കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 17 – (കാരൂര്‍ സോമന്‍)

Facebook
Twitter
WhatsApp
Email

അദ്ധ്യായം 17

നിശബ്ദതയുടെ നിലവിളികള്‍


ഞാന്‍ ഒരു ദര്‍ശനം കണ്ടു, ഏലാം സംസ്ഥാനത്തിലെ ശൂശന്‍ രാജധാനിയില്‍ ആയിരുന്നപ്പോള്‍ അതു കണ്ടു; ഞാന്‍ ഊലായി നദീതീരത്തു നില്ക്കുന്നതായി ദര്‍ശനത്തില്‍ കണ്ടു. ഞാന്‍ തലപൊക്കിയപ്പോള്‍, രണ്ടു കൊമ്പുള്ള ഒരു ആട്ടുകൊറ്റന്‍ നദീതീരത്തു നില്ക്കുന്നതു കണ്ടു; ആ കൊമ്പുകള്‍ നീണ്ടവയായിരുന്നു; ഒന്നു മറ്റേതിനെക്കാള്‍ അധികം നീണ്ടതു; അധികം നീണ്ടതു ഒടുക്കം മുളെച്ചുവന്നതായിരുന്നു. ആ ആട്ടുകൊറ്റന്‍ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നതു ഞാന്‍ കണ്ടു; ഒരു മൃഗത്തിന്നും അതിന്‍റെ മുമ്പാകെ നില്പാന്‍ കഴിഞ്ഞില്ല; അതിന്‍റെ കയ്യില്‍നിന്നു രക്ഷിക്കാകുന്നവനും ആരുമില്ല; അതു ഇഷ്ടംപോലെ ചെയ്തു വമ്പു കാട്ടിപ്പോന്നു. ഞാന്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍, ഒരു കോലാട്ടുകൊറ്റന്‍ പടിഞ്ഞാറു നിന്നു നിലം തൊടാതെ സര്‍വ്വ ഭൂതലത്തിലും കൂടിവന്നു; ആ കോലാട്ടുകൊറ്റന്നു കണ്ണുകളുടെ നടുവില്‍ വിശേഷമായൊരു കൊമ്പുണ്ടായിരുന്നു. അതു നദീതീരത്തു നില്ക്കുന്നതായി ഞാന്‍ കണ്ട രണ്ടു കൊമ്പുള്ള ആട്ടുകൊറ്റന്‍റെ നേരെ ഉഗ്രക്രോധത്തോടെ പാഞ്ഞു ചെന്നു. അതു ആട്ടുകൊറ്റനോടു അടുക്കുന്നതു ഞാന്‍ കണ്ടു; അതു ആട്ടുകൊറ്റനോടു ക്രുദ്ധിച്ചു, അതിനെ ഇടിച്ചു അതിന്‍റെ കൊമ്പു രണ്ടും തകര്‍ത്തുകളഞ്ഞു; അതിന്‍റെ മുമ്പില്‍ നില്പാന്‍ ആട്ടുകൊറ്റന്നു ശക്തിയില്ലാതെയിരുന്നു; അതു അതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു; അതിന്‍റെ കയ്യില്‍നിന്നു ആട്ടുകൊറ്റനെ രക്ഷിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല.
-ദാനിയേലിന്‍റെ പുസ്തകം, അധ്യായം 12

കാറിന്‍റെ കണ്ണാടിച്ചില്ലകളിലൂടെ കൈസും മാര്‍ട്ടിനും കണ്ണെടുക്കാതെ ഹെലന്‍ മടങ്ങിപ്പോകുന്നത് നിമിഷങ്ങള്‍ നോക്കിയിരുന്നു.
സീസ്സര്‍ക്ക് കത്തനാരെ ഇവിടെ നിന്നു മടക്കി അയയ്ക്കണമെന്ന ഒറ്റ ചിന്ത മാത്രമേയുള്ളൂ.
അതിന്‍റെ ആദ്യത്തെ കുറുക്കു വഴിയാണ് മൂന്നു പേരെയും ഇവിടെയെത്തിച്ചത്.
