LIMA WORLD LIBRARY

തൊഴിലില്ലായ്മയ്‌ക്കെതിരെ ഒമാനില്‍ വ്യാപക പ്രതിഷേധം; 32,000 പേര്‍ക്ക് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍

യുവാക്കള്‍ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്താണെന്നും അവരുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരീഖ് അല്‍ സെയ്ദ് അറിയിച്ചു

മസ്‌ക്കറ്റ്: തൊഴില്ലായ്മയ്ക്കും സാമ്പത്തിക തകര്‍ച്ചയ്ക്കുമെതിരേ പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങി ഒമാനികള്‍. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഒമാനിന്റെ വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. സൊഹാര്‍, റുസ്താഖ്, നിസ്‌വ, സൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

​പ്രതിഷേധകര്‍ക്ക് കുടിവെള്ളം നല്‍കി പോലീസ്

അതിനിടെ, പലയിടങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രതിഷേധകര്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. സമരത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന നിലപാടില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് പോലിസ് സമരക്കാരോടെ പെരുമാറുന്നതെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ പല പ്രദേശങ്ങളിലും പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും പലരെയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. അതേസമയം, സമരക്കാരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് റോയല്‍ ഒമാന്‍ പോലിസ് പറഞ്ഞു. എന്നാല്‍ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ സമരക്കാരോട് അനുഭാവപൂര്‍വമായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അരങ്ങേറുന്ന കാര്യം ഒമാന്‍ തൊഴില്‍ മന്ത്രാലയം ട്വിറ്ററിലൂടെ ശരിവച്ചിരുന്നു. ജോലി നല്‍കണമെന്നും പിരിച്ചുവിടപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ആളുകള്‍ പ്രതിഷേധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടതായി മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.

​പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് സുല്‍ത്താന്‍

അതിനിടെ, യുവാക്കള്‍ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്താണെന്നും അവരുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരീഖ് അല്‍ സെയ്ദ് അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണിന്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളെ തുടര്‍ന്ന് നിരവധി സ്ഥാപനങ്ങള്‍ പൂട്ടിപ്പോവുകയും ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നഷ്ടമാവുകയും ചെയ്ത സാഹചര്യത്തിലാണ് യുവാക്കള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കൊവിഡും എണ്ണ വിപണിയിലുണ്ടായ തകര്‍ച്ചയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ച സാഹചര്യത്തില്‍ പല ചെലവ് ചുരുക്കല്‍ പദ്ധതികളും സുല്‍ത്താന്‍ പ്രഖ്യാപിച്ചിരുന്നു.

​32,000 പേര്‍ക്ക് തൊഴില്‍ നല്‍കും

32000-

അതിനിടെ, രാജ്യത്ത് തൊഴിലില്ലായ്മയ്‌ക്കെതിരേ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയ പശ്ചാത്തലത്തില്‍ ഈ വര്‍ഷം പൊതു സ്വകാര്യ മേഖലകളിലായി 32,000 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ വര്‍ഷം ആദ്യ പാദത്തില്‍ 10,000ത്തിലേറെ പേര്‍ക്ക് ജോലി നല്‍കാനായി. നിലവിലുള്ള പ്രവാസികളെ പിരിച്ചുവിട്ടും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും സര്‍ക്കാര്‍ മേഖലയില്‍ മാത്രം 4051 സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കി. ആരോഗ്യ മന്ത്രാലയത്തില്‍ 1330 പേര്‍ക്കും വിദ്യാഭ്യാസ മന്ത്രാലയത്തില്‍ 2469 പേര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ 115ഉം പേര്‍ക്കാണ് ജോലി നല്‍കിയത്.

​സ്വകാര്യ മേഖലയില്‍ 12,000 പേര്‍ക്ക് ജോലി നല്‍കും

-12000-

നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സ്വകാര്യ മേഖലയില്‍ പുതുതായി 12000 തൊഴിലവസരങ്ങള്‍ കണ്ടെത്തിയതായും മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലയില്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തിനിടയില്‍ മൂവായിരത്തിലേറെ ഒമാനികള്‍ക്ക് ജോലി നല്‍കാനായി. നിലവില്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന പല തസ്തികകളില്‍ നിന്നും അവരെ പിരിച്ചുവിട്ടാണ് പുതിയ തൊഴില്‍ കണ്ടെത്തുക. ഭരണകൂടം നടപ്പിലാക്കുന്ന ശക്തമായ സ്വദേശിവല്‍ക്കരണം കാരണം രാജ്യത്തിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം ഈ വര്‍ഷം ഏപ്രില്‍ അവസാനത്തോടെ 12.2 ശതമാനം കണ്ട് കുറഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px