നിറുത്തുക നരബലി
പരക്കുന്നു നിണമണം,
വെറുപ്പിൻ്റെ കണങ്ങളും…!
നിൻ്റെ
ശപിക്കപ്പെട്ട
ആവനാഴിയിൽ
ഒടുങ്ങുന്നില്ലല്ലോ
പകയുടെ
പാഷാണബാണങ്ങൾ!
നിൻ്റെ
വിഷമുനകൾ
പ്രപഞ്ചത്തിൻ്റെ
പഞ്ചേന്ദ്രിയങ്ങളും
ചീന്തിയെറിയുന്നു!
പെരുമഴയായി പെയ്യുന്ന
തീയമ്പുകൾ
ഗാസയെ ചുട്ടെടുക്കുന്നു:
ഒരു മാൻപേട ഘോരമായ
കാട്ടുതീയിൽ അകപ്പെട്ടിരിക്കുന്നു!
അതിൻ്റെ ദീനരോദനങ്ങൾ
ചാട്ടുളി പോലെ
നെഞ്ചകം തകർത്തെറിയുന്നു!
മനം തകർന്ന മാതാവിനെപ്പോൽ
കനം തൂങ്ങി നില്ക്കുന്നു മാനം:
രണ്ടു മക്കൾ കലഹിക്കെ
ആർക്കൊപ്പം നില്ക്കുവാ,നല്ലേ?!
ഇവിടെയുമുണ്ട് ,
നൊന്തുവെന്ത മനവുമായ്
ഒരമ്മ.
എവിടെ കലഹം നടന്നാലും
ഒരടിയെങ്കിലും അവൾക്കുള്ളതത്രെ!
ഓരോ ഗോലിയും
ആ മുറ്റത്തെ
ഒരു പൂവെങ്കിലും
കൊഴിക്കുന്നുവത്രെ !
വേടാ,
നിൻ്റെ അമ്പേറ്റ് ഇവിടെയിതാ
ഒരു പക്ഷി വീണിരിക്കുന്നു!
അനുസരണയുള്ള കുട്ടികളെപ്പോലെ
ഊഴം തെറ്റാതെ,
വരി നിന്നാണല്ലോ
പ്രളയവും
കൊടുങ്കാറ്റും മഹാമാരിയും
അവളുടെ ഹരിതാഭമായ മടിത്തട്ടിലേക്ക്
ഓടിയെത്തുന്നത് !
പക്ഷേ,
ഓരോ ദുരന്തവും
കൗതുകമുണർത്തി
ഇവിടെ പുനർജ്ജനിക്കുന്നു:
നിൻ്റെ ഘോരവിഷംതീണ്ടി വീണ
ഈ പക്ഷിയും
പുനർജ്ജനിച്ച്
അക്ഷരപ്പൂമരമാകും; പലവട്ടം!
എങ്കിലും നിഷാദാ,
ഒന്നോർക്കുക:
ഓരോ ജീവിതവും
ഒരുപാട് ജീവിതങ്ങളാണ്
ഓരോ നഷ്ടവും
ഒരുപാട് നഷ്ടങ്ങളാണ്.
നിൻ്റെ
ചോരക്കൊതിയൂറുന്ന
കറുത്ത ജിഹ്വകൾ
ഒപ്പിയെടുക്കുന്നത്
ഒരു ജീവനല്ല:
ഒരുപാട് ജീവനുകളാണ്!!
……….
(വ്യാധൻ്റെ അമ്പേറ്റ് വീണ സൗമ്യക്ക് പ്രണാമം)
യു.ജി.രാജൻ.
About The Author
No related posts.