ഹെലനെ ഇവിടെ കണ്ടാല്‍ അവരില്‍ സംശയങ്ങള്‍ ഉളവാക്കുമെന്ന് സീസ്സര്‍ക്കറിയാം.
കത്തനാരും ഇവളുമായുള്ള നിഗൂഢ രഹസ്യങ്ങള്‍ സീസ്സര്‍ കണ്ടതുകൊണ്ടല്ലേ ഞങ്ങളോടും നേരില്‍ കാണാനറിയിച്ചത്.
സുന്ദരിമാരെ കണ്ടാല്‍ ഏതു പുരുഷനിലും മോഹമുണ്ടാകും.
അവര്‍ അവളുടെ ശരീരഭംഗിയില്‍ മുഴുകിയിരിക്കുമ്പോള്‍ കൈസര്‍ പറഞ്ഞു:
“കത്തനാരുടെ പ്രാര്‍ത്ഥനയും ധ്യാനവുമൊക്കെ നാട്ടുകാരെ പറ്റിക്കാനാണ്.”
അവളില്‍ കണ്ണുറപ്പിച്ചിരുന്ന മാര്‍ട്ടിനത് ശരിവെച്ചു. ഇതങ്ങനെ വിടാന്‍ പാടില്ലെന്ന് അവരും നിശ്ചയിച്ചു. കാറില്‍ ഇരുന്നു തന്നെ പള്ളിയിലെ അടുത്തയാളുകള്‍ക്ക് മോബൈല്‍ ഫോണിലൂടെ കത്തനാരുടെ സ്വഭാവദൂഷ്യത്തെ വിശദീകരിച്ചു. നേരില്‍ കണ്ടതുകൊണ്ട് മാത്രം അറിയിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. അത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടര്‍ന്നു.
എന്നാല്‍, കത്തനാര്‍ സ്ത്രീലമ്പടനെന്ന് ധ്യാനത്തില്‍ പങ്കെടുത്ത ആരും തന്നെ വിശ്വാസിച്ചില്ല. ചാര്‍ളി തുറന്നു പറഞ്ഞു:
“കത്തനാരെ കരിവാരിത്തേയ്ക്കാനുള്ള ആരുടെയോ ശ്രമമാണ്. ഈ കൂട്ടരില്‍ നിന്ന് ഞാനും ഇത് കുറെ അനുഭവിച്ചതല്ലേ. ഇവനൊക്കെ കരുതിയിരിക്കുന്നത് എല്ലാവരും അവര്‍ക്കൊപ്പം ഊഞ്ഞാലാടുമെന്നായിരിക്കും. പലര്‍ക്കും കത്തനാരിപ്പോള്‍ കയ്പു വെള്ളമാണ്.”
മുന്‍ വൈസ് പ്രസിഡന്‍റ് റോബിനോടാണ് ചാര്‍ളി ഈ കാര്യം തുറന്നു പറഞ്ഞത്. സത്യം കണ്ടെത്താന്‍ ഒരു ദിവസം വൈകിട്ട് ചാര്‍ളിയെ റോബിനും മാര്‍ട്ടിനും ക്ഷണിച്ചു. ചാര്‍ളി അതു നിരസിച്ചു.
സീസ്സറും കൈസും ഹെലന്‍ പോകുന്നത് കണ്ട് പുറത്ത് കാത്തിരുന്നു. കത്തനാരെ ഹെലന്‍ സമീപിച്ച ദിവസമായിരുന്നു. അവള്‍ പറഞ്ഞു:
“എന്‍റെ പാപമോചനത്തിനായി ഫാദറൊന്ന് പ്രാര്‍ത്ഥിക്കണം.” കത്തനാര്‍ മുട്ടുകുത്തിയിരുന്ന് ഗഹനമായി പ്രാര്‍ത്ഥിച്ചു. ഹെലന്‍ സന്തോഷവതിയായി മുറി തുറന്ന് പുറത്തിറങ്ങി വരുന്നത് അവര്‍ നേരില്‍ കണ്ടു. കാറിലിരുന്ന കൈസറെ സീസ്സര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇതിനൊക്കെ ധൈര്യമായി നേതൃത്വം കൊടുക്കാന്‍ സീസ്സറെ പ്രേരിപ്പിച്ചത് കത്തനാര്‍ ഹെലന്‍റെ വീട്ടില്‍ വച്ച് പറഞ്ഞ വാക്കുകളാണ്:
“നിങ്ങള്‍ വിഷമിക്കേണ്ട. ഇതൊരു കുമ്പസാരമായി കണ്ടാല്‍ മതി.”
