വരാം. പക്ഷേ, വിമാനമില്ല – ബേബി കാക്കശ്ശേരി (സ്വിറ്റ്സർലൻഡ്)

Facebook
Twitter
WhatsApp
Email

നിന്റെ മയിൽപ്പീലിക്കണ്ണുകൾ കാവടി –
യാടിയ കാവിലെ പൂരം കൊണ്ടാടണം.
വെണ്ണതൻ വെൺമയെ വെല്ലുന്ന മേനിയി-
ലെണ്ണ നീ തേച്ചു കുളിക്കാനിറങ്ങുന്ന
കണ്ണാടി പൂമ്പുഴയോരത്തെ പഞ്ചാര –
മണ്ണിലെനിക്കു മലർന്നു കിടക്കണം.
വെളളിടി വെട്ടുന്ന പാട്ടു മടുത്തിനി
പുള്ളിക്കുയിലിന്റെ പാട്ടൊന്നു കേൾക്കണം.
കാട്ടുമുല്ലപ്പൂ സുഗന്ധം പരത്തുവാൻ
നാട്ടിൽ വരുന്നൊരു കൊച്ചു കാറ്റേൽക്കണം.
മുറ്റത്തൊരസ്ഥിത്തറയിലുറങ്ങുമെ-
ന്നമ്മയ്ക്കു നിത്യവും ദീപം കൊളുത്തണം.
കാലശില്പിക്കരം നിന്നു ടലിൽ ചിത്ര-
വേലകൾ ചാർത്തിയതൊക്കെയും കാണണം.
കോവിദ് വന്ന് ഞാൻ ചത്തുവീഴും മുമ്പ്
എത്തുവാനോമനേ നിത്യം പ്രാർത്ഥിക്കണേ!

ബേബി കാക്കശ്ശേരി

About The Author

Leave a Reply

Your email address will not be published. Required fields are marked *