ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ കാൽപന്ത് യുദ്ധത്തിന് നാളെ തുടക്കമാകുന്നു. ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്ക് നടക്കുന്ന മത്സരത്തിൽ ബ്രസീൽ വെനസ്വേലയെ നേരിടും. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബ്രസീലിലാണ് ഇക്കുറി കോപ്പ അരങ്ങേറുന്നത്.
കൊളംബിയയിലും അർജന്റീനയിലുമായാണ് ഇക്കുറി കോപ്പ നടത്താനിരുന്നത്. എന്നാൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾ കാരണം കൊളംബിയേയും പിന്നീട് കോവ്ഡ് കാരണം അർജന്റീനയേയും ആതിഥേയത്വത്തിൽ നിന്നൊഴിവാക്കി. തുടർന്നാണ് ബ്രസീലിനെ വേദിയായി പ്രഖ്യാപിച്ചത്. ഇത് ബ്രസീലിൽ നിന്ന് തന്നെ എതിർപ്പിന് കാരണമായി. എന്നാലൊടുവിൽ ആശങ്കകൾക്കിടയിലും ടൂർണമെന്റുമായി മുന്നോട്ടുപോകാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
ബ്രസീലിയയിലാണ് ഇക്കുറി കോപ്പയിലെ ഉദ്ഘാടമത്സരം നടക്കുന്നത്. നാളെ തന്നെ നടക്കുന്ന രണ്ടാം മത്സരത്തിൽ കൊളംബിയ ഇക്വഡോറിനെ നേരിടും. നാളെ പുലർച്ചെ ഇന്ത്യൻ സമയം അഞ്ചരയ്ക്കാണ് ഈ മത്സരം. ചൊവ്വഴ്ച പുലർച്ചെ 2.30-നാണ് അർജന്റീനയുടെ ആദ്യ മത്സരം. ചിലെയാണ് എതിരാളികൾ. ബ്രസീലിയയുൾപ്പെടെ നാല് നഗരങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുക.