കുമ്പസാരക്കൂട്ടിലിരുന്ന് പറയുന്നവ ഒരു പുരോഹിതനും പുറത്ത് പറയാനാവില്ല. അപമാനത്തില്‍നിന്ന് രക്ഷപ്പെടാന്‍ അന്നത് ആവശ്യമായിരുന്നു. ഇന്ന് ഞങ്ങളുടെ രഹസ്യബന്ധമറിയാവുന്ന ഒരേയൊരു വ്യക്തി ഈ കത്തനാരാണ്. അയാളെ ഇവിടെനിന്നു വലിച്ചെറിയാതെ വെറുതെയിരിക്കില്ലെന്ന് നിശ്ചയിച്ചിരിക്കയാണ്. ഇതൊക്കെ കണ്ടും കേട്ടും കഴിയുന്ന ജനങ്ങള്‍ തന്നെ കത്തനാരെ നാടുകടത്താന്‍ വേണ്ടതൊക്കെ ചെയ്തു കൊള്ളും.
പക്ഷേ, എല്ലാവരും അവര്‍ കരുതുന്നതുപോലെ ആയിരുന്നില്ല. ചാര്‍ളി പലരോടും പറഞ്ഞു:
“ഇവിടെ രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കുകയും സൗഖ്യം കൊടുക്കുകയും ചെയ്യുന്ന പുരോഹിതര്‍ ദൈവത്തിന്‍റെ ആജ്ഞകളും പ്രതിജ്ഞകളും കാറ്റില്‍ പറത്തുമോ? മറ്റൊന്ന്, കത്തനാര്‍ താമസ്സിക്കുന്ന പള്ളിയോട് ചേര്‍ന്നുള്ള വീട്ടില്‍ ഒരു സ്ത്രീ ഒറ്റയ്ക്ക് പോകുന്നതില്‍ എന്ത് തെറ്റാണുണ്ടായത്? ഇത് കേരളമല്ല, അനാവശ്യമായി ചിന്തിക്കാനും മറ്റുള്ളവരെപ്പറ്റി പരദൂഷണം പറയാനും.”
പ്രാര്‍ത്ഥന മൂലം പലര്‍ക്കും മനഃസമാധാനം ലഭിക്കുന്നുണ്ട്. രോഗികളും ദുഃഖിതരും അദ്ദേഹത്തില്‍ മനസ്സര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. അതൊക്കെ കാണുമ്പോള്‍ അസൂയ തോന്നുന്നവരുണ്ടാകും. ഇതുപോലൊരു പുരോഹിതനെ ഇവര്‍ കണ്ടിട്ടില്ല. മറ്റുള്ളവന്‍റെ വളര്‍ച്ചയില്‍ അസൂയയുള്ളവര്‍ അവരുടെ മേല്‍ കുറ്റങ്ങളും കുറവുകളും ആരോപിക്കാറുണ്ട്.
കത്തനാരുടെ വരവും കാത്ത് മുറ്റത്ത് പ്രാവുകള്‍ കുറുകുറുത്തുകൊണ്ടിരുന്നു. കത്തനാര്‍ കതക് തുറന്നു. പ്രാവുകള്‍ സന്തുഷ്ടരായി നോക്കി. കൈയ്യില്‍ കരുതിയിരുന്ന ബ്രെഡ് പൊടി വാരിയിട്ടുകൊടുത്തു. പ്രാവുകള്‍ ആര്‍ത്തിയോടത് കൊത്തിത്തിന്നു. കത്തനാര്‍ നോക്കിനിന്നു.
