മാര്‍ഗ്ഗം. സ്നേഹപുരസ്സരം പുഞ്ചിരിച്ചിട്ട് പറഞ്ഞു.
“എന്‍റെ അറിവില്‍ രാവിലെ പത്ത് മണിക്കിറങ്ങിയാല്‍ രാത്രി പത്ത് മണിയാകെതെ വരാറില്ലെന്നാണ്.”
“അതില്‍ വീട് സന്ദര്‍ശനം, ആശുപത്രി സന്ദര്‍ശനം ഒക്കെയുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസം പോകും. മൂന്ന് ദിവസം ഉപവാസപ്രാര്‍ത്ഥന.”
“അച്ചന് കുറെ റെസ്റ്റ് ആവശ്യമെന്നാ എനിക്ക് തോന്നുന്നേ.”
“സീസ്സര്‍ നിങ്ങളൊക്കെ മദ്യലഹരിയില്‍ ആശ്വാസം കണ്ടെത്തുമ്പോള്‍ ഞാന്‍ ആത്മലഹരിയില്‍ ആശ്വാസം കാണുന്നു. ജീവിതമെന്ന് പറയുന്നത് മരണമാണ്. ആത്മാവിന് ശക്തീവേണമെങ്കില്‍ കഷ്ടങ്ങള്‍ ലഭിക്കണം. മരുഭൂമിയിലെ പിതാക്കന്‍ന്മാരാകണം.”
സീസ്സര്‍ ആശങ്കയോടെ നോക്കി. ജീവിതം മരണമാണന്നോ.
“കത്തനാര്‍ ഈ പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല.”
“ജീവിതം ഒരു മരണപ്പാച്ചിലാണ്. ആത്മാവിനെ പ്രാപിക്കാന്‍ ഉപവാസം പ്രാര്‍ത്ഥന, ക്ഷമ, പരോപകാരം, കഷ്ടത ഇതെല്ലാം ആവശ്യമാണ്. ആത്മാവുള്ളവര്‍ ശക്തിപ്രാപിച്ചവരാണ്. പുരോഹിതര്‍ ആത്മാഭിഷേകം പ്രാപിച്ചവരാകണം. അവള്‍ മടിയന്മാരാകാന്‍ പാടില്ല. നിങ്ങള്‍ എട്ട് മണിക്കൂര്‍ ജോലി ചെയ്തുവെങ്കില്‍ പുരോഹിതര്‍ പന്ത്രണ്ട് മണിക്കൂര്‍ ജോലിചെയ്യുന്നവരാകണം. എന്‍റെ പ്രധാന ജോലി സുവിശേഷഘോഷണമാണ്. അതില്‍ ക്രിസ്തു ദര്‍ശനം ഞാന്‍ കാണുന്നു. ജീവിതം സന്തോഷിക്കാനുള്ളതാണ്. സങ്കടപ്പെടാനുള്ളതല്ല.”
ഉള്ളിലെ പകയടക്കി ചിരിച്ചിട്ട് പറഞ്ഞു.
“മുഖത്ത് എപ്പോഴും ഒരു സന്തോഷം ഞാന്‍ കാണുന്നുണ്ട്.”
കത്തനാരുടെ ശബ്ദത്തിന് കരുത്തേറി. സൂര്യന്‍റെ പ്രകാശം പോലെ ആ മുഖം തെളിഞ്ഞു. ജീവിതം സന്തോഷമാണ്. എവിടെ കൃഷ്ണനുണ്ടോ അവിടെ രാമനുണ്ട്. എവിടെ രാമനുണ്ടോ അവിടെ കൃഷ്ണനുണ്ട്. രാമ എന്നാല്‍ സന്തോഷിപ്പിക്കുന്നത് എന്നാണ്. അതിനാലാണ് നമ്മുടെ നാട്ടില്‍ സസ്യനാമത്തില്‍ ചൊല്ലുന്നത്. ‘ഹരേ രാമ ഹരേ രാമ, രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ, കൃഷ്ണ കൃഷ്ണ ഹരേഹരേ.’
ഇതുപോലെ ആത്മാവ് നമ്മെ രമിപ്പിക്കുന്നു.
