ചിരി മാഞ്ഞുപോയി.
ചുണ്ടു ചുണ്ടോടൊട്ടിയ
പക്ഷി കണക്കേ, ചുണ്ടില്‍ ചിരിയില്ല,
പൂപുഞ്ചിരിയില്ല.
ചിരി എങ്ങോ മാഞ്ഞുമറഞ്ഞുപോയി.
കൂട്ടുകുടുംബംപോയി
അണുകുടുംബം വന്നു.
പ്രഭാതവും പ്രദോഷവും
നിഴലറിയുമ്പോള്‍,
മനസ്സിലെ ഘടികാരം
മണിനാദം മുഴക്കുന്നു.
മുത്തശ്ശിയില്ല മുത്തശ്ശനില്ല.
ഒരു കുഞ്ഞിക്കഥ ചൊല്ലാനാളില്ലായിവിടെ.!
ഇണയും തുണയും
ഒരു ഉണ്ണിയും മാത്രം.
മതിലുകള്‍ മറകള്‍ കെട്ടിമറച്ചോരു ജയിലായ
ഭവനം നിതാന്ത ശൂന്യം.
സുഖഭോഗങ്ങളില്‍
അതിമോഹമേറ്റി പെടാ
പാടുപെട്ടും പണമുണ്ടാക്കാനായി
നെട്ടോട്ടമോടുന്ന
ഗതികെട്ടെ കാലം.
സ്വാര്‍ത്ഥമോഹത്തിനാല്‍
ആഡംബരത്തിന്റെ
അംബരചുംബിയാം
ആരൂഢമെങ്ങും.
വെട്ടിപ്പിടിക്കുവാനേറെയാണതിന്
മത്സരം വേണം മനശാന്തി
വെടിഞ്ഞും മനുഷ്യന്‍
മനുഷ്യനെ വെറുക്കുന്ന
മത്സരം, വെറുപ്പു അറപ്പും
വിദ്വേഷ ചിന്തയാല്‍
ശാന്തി മന്ത്രങ്ങള്‍
എന്നോ മറന്നു പോയി.
രാസലഹരിയും കാമാര്‍ത്തി മോഹങ്ങള്‍,
എങ്ങോ മറഞ്ഞ നിഗൂഢ
കരങ്ങളാലേകിയും കൗമാര യൗവ്വനം
നരകപിശാചിന്റെ ഭാവം പകരവേ,
ചിരി മാഞ്ഞുപോയോരു യുവതയ്ക്ക്,
ഒരു ചെറു പുഞ്ചിരി
തൂകുവാനാരുണ്ടിവിടെ,
ആരുണ്ടിവിടെ..?











