കുറിയേടത്ത് താത്രി-ജയന്‍ വര്‍ഗീസ്‌

Facebook
Twitter
WhatsApp
Email

(ഒരു നൂറ്റാണ്ടിനു മുന്‍പ് ഉത്തര കേരളത്തില്‍ ജീവിച്ചിരുന്ന സാവിത്രി (താത്രി) എന്ന നമ്പൂതിരി യുവതിആചാരങ്ങളുടെ ബലിയാടായി സ്മാര്‍ത്ത വിചാരം എന്ന സാമുദായിക വിചാരണയ്ക്ക് വിധേയയായിപുറത്താക്കപ്പെട്ട (ഭ്രഷ്ട്ട്) ചരിത്ര സംഭവം ഇന്നത്തെ കേരളത്തിലെ മാധ്യമ ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ലഭ്യമായിടത്തോളം വിവരങ്ങള്‍ ക്രോഡീകരിച്ചു കൊണ്ട് അവരെപ്പറ്റി ഞാനെഴുതിയകവിത ഇത്തരുണത്തില്‍ പ്രസക്തമാവും എന്ന പ്രതീക്ഷയോടെ വീണ്ടും പ്രസിദ്ധീകരിക്കുന്നു)

(നഷ്ട സ്വപ്നങ്ങളില്‍ നവ വസന്തം)

ചാലക്കുടിപ്പുഴ യോരത്തുയര്‍ത്തിയോ –

രോലക്കുടിലില്‍ വെറും നിലത്ത്

ചാണകം തേച്ചിട്ടുണങ്ങാതെ മണ്‍ തറ

ചാരു മുഖിയാള്‍ തളര്‍ന്നിരിപ്പൂ.

കെട്ടഴിഞ്ഞാകെ യുലഞ്ഞ നീള്‍ വാര്‍മുടി

ചുറ്റിലും വീണും, നിലത്തിഴഞ്ഞും

മുട്ടറ്റമെത്തുന്ന ചേലയില്‍ മൂടാത്ത

നഗ്‌ന കണങ്കാല്‍ മടക്കി വച്ചും,

ചെറ്റക്കുടിലിന്റെ കാട്ടു തൂണില്‍ ചാരി

യൊറ്റക്കിരിക്കുമീ കോമളാംഗീ
പൊട്ടി വീണോ മണ്ണില്‍ ദേവ ലോകത്ത് നി –

ന്നപ്സ്സര സുന്ദരി എന്ന പോലെ !

 

വാലിട്ടെഴുതിയ കണ്ണുകളില്‍ കരി –

ങ്കൂവള പ്പൂവുകള്‍ വാടി വീണു !

കീറിത്തുടങ്ങിയ മേല്‍ മുണ്ടഴിഞ്ഞതില്‍

മാറിടം തുള്ളി തുളുമ്പി നിന്നു !

 

കാണാം കലമ്പട്ട പൂവിലിരിക്കുന്ന

ചേലൊത്ത നീലച്ച വണ്ട് രണ്ടും,

മാടി വിളിക്കുമ്പോളാരും മലര്‍ ശര –

ബാണങ്ങളേറ്റു പിടഞ്ഞു വീഴും !

 

പൊട്ടിച്ചിരിച്ചു പരിഹാസ നോട്ടത്തി –

ന്നുഗ്രമാം ചാട്ട ചുഴറ്റി ചുറ്റും,

കൊച്ചീ രാജാവിന്റെ സേവകര്‍ കണ്‍കളാല്‍

മൊത്തി രസിപ്പൂ സ്ത്രീ നഗ്‌നതയെ !

 

ആരിവള്‍ ? ചന്ദന മേനിയില്‍ പൂനിലാ

പ്പാല് ചുരന്ന നിറപ്പകര്‍പ്പില്‍,

കീറിപ്പറിഞ്ഞ പഴന്തുണി ചുറ്റിയീ –

യേകാകി യായിട്ടിവിടെ വന്നു ?