അകത്ത് ചെന്ന് വേദപുസ്തകം കൈയ്യിലെടുത്ത് കതക് പൂട്ടി പുറത്തുള്ള കാര്‍ പാര്‍ക്കിലേയ്ക്ക് പോയി. കത്തനാരുടെ കാറിനു പുറകെ സീസ്സറിന്‍റെ കാറും നീങ്ങി. കത്തനാരുടെ കാര്‍ ചെന്ന് കയറിയതു സീസ്സറിന്‍റെ വീട്ടിലേയ്ക്കാണ്. സീസ്സര്‍ കാര്‍ ഒരു ഭാഗത്തായി മാറ്റിയിട്ട് നോക്കി.
“സീസ്സറിനറിയില്ലേ കത്തനാര്‍ വരുന്ന കാര്യം?”
കൈസര്‍ ചോദിച്ചു.
“എന്‍റെ കാര്യം പോകട്ടെ. പല ഭര്‍ത്തക്കന്മാരും എന്‍റെ ചെവിയില്‍ ഈ കാര്യം ഓതിയിട്ടുണ്ട്. ആണുങ്ങളില്ലാത്ത നേരത്താണ് കത്തനാരുടെ ഭവന സന്ദര്‍ശനം.”
കൈസര്‍ക്ക് അതൊരു പുതിയ അറിവായിരുന്നു.
സീസ്സര്‍ തുടര്‍ന്നു:
“ഇതൊക്കെ മറ്റുള്ളവരോട് പറയാന്‍ പറ്റുന്ന കാര്യമാണോ? ചിലരെ ഫോണില്‍ വിളിച്ച് ഈ വേദവാക്യം വായിക്കാന്‍ പറയും. എന്നിട്ട് ഫോണ്‍ വെക്കും, ആരെന്ന് ഒട്ടും പറയത്തുമില്ല.”
“അത് എന്നോടും എന്‍റെ ഭാര്യ കരോള്‍ പറഞ്ഞു. ഒരു ദിവസം ഫോണ്‍ വന്നത്. നമ്മുടെ പള്ളിയില്‍ ചിലരെ വിളിച്ചതായി ഞാനുമറിഞ്ഞു. ചിലരുടെ മുന്നില്‍ അങ്ങ് പ്രത്യക്ഷപ്പെടുകയല്ലേ. നമ്മുടെ ഷെറിനും തോമസ്സും ഇതു പറഞ്ഞു. ഇയാള്‍ക്ക് വല്ല ദര്‍ശനമുണ്ടോ?”
കൈസറുടെ വാക്കുകള്‍ സീസ്സറുടെ ആത്മവിശ്വാസം വളര്‍ത്തി. “എന്തായാലും ഞാന്‍ കേള്‍ക്കുന്നത് മുഴുവനും നിങ്ങളോട് പറയാന്‍ എനിക്കു ലജ്ജയുണ്ട്.”
അവര്‍ കാറിനുള്ളില്‍ അല്പനേരം ഇരുന്നപ്പോള്‍ ജോബിനെ കൂട്ടി കത്തനാര്‍ കാറിലേക്ക് കയറിയിരുന്നു. അവനും കത്തനാരുടെ വേഷമാണ്. കൈയ്യില്‍ വേദപുസ്തകമുണ്ട്. കുട്ടികള്‍ക്ക് പരീക്ഷ പഠിച്ചെഴുതാന്‍ ഒരാഴ്ച അവധിയുണ്ട്. ആ ദിവസങ്ങളിലെല്ലാം അവനെയും കൊണ്ടാണ് കത്തനാര്‍ ലണ്ടന്‍ കറങ്ങാന്‍ പോകുന്നത്. ഒറ്റനോട്ടത്തില്‍ കൊച്ചച്ചനും വല്യച്ചനുമെന്നെ തോന്നാറുള്ളൂ. മകന്‍റെ കാര്യത്തില്‍ യാതൊരു ഇടപെടലും സീസ്സര്‍ ഇപ്പോള്‍ നടത്താറില്ല. അവനും അതില്‍ തൃപ്തനാണ്. ഭാര്യയും ഭര്‍ത്താവും ഇപ്പോഴും തമ്മില്‍ മിണ്ടാട്ടം കുറവ്. തീന്‍ മേശയ്ക്ക് മുന്നിലിരിക്കുമ്പോഴാണ് ലിന്‍ഡ ഈ
ിഷയം പതിവായി എടുത്തിടുന്നത്. ഒരു ദിവസം അവള്‍ പറഞ്ഞു:
“ഈ വീട് മുഴുവനും ഊമ പക്ഷികളാ. ഒരു നത്തിനെ കൂടി ഒപ്പമിരുത്തിയാല്‍ എന്തൊരു രസമായിരിക്കും കാണാന്‍. നിങ്ങള്‍ ഗിന്നസ് ബുക്കില്‍ കേറുമെന്നാ എനിക്കു തോന്നുന്നത്.”
