ഇന്നായിരിക്കട്ടെ
നമുക്കമ്മദിന,
മല്ലെങ്കിൽ
ഇന്നുമൊരമ്മദിനമാകട്ടെ!
നീറ്റലേറ്റുമോർമ്മകൾകൊണ്ടൊരു
പുഷ്പഹാരം തീർക്കട്ടെ
അണിയിച്ചിടട്ടെയാധീരതൻ
ഗളത്തിങ്കൽ.
കാലമേ,
വാക്കുകൾക്കാവതില്ല
മാപ്പൊന്നിരക്കുവാൻ!
വാനോളം പുകഴ്ത്തി
പൂക്കുന്നർപ്പിച്ചാലും
തീരാത്ത ഇകഴ്ത്തലിൻ തീക്കുണ്ഠമെരിയുന്നു!
വെട്ടിനീക്കി പടവാളിനാൽ
കൊടും കാടുകളനവധി,
വയലേലകൾ നീളെ നീളെ
നിറച്ചു ഗഗനനീലിമ !
അദ്ദേഹത്തെ തിണർപ്പിൻ്റെ
മധുരം ഞങ്ങൾ നുണയുമ്പോൾ
അനാഥയായ് നില്ക്കും നിൻ ചിത്രം
കൈപ്പേറ്റുന്നു രസനയിൽ!
തെളിച്ചിട്ടു പുതിയസരണികൾ
പെണ്ണിനും, ധീരവനിതയാൾ
ഒഴിച്ചിട്ടു പോകയായ് പൊ-
ന്നൊളിമിന്നും സിംഹാസനം !
ഇപ്പോഴും
നില്പുണ്ടേതോ
വന്മരം വഴിമുടക്കി –
യാപ്പടിപ്പുരയ്ക്കൽ
അറുത്തുമാറ്റാനായില്ല
കനപ്പെട്ട ശിഖരങ്ങളാൽ!
ചോദിക്കുന്നു –
ണ്ടാരെല്ലാമോ
ചോരാത്ത ജിജ്ഞാസയിൽ
പറയുന്നുണ്ടൊരാചാര്യ –
നതിൻ പേർ:
ജാതിക്കാമരമതത്രെ!!