***

അച്ഛന്റെ പൂജയ്ക്ക് പൂവിറുക്കാന്‍ വന്ന

കൊച്ചു കുമാരികയായിരുന്നൂ.

തെച്ചിയും, മുല്ലയും പൂക്കുമ്പോള്‍ മറ്റൊരു

ചിത്ര ശലഭം പോലായിരുന്നു !

 

ചുറ്റമ്പലത്തിന്റെ മുറ്റത്ത് പൂഴിയില്‍

നൃത്തച്ചുവടുകള്‍ വച്ചിരുന്നു.

മുട്ടോളമെത്തുന്ന നീള്‍മുടി തുമ്പിലും .

കൃഷ്ണ തുളസികള്‍ പൂത്തിരുന്നു !

 

അച്ഛനകത്തു തന്‍ ഇഷ്ട ദൈവത്തിന്റെ

വിഗ്രഹം പൂജക്കുഴിഞ്ഞിടുമ്പോള്‍

പുത്രി തൊടിയിലെ കാവുകളില്‍ ചെറു

ചിത്ര ശലഭമായ് പാറി നിന്നു.

 

ദേവിക്ക് മാല ചാര്‍ത്തിക്കുവാന്‍ പൂവിതള്‍

ചേലില്‍ നിറഞ്ഞ ത്രിസന്ധ്യ പോലെ

കണ്ണാന്തളിക്കാട്ടില്‍ പാദ സരത്തിന്റെ

ശിജ്ഞിത വീചിയില്‍ മുങ്ങി നില്‍ക്കെ,

 

പെട്ടെന്ന് ഞെട്ടിയവള്‍ കണ്ടു പിന്നിലായ്

എത്തീ യജമാനന്‍ നമ്പൂതിരി.

വെട്ടുന്ന പോത്തിന്റെ രൂപവും, ഭാവവും

രക്തം മണത്ത ഹയാന പോലെ !

 

ഭക്തി പൂര്‍വം കൈകള്‍ കൂപ്പിയതോര്‍ക്കുന്നു

പെട്ടന്നയാള്‍ വായ പൊത്തി ദുഷ്ടന്‍.

കട്ടിയിരുമ്പിന്റെ കൈക്കരുത്തില്‍ തളിര്‍

മൊട്ടായി പെണ്‍മേനി വീണമര്‍ന്നു.

 

പിന്നെ ശരീര ഭാഗങ്ങളില്‍ വേദന

പുണ്ണായി നീറിപ്പടര്‍ന്നിരുന്നു.

എങ്ങോ കിളുന്തു പൂമേനിയില്‍ എല്ലുകള്‍

മെല്ലെ ഞെരിഞ്ഞ് തകര്‍ന്നമര്‍ന്നു.

 

അമ്മയറിഞ്ഞു കരഞ്ഞു പോയ് ഗദ്ഗദം

കണ്ണുനീര്‍ വീണ് നനഞ്ഞിരുന്നു :

” ഒന്നും പുറത്തു പറയാതെ നോക്കണം ,

പെണ്ണിന്റെ ജന്മങ്ങളിങ്ങനെയാ ‘

 

‘ അച്ഛനറിഞ്ഞാല്‍ സഹിക്കില്ല ഇല്ലത്തെ

അന്നം മുടങ്ങും, അപമാനവും. ‘

മേലിലാ ക്ഷേത്രത്തിന്‍ നാലയലത്തേക്കു

പോകണ്ട മോള്‍ എന്റെ പൊന്നിന്‍ കുടം ‘

***

കാലം കടക്കുന്നു കല്പകശ്ശേരിയില്‍

നീളേ വസന്തങ്ങള്‍ പൂത്തുലഞ്ഞു.

കണ്ണിലും മണ്ണിലും വര്‍ണ്ണം കലര്‍ത്തുന്ന

പെണ്ണായി താത്രി വളര്‍ന്നു വന്നു !

