തീപ്പൊരി പാറിച്ചടി –
വേരിളക്കുന്ന ക്രുദ്ധയാമം .
ചോരതെറിച്ച ചുവരുകൾ
നിസംഗമായ് വിറയ്ക്കുന്നു
രാവും പകലും .
അറ്റുവീഴുന്നു ,
ഉടൽ വേറെ,
ശിരസ്സ് വേറെ….
പാഠപുസ്തകങ്ങൾ
മണ്ണിൽ പുതയുന്നു.
നിണമൊഴുകിയ വഴികൾ
നിശബ്ദമായ്
നെഞ്ചുതല്ലിക്കരയുന്ന
വേളകൾ …..
കൊമ്പുകോർക്കുന്നൊ-
രാർത്തിപ്പുഴുകൾ
ദംഷ്ട്രകാട്ടി ചീറ്റുന്നു
കാകോളം .
പ്രാണഭയമേറി പലായനം
ചെയ്തു പാവങ്ങൾ
അലയുന്ന കാഴ്ചകൾ ….
ഒട്ടും വയറുകൾ
നീറി നീറി തളർന്നു
തണ്ടൊടിഞ്ഞ
തളിരുപോലെ …..
ധൂമപടലം കുമിഞ്ഞ വ്യോമം
ആവലാതി തൻ
വിഭ്രമം നിലവിളി.
ആശവറ്റിയ
കറുത്ത സന്ധ്യകൾ
കണ്ണീരുതൂകി പറഞ്ഞ
കദനങ്ങൾ…..
ദിശതെറ്റി പറന്ന പറവകൾ
ചത്തുവീഴുന്നു മണ്ണിന്റെ
മാറിൽ ….
കാലം തെറ്റിയ
കറുത്ത തുള്ളികൾ
ഇറ്റുവീഴുന്നു
രണാങ്കണത്തിൽ
പൂവിടാൻ മോഹിച്ച
സ്വപ്നക്കുടുക്കകൾ
വെന്തുനീറിക്കരിഞ്ഞു
കിടക്കുന്നു.
ഇനിയില്ല പുതുമണപ്പുലരികൾ
വെണ്ണീറണിഞ്ഞു പോയ്
ദുർവിധി !
മണ്ണറുക്കുന്നതെന്തെടോ,
മതിലു പണിയുന്നതെന്തെടോ,
മാറ്റി നിർത്തുന്നതെന്തെടോ,
നാളെ നാം
മണ്ണോട് ചേരേണ്ട
പാഴ്കബന്ധങ്ങളാം …..
🍃കാവ്യ ഭാസ്ക്കർ🍃