എത്രയും വേഗം ഈ ഭ്രാന്തന്‍ കത്തനാരുടെ മുന്നില്‍നിന്ന് രക്ഷപ്പെടണമെന്നായി. പള്ളിയില്‍ നിന്ന് രാമനെയും കൃഷ്ണനേയും വിളിക്കുന്നത് കണ്ടില്ലേ? ആദ്യം തന്നെ എനിക്കിട്ട് പണിതല്ലേ. മദ്യ ലഹരിയെന്ന്…! തിരിച്ചൊന്ന് കൊടുത്തിട്ട് പോകാന്‍ തന്നെ തീരുമാനിച്ചു.
“ഞാനും യെശയ്യാപ്രവാചകന്‍റെ പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്. പുരോഹിതര്‍ മദ്യാപാനം ചെയ്ത് മത്തരായി നടന്നിട്ടുള്ളത്. ഇവിടെവന്ന് പോയിട്ടുള്ള എത്രയെത്ര പുരോഹിതന്മാര്‍ മദ്യം കഴിച്ച് സ്ത്രീകള്‍ക്കൊപ്പം ഉറങ്ങിയിട്ടുണ്ട്. അവര്‍ക്കുണ്ടായിട്ടുള്ള കുട്ടികളെ എനിക്കറിയാം.”
“സീസ്സര്‍ പറയുന്നത് ശരിയോ തെറ്റോ എനിക്കറിയില്ല. വൈറ്റ് ചാപ്പലില്‍ റയില്‍വേ സ്റ്റേഷനുമുന്വനില്‍ ഞാന്‍ പ്രസംഗിച്ചു നില്ക്കുമ്പോള്‍ ഇവിടുത്തെ ഒരു പുരോഹിതന്‍ ഒരു ഭാഗത്തായി മാറിനിന്ന് എന്‍റെ പ്രസംഗം കേള്‍ക്കുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ ഒരു യാത്രക്കാരനായിട്ടേ എനിക്ക് തോന്നിയുള്ളൂ. ഞാന്‍ മടങ്ങി പോകാന്‍ ഒരുങ്ങുമ്പോള്‍ അദ്ദേഹം വന്ന് എന്നെ പരിചയപ്പെട്ടു. എന്നെയും കൂട്ടി കടയില്‍ പോയി. ആവശ്യമുള്ളത് വാങ്ങി കഴിക്കാന്‍ പറഞ്ഞു. എനിക്കായി വീഞ്ഞ് പറഞ്ഞു. ഞാന്‍ വേണ്ടെന്ന് പറഞ്ഞ് ജൂസ് വാങ്ങി കുടിച്ചു. അദ്ദേഹം എന്‍റെ മുന്നിലിരുന്ന് വീഞ്ഞ് കുടിച്ചു. നമ്മുടെ നാട്ടില്‍ പുരോഹിതന്‍ ഇങ്ങനെ കടയില്‍ വീഞ്ഞ് കുടിക്കാന്‍ പോകുമോ? ഇവരൊക്കെ പൗരോഹത്യം ഒരു തൊഴിലാക്കിയവരാണ്. ആരിലാണ് ഇവര്‍ പരിജ്ഞാനം വളര്‍ത്തുന്നത്? ആരിലാണ് ഇവര്‍ ദൈവവചനം പകര്‍ന്നു കൊടുക്കുന്നത്? പാല് കുടി മാറിയവര്‍ക്കോ? മുലകുടി വിട്ടവര്‍ക്കോ? ആത്മീയ ജീവിതത്തില്‍ അന്ധരും കുരുടരുമായവര്‍ക്ക് പരിശുദ്ധാത്മാവ് നിറഞ്ഞവരാകാനാകില്ല. കുശവനും കളിമണ്ണും ഒരുപോലെയാണെന്ന് കരുതരുത്.”
സീസ്സര്‍ തെല്ലൊരു പരിഭ്രമം കാട്ടി പറഞ്ഞു, “കത്തനാരെ ഞാന്‍ പോകുന്നു. പിന്നെ കാണാം. പിന്നെ കാര്‍ ആവശ്യമെങ്കില്‍ എന്നോട് പറഞ്ഞാല്‍ മതി.”
