ജനലരികിൽ കാഴ്ചകളുടെ
ചലനം അവസാനിക്കുന്നില്ല.
ചില്ലകളിൽ ചേക്കേറും മുമ്പ്
ചില കിളികൾ കുശലം പറയും.
ചിലച്ചു കൊണ്ട് മടിച്ചു നിൽക്കും
പാളി നോക്കും, എന്തേ മറന്നത് ?
ചിത്രശലഭങ്ങൾ നൃത്തം ചെയ്യും.
ചുംബിച്ച പൂക്കൾ പുഞ്ചിരിക്കും.
ചില്ലയിൽ നിന്നടർന്ന ഒരില
നിലം പതിക്കും മുമ്പ് വിതുമ്പും.
മഴയുടെ സംഗീതം കാതോരം
തോരാതെ പെയ്ത് കുളിരും.
നനഞ്ഞ ചില്ലിൽ മഴത്തുമ്പികൾ
പ്രണയാക്ഷരങ്ങൾ കോറിയിടും.
കാലൊച്ചകൾ അകലുമ്പോൾ
ഇന്നലെ കണ്ട സ്വപ്നത്തിലോ
വായിച്ചു മടക്കിയ കഥയിലെ
ഒരേടിലോ കണ്ടുമുട്ടിയ മനുഷ്യർ
വഴി ചോദിക്കാറുണ്ട് ചിലപ്പോൾ.
സ്വപ്ന സഞ്ചാരിയുടെ മനസ്സ്
വഴികാട്ടിയായി മുൻപേ നടക്കും.
ജനാലക്കാഴ്ചകളുടെ തിരകൾ
കടലാസിൽ കവിതകളെഴുതും.