 

ഓല മറക്കുട ചൂടി മറയ്ക്കുവാ-

നാകാത്ത ദേവ നതാംഗി പോലെ,

ഗ്രാമത്തെ മോഹ പുതപ്പണിയിച്ചവള്‍

നാടിന്നഭിമാനമായി നിന്നു !

 

ആരും കൊതിക്കുമാ ദേവ കുമാരിയെ

ജീവനില്‍ ചേര്‍ത്ത് പരിചരിക്കാന്‍

ഏറെ യുവാക്കള്‍ പരിശ്രമി ച്ചെങ്കിലു –

മാരെയും തോല്‍പ്പിച്ചാ വേളിയെത്തി.

 

ഏറെ പ്രസിദ്ധം ‘ കുറിയേട ‘ ത്തില്ലത്തെ

കോമളനാമൊരു നമ്പൂതിരി

വേളിയാം ചൂണ്ടയുടക്കിയാ പെണ്ണിന്റെ

ജീവിതം കയ്യേറ്റു കൊണ്ട് പോയി.

 

ആദ്യത്തെ രാത്രിയില്‍ ആ മണി മേടയില്‍

ആയിരം മോഹങ്ങള്‍ പൂത്ത പോലെ

കാത്തിരുന്നു താത്രി പൊയ്‌പോയ ജീവിതം

ചേര്‍ത്തു പിടിക്കാമെന്നാശയോടെ.

 

കൊച്ചു നമ്പൂതിരി തന്‍ പ്രിയന്‍ ഉള്ളിലെ

സ്വപ്നങ്ങളെ തൊട്ട നിര്‍മ്മലന്‍ താന്‍

പൊട്ടിക്കരയേണം, കെട്ടിപ്പുണരേണം ,

സഷ്ടമാ പാദാന്തികങ്ങളെ പുല്‍കണം.

 

വെട്ടിത്തിളങ്ങുന്ന വെള്ളോട്ടു മൊന്തയില്‍

ശിഷ്ടമാം ജീവിത പാല്‍ നിറച്ചും,

ചിത്രക്കതകിന്‍ പുറത്ത് മെതിയടി

ശബ്ദം കാതോര്‍ത്തും വധുവിരുന്നു.

 

ഞെട്ടിത്തെറിച്ചു തിരിഞ്ഞു നോക്കീ അവള്‍

പെട്ടെന്ന് വാതില്‍ കരഞ്ഞടഞ്ഞു.

നിഷ്ഫലം വ്യാഘ്രം പിടി മുറുക്കീ മുമ്പേ

സ്വപ്നങ്ങള്‍ പൊട്ടിച്ചെറിഞ്ഞ ദുഷ്ടന്‍.

 

ജേഷ്ഠനാണത്രെ! ‘ തനിക്കാണവകാശം

വീട്ടിലെ വേളിയായ് വന്നു ചേര്‍ന്നാല്‍. ‘

കേട്ടില്ലയാരും കരച്ചില്‍ ‘ തനിക്കായി

സൂത്രത്തില്‍ വേളി കഴിച്ചതത്രെ ! ‘

****

പണ്ടേ വെറുത്തതാണീ മൃഗം, ചെന്നായ

തന്നെ കശക്കിയ നാള്‍ മുതല്‍ക്കേ,

കൊല്ലുവാന്‍ മോഹം ഫണം വിരിച്ചെങ്കിലു –

മില്ലത്തെ തൂണുകള്‍ കാവല്‍ നിന്നു.

 

” ഇല്ല ഞാന്‍ തോല്‍ക്കില്ല ‘ ലറി യവളൊരു

പെണ്‍ സിംഹമായി സ്വയം ജനിച്ചു.

തിന്നാന്‍ തരില്ല ഞാനെന്നെ യൊരു വെറും

കുഞ്ഞാടായ് നിന്റെ കെണിക്കുടുക്കില്‍.