സീസ്സര്‍ നടന്നു. അവിടെ നിന്നാല്‍ ഭ്രാന്ത് പിടിക്കും. എത്രയോ പ്രാവശ്യം തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം വളച്ചൊടിച്ച് എന്‍റെ കൈയ്യില്‍ തന്നെ തരും. ഇനിയും ഇയാളുമായി വാദപ്രതിവാദത്തിനില്ലെന്ന് മനസ്സില്‍ ഉറപ്പിച്ചു. കാറിലിരിക്കുമ്പോഴും ഇയാളെ എത്രയും വേഗത്തില്‍ മടക്കി അയയ്ക്കണമെന്ന ചിന്തയായിരുന്നു. വന്ദ്യപിതാവിന്‍റെയടുക്കല്‍ അവതരിപ്പിക്കാന്‍ വിഷമങ്ങള്‍ ധാരാളമുണ്ട്. സ്ത്രീകളുമായുള്ള അവിഹിതബന്ധം, ഇടവകയ്ക്ക് വരുത്തിയ സാമ്പത്തിക നഷ്ടം, തെറ്റുകള്‍ ചോദ്യം ചെയ്യുന്നവരെ അകറ്റി നിറുത്തന്നത്, ഇടവകക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാതെ ലണ്ടന്‍ മുഴുവന്‍ പ്രസംഗിക്കാന്‍ നടക്കുന്നത്, വിശുദ്ധബലി നിരോധിച്ചത്, പലരും പള്ളിയില്‍ വരാത്തത്, ഇവിടുത്തെ പുരോഹിതര്‍ക്കൊപ്പം വീഞ്ഞ് കഴിക്കാന്‍ പോകുന്നത്, പള്ളിക്കുള്ളില്‍ വിദ്വേഷം വളര്‍ത്തി ആള്‍ക്കാരെ തമ്മിലടിപ്പിക്കുന്നത്, ഇപ്പോഴിതാ, ഇടവകയ്ക്ക് നഷ്ടമുണ്ടാക്കി കാറും നഷ്ടപ്പെട്ടിരിക്കുന്നു. ഇതൊക്കെ അറിഞ്ഞാല്‍ പിതാവിന് വെറുതെയിരിക്കാനാകില്ല. കര്‍ശനമായ നടപടിതന്നെയുണ്ടാകും. ഈ ബാധയെ ഇവിടെനിന്ന് ഒഴിപ്പിച്ചു തരണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇന്ന് വൈകിട്ടുള്ള എല്ലാം ജോലികളും മാറ്റിവച്ചിട്ട് പള്ളിയുടെ പ്രമുഖ പദവി വഹിക്കുന്ന എല്ലാവരും ആ പരാതിയില്‍ ഒപ്പിട്ടു. പത്ത് കമ്മിറ്റി അംഗങ്ങള്‍ ഒപ്പിടാന്‍ ബുദ്ധിമുട്ട് കാണിക്കുന്നു. ഒന്ന് അലക്സാണ്ടര്‍ രാജു, മറ്റൊന്ന് കരിന്തോട്ടം എന്ന് കരിന്തേള്‍. അവരുടെ ചെവിയില്‍ ഈ തയ്യാറെടുപ്പുകള്‍ എത്താന്‍ പാടില്ല. ഉറക്കത്തില്‍നിന്ന് ഉണര്‍ന്നുവരുമ്പോള്‍ ഈ വാര്‍ത്ത അറിഞ്ഞാല്‍ മതി. ഇടവകയെ ഓമനിച്ചു വളര്‍ത്തുന്നത് ഇവന്മാരാല്ല ഞങ്ങളാണ്.
പരാതി അയച്ചതിന് ശേഷം വന്ദ്യപിതാവിനെ ഫോണില്‍ വിളിച്ചു പറയണം. പള്ളിക്കുള്ളില്‍ വികാരതരംഗം ഉണ്ടാക്കരുത്. മറ്റ് എന്തെങ്കിലും കാരണം പറഞ്ഞിട്ടുവേണം കത്തനാരേ മടക്കി വിളിക്കുന്നത്. സത്യം എല്ലാവരുമറിഞ്ഞാല്‍ മറ്റ് പലരുടെയും അപ്രീതിക്ക് പാത്രമാകും.ആഗ്രഹങ്ങള്‍ സഫലമാകുമെന്നുള്ള പ്രതിക്ഷയോടെ കാര്‍ മുന്നോട്ട് പോയി.