അത് കേട്ട് സീസ്സറും സ്റ്റെല്ലയും ഊറിചിരിച്ചു.
കത്തനാര്‍ മുന്നോട്ട് പോയിട്ടും കാര്‍ മുന്നോട്ട് എടുക്കാതിരുന്ന സീസ്സറിനെ കൈസ്സര്‍ സൂക്ഷിച്ചു നോക്കി. ഇയാള്‍ എന്താണ് സ്വപ്നം കണ്ടിരിക്കുന്നത്.
“സീസ്സര്‍ കാറെടുക്ക്.”
സീസ്സറിന് അപ്പോഴാണ് പരിസരബോധമുണ്ടായത്. കാര്‍ മുന്നോട്ടു പോയി. ബാര്‍ക്കിംഗ് റയില്‍വേ സ്റ്റേഷന്‍റെ മുന്നിലേക്കാണ് പോയത്. ജോബ് സെന്‍ററിനടുത്തായി കാര്‍ പാര്‍ക്ക് ചെയ്തിട്ട് സ്റ്റേഷന് മുന്നിലെത്തി. അവരും കാര്‍ പാര്‍ക്ക് ചെയ്തിട്ട് മറ്റൊരു ഭാഗത്തു കൂടി സ്റ്റേഷനുള്ളിലേയ്ക്ക് വന്നു. കത്തനാര്‍ വേദപുസ്തകം തുറന്ന് യെശയ്യാ പ്രവാചകന്‍റെ വാക്കുകള്‍ എടുത്ത് പ്രസംഗം ആരംഭിച്ചു. കത്തനാരുടെ അടുത്തായി വേദപുസ്തകം പിടിച്ച് ജോബും നില്പുണ്ട്. ജേറുശലേമിനെപ്പറ്റി ദര്‍ശനം നല്കിയ പ്രവാചകന്‍റെ ശബ്ദം ഇന്ന് ഇവിടെയും മുഴങ്ങുന്നു. ആകാശമേ കേള്‍ക്ക, ഭൂമിയെ ചെവി തരിക. യഹോവ അരുളിചെയ്യുന്നു. ഞാന്‍ മക്കളെ തീറ്റിപ്പോറ്റി വളര്‍ത്തി. ഇന്നവര്‍ എന്നോട് മത്സരിക്കുന്നു, കത്തനാരുടെ ഓരോ വാക്കും ഉച്ചഭാഷിണിയില്‍ കൂടി മുഴങ്ങുന്ന പോലുണ്ട്. നാം ദൈവത്തിന്‍റെ വാത്സല്യജനമാണ്. അവര്‍ നമ്മെ വിളിക്കുന്നു. ദുഷ്ടന്‍ തന്‍റെ വവിയെയും നീതികേട്ടവന്‍ തന്‍റെ വിചാരങ്ങളെയുപേക്ഷിച്ച് ദൈവത്തിന്‍റെ വഴികളിലേയ്ക്ക് തിരിയുക.
സീസ്സര്‍ വെറുപ്പോടെ നോക്കി. പള്ളിക്കുള്ളിലായാലും പുറത്തായാലും പകലായാലും രാത്രിയായാലും ഇയാള്‍ എനിക്കെതിരേയാണ് പ്രസംഗിക്കുന്നത്.
