കനമാർന്ന കൺപീലി പതിയെത്തുറക്കുന്നു
വനമല്ല,ചുറ്റും മനുഷ്യഗന്ധം
ഇടറുന്നു കാലുകൾ, കരിവണ്ടു മൂളുന്നു
പടഹധ്വനികളായ് കാതിനുള്ളിൽ!
കരയുന്നു കാടകം മുഴുവനുമെന്നുടെ
സിരകളിൽ നിറയുന്നിതുഷ്ണവായു
മനുജർതൻ സമ്മാനമാകും മയക്കത്തി-
ലുലയുന്നു സാന്ത്വനസ്വപ്നതീരം!
കാടിൻകുളിരും തളിർലതാജാലവും
കാടത്തമേശാ വന:സ്ഥലിയും
കാണുന്നതെന്നു ഞാൻ, കൺനിറഞ്ഞൊന്നവ –
ക്കാണാനെനിക്കിനി യോഗമുണ്ടോ?
അരുമക്കിടാവിനെയൊന്നുമ്മവയ്ക്കുവാ-
നരുമയായ് വാൽസല്യമോതീടുവാൻ
പ്രണയാഗ്നിപൂവിടുമിണയുടെ തുമ്പിയി-
ലലസമായ് മുട്ടിയുരുമ്മിനിൽക്കാൻ
ഒരുവേള മോഹിച്ചുപോകുന്നു കഷ്ടമീ
വിരഹത്തിൻതീച്ചൂടിൽ വെന്തിടാനോ
വിധി വന്നു? ബോധമറ്റകലങ്ങളിൽക്കാണു-
മറിയാത്തലോകങ്ങൾ പൂകിടാനോ?
കൂമ്പുന്നകണ്മിഴിപ്പൂവേ, മടങ്ങു നീ
കൂരമ്പുപോൽ മർത്ത്യഘോഷണങ്ങൾ
കണ്ണീരിൽമുങ്ങും മനസ്സുമായ് നിൽക്കുന്നു
കണ്ണിമപൂട്ടാതെ കാട്ടുകൊമ്പൻ!!











