വത്തിക്കാൻ സിറ്റി ∙ നാത്‌സി തടങ്കൽ പളയത്തിൽ കഴിയേണ്ടിവന്ന 70072–ാം നമ്പർ തടവുകാരിയെ ആശ്ലേഷിച്ച് ഫ്രാൻസിസ് മാർപാപ്പ. ഈ നമ്പർ പതിപ്പിച്ചിരുന്ന ലിഡിയ മക്സിമോവിസിന്റെ (80) കയ്യിലെ മുദ്രയിൽ മാർപാപ്പ ചുംബിച്ചു.
മൂന്നാം വയസ്സിൽ 1943ൽ ആണ് ലിഡിയയെ കുടുംബത്തോടൊപ്പം ബെലാറസിൽ നിന്ന് ജർമനിയുടെ അധീനതയിലായിരുന്ന പോളണ്ടിലെ പാളയത്തിലേക്കു കൊണ്ടുപോയത്. കുട്ടികളുടെ ബാരക്കിലായിരുന്നു ലിഡിയ. വൈദ്യപരീക്ഷണങ്ങൾക്കായാണ് കുട്ടികളെ ഉപയോഗിച്ചിരുന്നത്. 1945 ൽ മോചനം ലഭിച്ചപ്പോൾ 70071–ാം നമ്പർ തടവുകാരിയായ അമ്മ മരിച്ചെന്നാണു കരുതിയത്.
അതുകൊണ്ട്, പാളയത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ലിഡിയയ്ക്ക് അമ്മയെ കാണാനായില്ല. എന്നാൽ പിന്നീട് അമ്മയുമായി ഒത്തുചേരാൻ ലിഡിയയ്ക്കു കഴിഞ്ഞു. ലിഡിയയുടെ ജീവിതം അടിസ്ഥാനമാക്കി ഡോക്യുമെന്ററിയുമുണ്ട്. ഇപ്പോൾ പോളണ്ടിലെ ക്രാക്കോവിലാണ് താമസം.
from – malayala manorama