യാത്രക്കാര്‍ വന്നും പോയും ഇരിക്കുന്നതല്ലാതെ ഇയാള്‍ തൊണ്ട കീറുന്നത് ആരെങ്കിലും കേള്‍ക്കുന്നുണ്ടോ. ബസ്സ് കാത്ത് നില്ക്കുന്നവന്‍ ശ്രവിക്കുന്നുണ്ടെന്ന് മനസ്സിലായി. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടത് വെള്ളക്കുപ്പായത്തില്‍ നില്ക്കുന്ന രണ്ടു പേരെയാണ്. ഇടയ്ക്ക് കത്തനാര്‍ ഹാലേലുയായും ദൈവത്തെ സ്തുതിക്കുന്നതുമൊക്കെ ഏറ്റു പറയുമ്പോള്‍ കൊച്ചച്ചന്‍ വളരെ പ്രയാസപ്പെട്ട് ഒറ്റയക്ഷരത്തില്‍ അവസാനിക്കുന്നതും കൗതുകത്തോടെ അവന്‍ കണ്ടു.
പള്ളിക്കുള്ളില്‍ ഇരിപ്പുറയ്ക്കാത്തതുപോലെ സീസ്സര്‍ക്ക് ഇവിടെയും നില്പ്പുറച്ചില്ല. ഇനി കൈസറെ കൊണ്ടു വിടണം. സീസ്സറുടെ കണ്ണുകള്‍ കത്തനാരില്‍ നിന്ന് കൈസറിലേക്കുയര്‍ന്നു. “ഇയാള്‍ എന്തോന്നാ മറ്റുള്ളവരെപ്പോലെ മിഴിച്ചു നോക്കി നില്ക്കുന്നേ.”
ക്ഷോഭത്തോടെ പറഞ്ഞു.
“നേരില്‍ കണ്ടല്ലോ. നമ്മുടെ വികാരിയച്ചന് ഈ ജോലി കൊടുത്തത് ആരാണ്? ശമ്പളം കൊടുക്കുന്നത് നമ്മളല്ലേ?”
“ദൈവവചനം പറയുന്നതില്‍ എന്ത് തെറ്റാണുള്ളത്?” കൈസര്‍ ചോദിച്ചു.
“ഞാനൊന്ന് ചോദിക്കട്ടെ. നമ്മുടെ വികാരി കേരളത്തിലെ ഈ കുപ്പായമിട്ടുകൊണ്ട് ഈ പണിക്കാണോ ഇവിടെ എത്തിയത്. ഈ പണിക്ക് കമ്മിറ്റിയുടെ അനുവാദം വാങ്ങിയോ?”
“അത് സീസ്സറിന്‍റെ ന്യായമായ ഒരു ചോദ്യമാണ്. നമ്മുടെ വികാരി ചെയ്യുന്ന കാര്യങ്ങള്‍ നമ്മള്‍ കൂടി അറിയണം. എന്നാലും ഇദ്ദേഹം മറ്റുള്ള അച്ചന്മാരെപ്പോലെ ഉറക്കം തൂങ്ങിയല്ല. ശരീരം അനങ്ങുന്നില്ല. നാവു തുറന്ന് സുവിശേഷമെങ്കിലും പറയേണ്ടതല്ലേ?” കൈസര്‍ പറഞ്ഞു.
“ഞാന്‍ തന്നെ കൊണ്ടു വന്നത്, വികാരി ചെയ്യുന്ന ചിലതൊക്കെ കാണിക്കാനാണ്. ഇയാള്‍ക്കറിയാമല്ലോ, അല്ലാതെ കത്തനാരോടുള്ള ദേഷ്യം കൊണ്ടല്ല. അദ്ദേഹത്തെ ഒരു പ്രവാചകനായിട്ടോ പുണ്യവാളനായിട്ടോ ഉയര്‍ത്തണമെന്നാണ് എന്‍റെ പക്ഷം.”
സീസ്സറുടെ മുഖത്ത് പുഞ്ചിരി.
“ശരിയാണ്. കത്തനാരേപ്പറ്റി ധാരാളം കിംവദന്തികള്‍ കേള്‍ക്കുമ്പോള്‍ കുറെ നമ്മളും അറിയേണ്ടതുണ്ട്.” കൈസര്‍ അഭിപ്രായപ്പെട്ടു.