 

താലി പുരുഷ മേധാവിത്ത ചൂഷണ

വേലി യാചാരം മുറിക്കുന്നു ഞാന്‍.

ഏത് പുരാതന പീഢന തന്ത്രമീ

സ്ത്രീ ശരീരങ്ങള്‍ വിലയ്ക്ക് വാങ്ങാന്‍ ?

 

സ്വന്തം ശരീരമെനിക്ക് സ്വന്തം അതില്‍

എന്ത് വേണം എന്ന് ഞാന്‍ നിനയ്ക്കും .

ആരും തകര്‍ക്കുവാന്‍ പോരേണ്ട മാനവ

ജീവിത സ്വാതന്ത്ര്യ നീതിബോധം

 

ഇല്ലിനി ശാര്‍ദ്ദൂല വിക്രീഡ ജീവിതം,

സുല്ല് ! ഞാന്‍ എന്നെ തുറന്ന് വയ്ക്കും.

വന്നാസ്വദിക്കട്ടെ ആണുങ്ങള്‍ പെണ്ണിന്റെ

ഫുല്ല സ്വപ്നങ്ങള്‍ തിരിച്ചറിവോര്‍ ‘

 

സ്വന്തം ഇല്ലത്തേക്ക് യാത്ര പോകും പോലെ

എന്നുമവള്‍ വീട് വിട്ടിറങ്ങി.

പ്രാണനെപ്പോലൊരു വിശ്വസ്ത തോഴിയാള്‍

സാഹചര്യങ്ങള്‍ ഒരുക്കി നല്‍കി.

***

പെണ്ണൊരുത്തി നല്ല പൊന്നുപോലുള്ളവള്‍

വന്നു വിളിക്കുമ്പോ ളെന്തു ചെയ്യും ?

തിന്നു കൊഴുത്ത പുരുഷന്മാര്‍ ചാകര

യുണ്ണുവാന്‍ ക്യൂ നിന്ന് വന്നു പോയി.

 

തമ്പുരാട്ടിക്കുട്ടി തങ്ങള്‍ക്ക് നല്‍കാത്ത

തെന്തിന് വല്ലോര്‍ക്കും പങ്ക് വച്ചു ?

എന്നൊരസൂയ ! കപട സദാചാര

നമ്പൂരി മാര്‍ രാജ ബന്ധുരന്മാര്‍

 

ചെന്നുണര്‍ത്തിച്ചൂ പരാതി സിംഹാസന

സന്നിധി ധര്‍മ്മക്കൊടിയുയര്‍ത്തി.

ഒന്ന് കിടുങ്ങിയെന്നാകിലും തൃക്കൈകള്‍

പിന്നെ കുറിമാനം ഒപ്പുവച്ചു.

 

സ്മാര്‍ത്ത വിചാരണക്കഞ്ചാം പുരയിലെ

കാവല്‍ത്തടവില്‍ അരങ്ങൊരുങ്ങി.

സ്മാര്‍ത്ത വിചാരകന്‍ ‘ മാനവേദന്‍ പട്ട –

ത്തോണിയോര ‘ ത്തെത്തി ദൂരെ നിന്നു.

 

പേര് വിളിക്കില്ലിനി മേലില്‍ ‘ സാധനം ‘

കാണുവാന്‍, മിണ്ടുവാന്‍ തോഴി മാത്രം.

തൊഴിയോടാദ്യം ഉണര്‍ത്തിക്കും ചോദ്യങ്ങള്‍

തോഴി പോയ് ഉത്തരം വന്നുണര്‍ത്തും.

 

സാധനം വേറെ പുറത്തു പോയ് ജീവിതം

ആസ്വദിച്ചെന്ന് തെളിഞ്ഞു കുറ്റം.

ജാതിയും, പേരും, കുലവുമറിയണം,

ആരൊക്കെ വന്നു പോയ് എന്ന് വേണം.

