LIMA WORLD LIBRARY

ഇറ്റലിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ മുപ്പതോളം പേര്‍ക്ക് കോവിഡ്; യാത്രാവിലക്ക് രാജ്യങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസിന് തിരിച്ചടിയായി ഇറ്റലിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ മുപ്പതോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച ഇറ്റലിയിലെത്തിയ അമൃത്സര്‍-റോം എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയവരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 30 പേരില്‍ രണ്ട് പേര്‍ ഫ്‌ളൈറ്റ് ക്രൂ അംഗങ്ങളാണെന്നും ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി.വിമാനത്തില്‍ ഉണ്ടായിരുന്ന രോഗബാധിതര്‍ ഉള്‍പ്പെടെ 242 പേരെയും ക്വാറന്റീനിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരും 10 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് ഇറ്റലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇറ്റാലിയന്‍ പൗരന്മാര്‍ക്ക് നെഗറ്റീവ് ടെസ്റ്റ് റിസല്‍ട്ടുമായി മടങ്ങിയെത്താന്‍ അനുമതി നല്‍കിയിരുന്നു. 14 ദിവസത്തിനിടെ ഇന്ത്യയില്‍ നിന്ന് ഇറ്റലിയില്‍ മടങ്ങിയെത്തിയവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ഇറ്റാലിയന്‍ ആരോഗ്യ മന്ത്രി റോബര്‍ട്ട് സ്‌പെറന്‍സ അറിയിച്ചിരുന്നു. ഇങ്ങനെയെത്തിയവരാണ് പോസിറ്റിവായത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് കൂടുതല്‍ കര്‍ശനമാക്കാന്‍ രാജ്യങ്ങള്‍ തീരുമാനിക്കും. ഇത് പ്രവാസികള്‍ക്കാണ് വലിയ തിരിച്ചടിയാവുന്നത്.

അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ എന്നിവയൊക്കെ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് കര്‍ശനമാക്കിയിട്ടുണ്ട്. യുകെ നേരത്തെ തന്നെ ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. യുഎഇയും ഒമാനും സിംഗപ്പൂരും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ വിലക്കിയിരുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുമുള്ളവര്‍ക്ക് ഇന്ന് മുതലാണ് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് . ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വന്‍ തോതില്‍ കൂടുന്നതും കൊറോണ വൈറസിന്റെ ഒന്നിലധികം വകഭേദങ്ങള്‍ രാജ്യത്ത് കണ്ടെത്തിയതുമാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം എന്ന് പ്രസ് സെക്രട്ടറി ജെന്‍ പ്‌സാക്കി പറഞ്ഞു. അമേരിക്കന്‍ പൗരന്മാര്‍ക്കും യു എസില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും വിലക്ക് ബാധകമെയല്ല. ആരോഗ്യ പ്രവര്‍ത്തകരെയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. താത്കാലിക വിസയിലുള്ള വിദേശ പൗരന്മാര്‍ 14 ദിവസത്തിലധികം ഇന്ത്യയില്‍ തങ്ങിയാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലയെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയില്‍ നിന്ന് തിരിച്ച് വരുന്നവര്‍ക്ക് മെയ് 15 വരെയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അതിന് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഓസ്‌ട്രേലിയ ഇങ്ങനെയൊരു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് ലംഘിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവോ 66,000 ഡോളര്‍ പിഴയോ ലഭിക്കുന്നതാണ്. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. ജൈവ സുരക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ഇത്തരമൊരു വിലക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

from – https://ukmalayalamnews.com/index.php?page=newsDetail&id=54823

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px