8900 കോടി രൂപ നേരിട്ട് നല്‍കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ വിശദീകരണവുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ജനങ്ങളുടെ കയ്യിലേക്ക് നേരിട്ട് പണമെത്തും എന്നല്ല ബജറ്റില്‍ പറഞ്ഞതെന്ന് ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിപണിയിലേക്ക് പണമെത്തുന്നതിനുള്ള പാക്കേജാണ് പ്രഖ്യാപിച്ചത്. ക്ഷേമനിധി അംഗങ്ങളല്ലാത്തവര്‍ക്കുള്ള 1100 കോടിയുടെ സഹായമടക്കമാണ് പാക്കേജെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് കാപട്യമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണവും കെ.എന്‍.ബാലഗോപാല്‍ തള്ളി. കടമെടുപ്പ് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞാണ് മുന്നോട്ടുപോകുന്നത്. ബജറ്റിലെ ഏതെങ്കിലും നിര്‍ദേശം നടപ്പായില്ലെങ്കില്‍ മാത്രമേ കാപട്യമെന്ന് പറയാനാകൂവെന്നും ധനമന്ത്രി പറഞ്ഞു.