 

ശ്വാസമടക്കി വിറച്ച് നില്‍പ്പാണ് ഏറെ

സാമൂഹ്യ മാന്യന്മാര്‍ പേര് കേള്‍പ്പാന്‍.

താത്രി, പകയുടെ തീക്കനല്‍ പൊള്ളലില്‍

ഊര്‍ജ്ജം സ്വരൂപിച്ചുയര്‍ത്തെണീറ്റു.

 

പത്തു വയസ്സ് കഴിഞ്ഞ കാലം മുതല്‍ –

ക്കെത്ര പേര്‍ തന്നെ കശക്കിയതോര്‍ത്തവള്‍.

പൊട്ടിക്കരഞ്ഞു പറഞ്ഞൂ പകല്‍ മാന്യ

വ്യക്തികള്‍ ആകെ അറുപത്തിയാറു പേര്‍

 

പേരുകള്‍ കേട്ട മഹാ മാന്യ ധാര്‍മ്മികര്‍

നാണം കുനിഞ്ഞ മുഖവുമായ് വിട്ടു പോയ്.

ഒന്നൊരു പേര് പറയാന്‍ മടിച്ചവള്‍

തന്നെയണിയിച്ച മോതിരം പോരെയോ ?

 

മോതിരമുദ്ര തിരിച്ചറിഞ്ഞാ സ്മാര്‍ത്ത

കാര്യ വിചാരകന്‍ കല്‍പ്പിച്ചു : ‘ നിര്‍ത്തുക ‘

ഭ്രഷ്ടയായ് ! ‘ സാധനം മേലില്‍ രാജാവിന്റെ

സ്വത്ത് – ചാവ് നിലങ്ങളില്‍ പാര്‍ക്കണം ‘

 

ചാലക്കുടിപ്പുഴ തീരത്തുയര്‍ത്തിയീ

യോലക്കുടില്‍ അതില്‍ തള്ളിയ പെണ്ണിവള്‍

ലോകം ഭരിക്കും പരുഷാധിപത്യത്തെ

നേരിട്ട പെണ്‍ പുലി താത്രി യന്തര്‍ജ്ജനം !

***

പൊട്ടി വിരിഞ്ഞൂ പ്രഭാതം കിഴക്കിന്റെ

മൊട്ടിട്ട പ്രേമ നികുഞ്ജ നിരകളില്‍

എത്തീ ഒരു സത്യ ക്രിസ്ത്യാനി യേശുവിന്‍

തത്വം പഠിച്ചതാല്‍ നട്ടെല്‍ മുളച്ചവന്‍.

 

‘ സ്‌നേഹം മുഴങ്ങുന്ന ചെമ്പല്ല നീറുന്ന

വേദനക്കേകുന്ന സാന്ത്വന മാവണം ‘.

എന്നറിയുന്ന മനുഷ്യന്‍ ലോകത്തിന്റെ

മുള്ളിന്റെ വേലി പൊളിച്ചടുക്കുന്നയാള്‍ !

 

മാനവ നീതി ബോധത്തിന്റെ വാള്‍ത്തല

ഛേദിച്ച പെണ്ണിനെ ചേര്‍ത്തു പിടിച്ചയാള്‍.

‘ സാധന ‘ മല്ലിവള്‍ ‘ താത്രി ‘ തന്‍ ജീവിത

താളം രചിക്കാന്‍ വിവാഹം കഴിച്ചയാള്‍.

 

പെണ്ണിനും, മണ്ണിനും സംരക്ഷണത്തിന്റെ

തന്ത്രികള്‍ മീട്ടി യുണര്‍ത്തിയാല്‍ ജീവിതം

സംഗീത സാന്ദ്രമായ് തീരുമെന്നാദ്യമായ്

നമ്മള്‍ക്ക് വേണ്ടി ചരിത്രം രചിച്ചവര്‍ !

 

About The Author

Leave a Reply

Your email address will not be published. Required fields are marked *