“എന്നാല്‍ നമുക്ക് പോകാം.”
“എന്തായാലും ഇവിടെ വരെ വന്നില്ലേ. നമുക്ക് കത്തനാരേ കണ്ടിട്ട് പോയാലെന്താ രണ്ട് നല്ല വാക്ക് പറയാതെ മടങ്ങിപോകുന്നത് ശരിയല്ല.” കൈസര്‍ പറഞ്ഞു.
“ങേ എന്തിനാ.. നമ്മളായി അയാടെ സുവിശേഷം മുടക്കേണ്ട. ഇയാള് വാ. എനിക്ക് പോയിട്ട് കാര്യമുണ്ട്.” അവര്‍ മടങ്ങി.
കത്തനാരുടെ ആത്മീയ നിലപാടുകളില്‍ അനുകൂലമെങ്കിലും കൂട്ടുകാരന്‍റെ പ്രതികൂല നിലപാടുകളില്‍ ഒപ്പം നില്ക്കാനേ കഴിയുന്നുള്ളൂ. ഹെലന്‍ എന്തിനാണ് കത്തനാരെ കാണാന്‍ പോകുന്നത്. കൈസര്‍ ഓര്‍ത്തിരുന്നു.
ജോബിന് നല്ല ചൂട് അനുഭവപ്പെട്ടു. കുപ്പായം ശരീരത്തോട് ഒട്ടിക്കിടന്ന പുറം ഭാഗത്ത് വിയര്‍പ്പ് പൊടിഞ്ഞപ്പോള്‍ അവന്‍ ചൊറിഞ്ഞിട്ട് കുപ്പായത്തിന്‍റെ ഓരോ ബട്ടന്‍സും തുറന്നെടുത്ത് കുപ്പായം മടക്കി മടക്കി പിടിച്ചു. ചിലര്‍ ചൊറിച്ചില്‍ കണ്ടപ്പോള്‍ ചിരിച്ചു. അവന്‍റെ മുഖത്ത് യാതൊരു വികാരഭേദവുമുണ്ടായില്ല. എന്നാല്‍ അത് കണ്ടു നിന്നവര്‍ക്ക് കൗതുക കാഴ്ചയായിരുന്നു. വിയര്‍പ്പണിഞ്ഞ ഉടുപ്പുകൂടി ഊരിയപ്പോള്‍ അവനല്പം ആശ്വാസം തോന്നി.
മറ്റുള്ളവര്‍ സൂക്ഷിച്ചു നോക്കുന്നതുപോലെ പ്രസംഗത്തിനിടയില്‍ കത്തനാരുമൊന്ന് നോക്കി. കത്തനാരുടെ ഭയം, ഇട്ടിരിക്കുന്ന നിക്കര്‍ കൂടി അവന്‍ ഊരുമോ എന്നായിരുന്നു. അതില്‍നിന്ന് അവന്‍റെ മനസ്സ് മാറ്റാനായി അവനൊകൊണ്ട് ഹല്ലേലൂയാ വിളിപ്പിച്ചു. ഇടയ്ക്കിടെ കത്തനാരുടെ കണ്ണുകള്‍ അവനിലൂടെ മിന്നിമായുന്നുണ്ട്. വീണ്ടും ഉടുപ്പുണിഞ്ഞപ്പോഴാണ് കത്തനാര്‍ക്ക് സമാധാനമായത്.