ദിവസങ്ങള്‍ പലതു കഴിഞ്ഞു. കത്തനാര്‍ക്കെതിരെ പരാതി അയച്ച് സീസ്സറും കൂട്ടരും കാത്തിരുന്നു. കാര്‍ മോഷണം പോയ ശേഷം കത്തനാരെ ഏറ്റവുമധികം സഹായിക്കാനെത്തിയത് സീസ്സറായിരുന്നു. കത്തനാര്‍ പറഞ്ഞൊഴിഞ്ഞിട്ടും കത്തനാര്‍ക്ക് വീട് സന്ദര്‍ശനം വരുമ്പോഴും മറ്റ് ആശുപത്രികളില്‍ രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ പോകുമ്പോഴും സീസ്സര്‍ അകമ്പടി സേവിച്ചു. സുവിശേഷ ഘോഷണത്തില്‍നിന്നു മാത്രം ഒഴിഞ്ഞു നിന്നു. സീസ്സറും കത്തനാരും തമ്മിലുള്ള സൗഹൃദം കണ്ട് സ്റ്റെല്ലയുടെ ഉള്ളില്‍ സംശയങ്ങള്‍ ഉടലെടുത്തു. വീട്ടിലേയ്ക്ക് വിരുന്നിന് വിളിക്കുന്നു. കത്തനാരുടെ ആവശ്യങ്ങള്‍ തിരക്കുന്നു. കത്തനാര് വീഞ്ഞിന് അടിമയായോ?ശനിയാഴ്ച നടക്കുന്ന ധ്യാനയോഗങ്ങളില്‍ ആള്‍ക്കാരുടെ എണ്ണം കൂടി. ഒരു ദിവസം ആ ധ്യാനയോഗത്തില്‍ സംബന്ധിക്കാന്‍ ഒരു ഹിന്ദുവുമുണ്ടായിരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞ് പിരിയുമ്പോള്‍ രാമന്‍ പിള്ളയുടെ ആവശ്യം കത്തനാരുമായി പങ്കുവെച്ചു. അവശനായ രാമപിള്ളയെ കൂട്ടിക്കൊണ്ടു വന്നത് സീസ്സറാണ്. എങ്ങനെയും കത്തനാരുടെ കിഡ്നി ആവശ്യപ്പെടണം. ഇടവക അംഗങ്ങളോട് പറഞ്ഞാല്‍ ആരും വൃക്ക കൊടുക്കാന്‍ മുന്നോട്ട് വരില്ലെന്ന് കത്തനാര്‍ക്കറിയാം. കൂടതല്‍ സമയം നില്ക്കാന്‍ കഴിയാത്തതിനാല്‍ സീസ്സറിന്‍റെ സഹായത്തോടെ ബെഞ്ചില്‍ പിടിച്ചിരുന്നു. കത്തനാരുടെ മറുപടിക്കായി പിള്ള കാത്തിരുന്നു. നാട്ടില്‍ വെച്ച് പലപ്രാവശ്യം രക്തം ദാനമായി നല്കിയെങ്കിലും ശരീരത്തിന്‍റെ ഒരു അവയവം ആരും ആവശ്യപ്പെട്ടിരുന്നില്ല. ശരീരം മഹനീയമായ സൃഷ്ടിയാണ്. അഴുകി പോകുന്ന മാംസങ്ങള്‍ക്കൊണ്ടും തൊലികൊണ്ടും ഒടിച്ചാല്‍ ഒടിയുന്ന എല്ലുകള്‍കൊണ്ട് തീര്‍ത്തവ. അതിനുള്ളില്‍ രോഗങ്ങള്‍ തലയെടുക്കുന്നു. അതിനെ ശുശ്രൂഷിക്കാന്‍ ഡോക്ടര്‍മാരുണ്ട്. എല്ലാം രോഗത്തിനും സൗഖ്യം കൊടുക്കാന്‍ അവര്‍ക്കാകുന്നില്ല. ഇപ്പോള്‍ ഒരാള്‍ മുന്നിലിരുന്ന് കണ്ണീരൊഴുക്കുന്നു. അയാള്‍ക്ക് ആവശ്യം കാരുണ്യമാണ്. ഇതിനെ തുടച്ചുമാറ്റാന്‍ എന്താണൊരു മാര്‍ഗ്ഗം.
