കയ്റോ ∙ വെടിനിർത്തൽ ധാരണകൾ ഉറപ്പിക്കുകയും ഗാസയുടെ പുനർനിർമാണ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇസ്രയേലും ഈജിപ്തും ഉന്നതതല ചർച്ചകൾ ആരംഭിച്ചു. 11 ദിവസം നീണ്ട സംഘർഷത്തിനു വിരാമമിട്ട് ഈജിപ്ത് മധ്യസ്ഥതയിലാണു ഇസ്രയേൽ–ഹമാസ് വെടിനിർത്തൽ ധാരണയായത്.
ഇന്നലെ കയ്റോയിലെത്തിയ ഇസ്രയേൽ വിദേശകാര്യമന്ത്രി ഗാബി അഷ്കനാസിയും ഈജിപ്ത് വിദേശ മന്ത്രി സമീഹ് ഷൗക്രിയും തമ്മിൽ ഇന്നലെ ചർച്ച നടന്നു. 2008നുശേഷം ഈജിപ്ത് സന്ദർശിക്കുന്ന ആദ്യ ഇസ്രയേൽ വിദേശകാര്യമന്ത്രിയാണ്. ഹമാസ് കസ്റ്റഡിയിലുള്ള ഇസ്രയേൽ സൈനികരെയും പൗരന്മാരെയും വിട്ടയയ്ക്കുന്നത് അടക്കമുള്ള വിഷയങ്ങളാണു ചർച്ച ചെയ്തത്.
ഇതിനിടെ, ഈജിപ്ത് രഹസ്യാന്വേഷണ വിഭാഗം മേധാവി അബ്ബാസ് കമാൽ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള ചർച്ചയ്ക്ക് ടെൽ അവീവിലെത്തി. റമല്ലയിൽനിന്നുള്ള പലസ്തീൻ നേതാക്കളും ടെൽ അവീലുണ്ട്.
ഗാസയുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട ചർച്ചകളാണു ടെൽ അവീവിൽ നടന്നത്. ശുദ്ധജല,വൈദ്യുതി വിതരണം തകരാറിലായ ഗാസയിൽ ഭക്ഷ്യവസ്തുക്കൾക്കും മരുന്നിനും കടുത്ത ക്ഷാമമുണ്ട്. കോവിഡ് വ്യാപനമാണു മറ്റൊരു വലിയ ഭീഷണി. റമല്ലയിലാണു ഹമാസ് നേതാക്കളുമായി കമാൽ കൂടിക്കാഴ്ച നടത്തുക. ഹമാസ് മേധാവി ഇസ്മായിൽ ഹനിയ്യ ഈ ആഴ്ച കയ്റോ സന്ദർശിച്ചേക്കും.
English Summary: Israel – Egypt talks for rebuilding Gaza
from -malayala manorama













