2002 ലോകകപ്പിന്റെ സെമിഫൈനലിലേക്കുള്ള ദക്ഷിണകൊറിയയുടെ കുതിപ്പിൽ നിർണായകപങ്ക് വഹിച്ച യൂ സാങ് ചുൾ അന്തരിച്ചു. 49 വയസായിരുന്നു. പാൻക്രിയാറ്റിക്ക് കാൻസറിനെത്തുടർന്നാണ് ചുളിന്റെ അന്ത്യം.
1994-ൽ കളിക്കളത്തിൽ അരങ്ങേറിയ ചുൾ ദക്ഷിണകൊറിയ കണ്ട ഏറ്റവും മികച്ച മധ്യനിരക്കാരിലൊരളാണ്. എന്നാൽ അറ്റാക്കിലും ഡിഫൻസിലുമായി വിവിധ പൊസിഷനുകളിൽ ചുൾ തന്റെ കരിയറിൽ കളിച്ചിട്ടുണ്ട്. 2002-ൽ കൊറിയയിലും ജപ്പാനിലുമായി നടന്ന ലോകപ്പിൽ ആതിഥേയർക്കായി ഏഴ് മത്സരങ്ങളിലും ചുൾ കളിച്ചു. ആ ലോകകപ്പിൽ പോളണ്ടിനെതിരെ ഒരു ഗോളും ചുൾ നേടി. ലോകകപ്പിലെ ഓൾ സ്റ്റാർ ഇലനവിലും ചുൾ ഇടം പിടിച്ചു.
ദേശീയ ടീമിനായി 124 തവണ ബൂട്ടുകെട്ടിയ താരമാണ് ചുൾ. 18 തവണ ഗോളും നേടിയിട്ടുണ്ട്. കരിയറിലുടനീളം ദക്ഷിണകൊറിയ, ജപ്പാൻ എന്നിവിടങ്ങളിലാണ് ചുൾ ക്ലബ് ഫുട്ബോൾ കളിച്ചത്. 2005-ൽ കളിക്കളത്തോട് വിടപറഞ്ഞ ചുൾ, പിന്നീട് പരിശീലകരംഗത്തേക്ക് ചുവടുമാറി. 2019-ൽ ഇഞ്ചിയോൺ യുണൈറ്റഡിന്റെ പരിശീലകനായിരിക്കവെയാണ് ചുൾ അർബുദബാധിതനാകുന്നത്.