“കത്തനാര്‍ പള്ളിയിലൊന്ന് പറഞ്ഞാല്‍ ആരെങ്കിലും മുന്നോട്ട് വരാതിരിക്കില്ല.”
കത്തനാര്‍ സീസ്സറിനെ ശ്രദ്ധയോടെ നോക്കി. നിങ്ങള്‍ക്കോ മനസ്സില്ല. മറ്റുള്ളവരുടെ മനസ്സറിയുന്നതിനെക്കാള്‍ സ്വന്തം മനഃസാക്ഷിയോടാണ് കാരുണ്യം കാണിക്കേണ്ടത്. അതിന് ആദ്യം വേണ്ടത് സഹജീവികളോടുള്ള സ്നേഹമാണ്. സീസ്സര്‍ പോകാന്‍ ധൃതിപ്പെട്ട് പറഞ്ഞു. “കത്തനാരോട് കാര്യം പറഞ്ഞല്ലോ, ഇനി നമുക്ക് പോകാം.”
രാമന്‍ പിള്ള വന്നത് കത്തനാരുടെ കിഡ്നി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു സീസ്സര്‍ ഇടയ്ക്കിടെ കത്തനാരെ നോക്കുന്നുണ്ട്. രാമനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കത്തനാര്‍ പറഞ്ഞു. “ഒന്ന് നില്ക്കൂ. എനിക്കിഷ്ടം എന്‍റെ കിഡ്നി തരുന്നതാണ്. പക്ഷേ ഇത് മറ്റാരൊടും പറയരുത്.”
അവര്‍ക്കത് വിശ്വസിക്കാനാവില്ല. രാമന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വിലാപശബ്ദത്തില്‍ പറഞ്ഞു.
“അങ്ങ് കാരുണ്യവാനാണ്. ഈശ്വരനാണ് അങ്ങയെ എന്‍റെ മുന്നില്‍ കൊണ്ടുവന്നത്.”
“ഞാനൊരു പാവം മനുഷ്യന്‍. ഇതല്ലാതെ എനിക്കെന്ത് ചെയ്യാനാകും.”
“എനിക്ക് സുഖം കിട്ടിയാല്‍ ഞാന്‍ അങ്ങയുടെ പ്രാര്‍ത്ഥയില്‍ സംബന്ധിക്കും. അങ്ങേക്കൊപ്പം ഈശ്വരനെ സ്തുതിക്കും.”
“കത്തനാര്‍ക്ക് എപ്പോഴാണ് ആശുപത്രിയില്‍ വരാന്‍ കഴിയുക?”
“ഞാന്‍ റെഡി, എപ്പോള്‍ അപ്പോയിന്‍റ്മെന്‍റ് കിട്ടുമെന്ന് അറിയിക്കുക.”
“എന്‍റെ ജീപിയുമായി സംസാരിച്ചിട്ട് അറിയിക്കാം.”
കത്തനാര്‍ സമ്മതിച്ചു.
“എന്നാല്‍ ഞങ്ങള്‍ ഇറങ്ങുന്നു. രാമന്‍പിള്ളയെയും കുടുംബത്തെയും ഈ ഇടവകയുടെ അംഗങ്ങള്‍ ആക്കണമെന്നാണ് എന്‍റെ ആഗ്രഹം.”
കത്തനാര്‍ അതിനോട് വിയോജിച്ചു. മതമല്ല വലുത്, മനുഷ്യര്‍ ദൈവത്തെ അനുസരിച്ച് ജീവിക്കുക.