കത്തനാര്‍ വീണ്ടും ശബ്ദമുയര്‍ത്തി പറഞ്ഞു. ദൈവത്തിന്‍റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും നിങ്ങളില്‍ വസിക്കണം. ഭാര്യമാരെ നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് ഉചിതമാകുവെണ്ണം കീഴടങ്ങുവിന്‍, ഭര്‍ത്താക്കന്മാരെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിന്‍. യുവതീയുവാക്കളെ നിങ്ങളിലെ ദുര്‍നടപ്പ്. മദ്യപാനം, അശുദ്ധി ഇവയെ ഉപേക്ഷിക്കുവിന്‍. യേശു ക്രിസ്തു നിങ്ങളെ വിളിക്കുന്നു. അന്ത്യകാലത്ത് ദുര്‍ഘടസമയങ്ങള്‍ വരുമെന്നറിയുക. മനുഷ്യര്‍ ഇന്ന് സ്വസ്നേഹികളും ദ്രവ്യപാനികളും അഹങ്കാരികളും അപ്പനമ്മമാരെ അനുസരിക്കാത്തവരും, ഭോഗപ്രിയരും, കൊള്ളരുതാത്തവരുമായിരിക്കയാല്‍ ദൈവത്തിലേക്ക് തിരിയുക. മറിച്ചായാല്‍ വന്‍ പട്ടണങ്ങളായിരുന്ന സോദോം ഗോമേറ ബാബിലോണേ നശിപ്പിച്ച ദൈവം ഈ പട്ടണത്തെയും നശിപ്പിക്കുമേന്നോര്‍ക്കു. നിങ്ങള്‍ ദൈവത്തിന്‍റെ വചനം വിതച്ചാല്‍ ആര്‍പ്പോടെ കൊയ്യുതെന്നോര്‍ക്കു. ദൈവം നിങ്ങളെ അധികമായി അനുഗ്രഹിക്കട്ടെ. മൂന്ന് പ്രാവശ്യം ഹല്ലേലൂയ ഏറ്റു പറഞ്ഞുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു. ബസ് കാത്തുനിന്നവരില്‍ ആരും അച്ചന്‍റെ വാക്കുകള്‍ കേള്‍ക്കാതെ പോയില്ല. ആശ്ചര്യപ്പെടുത്തിയത് വിക്കനായ കൊച്ചച്ചന്‍ ഹാലേല്ലൂയാ പറയാനാകാതെ ‘ഹാ.. ഹാ…ഹാ..’ പറഞ്ഞ് വിഷമിക്കുന്നതായിരുന്നു. കത്തനാരില്‍ ആകൃഷ്ടരായ ചിലര്‍ ഫോട്ടോ എടുക്കാനും മറന്നില്ല.
ആഘോഷങ്ങള്‍ ആര്‍ക്കും പുഞ്ചിരി പകരുന്നു. സെന്‍റ് തോമസ് ഇടവകയ്ക്ക് ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ഓരാഘോഷമാണ്. അതിന്‍റെ പരസ്യവും പരിപാടികളും ടിക്കറ്റ് വില്പനയും ആറുമാസങ്ങള്‍ക്ക് മുന്‍പു തന്നെ തുടങ്ങിയിരുന്നു. ക്രിസ്തുമസ്സിനുപോലും അതുപോലൊരു തയ്യാറെടുപ്പില്ല. ചിലര്‍ക്ക് അതൊരു പന്തയമാണ്. മറ്റ് ചിലര്‍ക്ക് അഭിമാനമാണ്. മുഖങ്ങളും പൊയ്മുഖങ്ങളും തമ്മിലുള്ള ഏറ്റുമുട്ടര്‍. പണക്കാരനും പണമില്ലാത്തവനും തമ്മിലുള്ള ഒരു ഏറ്റുമുട്ടല്‍. ഇടവകയ്ക്ക് സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള ഒരു തന്ത്രം. സഭയുടെ മേല്‍നോട്ടത്തിലില്ലെങ്കിലും അതിന് പട്ടക്കാരുടെ ആശീര്‍വാദമുണ്ട്. പള്ളിക്കാരല്ലാത്തെ ധാരാളം പേര്‍ പങ്കെടുക്കുന്ന ചടങ്ങാണ്. ഓരോരുത്തരായി വന്നുകൊണ്ടിരുന്നു. കത്തനാരുമെത്തി. പള്ളിയിലെ കാഴ്ചകള്‍ കത്തനാരെ ആകര്‍ഷിച്ചു. ഒപ്പം മുഖം ഇരുളുകയും ചെയ്തു.

About The Author

Leave a Reply

Your email address will not be published. Required fields are marked *