പ്രണയത്തിൻ നോവ് ചെറുതല്ലയെങ്കിലും…
പ്രണയിനിയാകാൻ കൊതിച്ചു പോയി.
മതിവിട്ടുപോകുമെന്നറിഞ്ഞിട്ടുമെന്തിനോ…
മതിവരാപ്രണയത്തെ പുൽകി ഞാനും.
അധരങ്ങൾ സംഗീതമമൃതായ് പൊഴിക്കുമ്പോൾ…
ഒഴുകിടും സ്വരരാഗധാരയെന്നിൽ.
മധുരമാം സ്വപ്നത്തിൽ ചുംബനമലരുകൾ
നേദ്യമായ് ദേവനു അർപ്പിച്ചു നിത്യവും.
പാതിനിലാവിലെൻ മിഴി അടഞ്ഞീടുമ്പോൾ…
മന്ത്രിക്കും അത്മാവിൻ ഹർഷാരവം.
മന്ദമായ് തഴുകി നീയെന്നിലേയ്ക്കണയുമ്പോൾ
വിരിയുമെൻ മാരിവിൽ ചന്തമെന്നും.
ചന്ദ്രിക പോലെന്നിൽ ഒളി തൂകിയെന്നും…
മധുവൂറും സ്മരണകളേകി.
അലയടിച്ചുയരുമെൻ പ്രണയത്തിൻ ചിറകൊച്ച
നിശയുടെ തന്ത്രികൾ മീട്ടി.
മന്ദസമീരന്റെ മൃദുകരമൊന്നാകെ…
തഴുകിടും മൃദുമന്ത്രണത്താൽ.
മധുരക്കിനാക്കൾക്ക് നിറച്ചാർത്ത് നൽകി
കുളിരായി തളിർക്കുമെൻ മോഹം.