എന്നാല്‍, സീസ്സറുടെ ആഗ്രഹം അതൊന്നുമല്ലായിരുന്നു. കാണാന്‍ കൊള്ളുന്ന കൊഴുത്തു തടിച്ച ഭാര്യയെ എങ്ങനെ സ്വന്തം ശരീരത്തോടെ ചേര്‍ക്കുമെന്നുള്ളതാണ്. പലവട്ടം മോഹം തോന്നിയെങ്കിലും ഒന്നടുത്ത് ഇടപഴകാന്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. രാമന്‍റെ ഭാര്യ രാജലക്ഷ്മി സീസ്സറിന്‍റെ ഉള്ളില്‍ തിളങ്ങിനിന്നു. ഒരു വെടിക്ക് രണ്ട് പക്ഷി. ഉന്നം പിഴച്ചില്ല. കത്തനാരോട് പകവീട്ടാന്‍ വന്നതാണെങ്കിലും അവിടെ എന്നെ പരാജയപ്പെടുത്തിയെങ്കിലും രാജലക്ഷ്മിയുടെ മുന്നില്‍ വിജയം തന്നെയാണ്. കത്തനാരാണ് കിഡ്നി കൊടുക്കുന്നതെങ്കിലും രക്ഷകനായി എത്തിയത് ഞാനല്ലേ. വര്‍ഷങ്ങളായി മനസ്സില്‍ കിടക്കുന്ന മോഹമാണ് അവള്‍.
“പിള്ള സാറിന് കുട്ടികള്‍ എത്രയുണ്ട്?” കത്തനാര്‍ ചോദിച്ചു.
“ഒരു മോനുണ്ട് പത്തില്‍ പഠിക്കുന്നു. ഭാര്യ രാജലക്ഷ്മി മെഡിക്കല്‍ സെക്രട്ടറിയായി ജോലിചെയ്യുന്നു.”
“ങാ എല്ലാവരും പരിചയപ്പെടാന്‍ സമയുമുണ്ടല്ലോ. ഈ ആഴ്ചതന്നെ ഓപ്പറേഷനുള്ള ഒരുക്കങ്ങള്‍ ചെയ്തുകൊള്ളുക. ചേരമെങ്കില്‍ എത്രയും വേഗം നമുക്കതു ചെയ്യാം.” കത്തനാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് രാമന്‍ പിള്ള എഴുന്നേറ്റു.
രാമനെയും പിടിച്ച് കൊണ്ട് സീസ്സര പുറത്തേക്കിറങ്ങി നടന്നു. കാറിലിരിക്കുമ്പോള്‍ സീസ്സര്‍ കത്തനാരെ വാനോളം പുകഴ്ത്തി രാമനോട് സംസാരിച്ചു. സ്വന്തം വീമ്പു പറയാനും മറന്നില്ല. പക്ഷേ, കത്തനാരില്‍ എന്തോ വിശേഷങ്ങളുള്ളതായും ഈ അനുഭവത്തോടെ സീസ്സര്‍ മനസ്സിലാക്കി. തിന്മയെ ഉപേക്ഷിച്ച് നന്മയെ തെരെഞ്ഞെടുക്കാന്‍ പറയുന്നത് ഒരു തെറ്റല്ല. ഇവിടെ വന്നിട്ടുള്ള പുരോഹിതന്‍ ജീവിക്കാന്‍ വേണ്ടി വന്നിട്ടുള്ളവരാണ്. ഇദ്ദേഹമാകട്ടെ വിശന്നും വലഞ്ഞും മുഷിഞ്ഞും സ്വന്തമായി കഞ്ഞിവെച്ച് കുടിച്ചും ഉപദേശിച്ചും ആഴ്ചയില്‍ മൂന്ന് ദിവസം ഉപവസിച്ചും പ്രാര്‍ത്ഥിച്ചും കഴിയുന്നു. കിഡ്നി കൊടുക്കാന്‍ എത്ര പുരോഹിതര്‍ തയ്യാറാകും. അത് സമ്മതിച്ചപ്പോള്‍ ആശ്ചര്യമാണ് തോന്നിയത്.
അതേ ആഴ്ചതന്നെ അവര്‍ ന്യൂഹാം ആശുപത്രിയിലെത്തി. ടെസ്റ്റില്‍ കിഡ്നി മാച്ച് തന്നെ. കത്തനാരെ അഡ്മിറ്റ് ചെയ്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *