LIMA WORLD LIBRARY

കൊവിഡിന്‍റെ ഡെല്‍റ്റ വകഭേദം കുവൈറ്റിലും കണ്ടെത്തി; അതീവ ജാഗ്രതാ നിര്‍ദ്ദേശം

ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ രാജ്യത്ത് വൈറസ് ജനിതക പരിശോധന നടത്തിവരുന്നുണ്ട്. അത്തരം പരിശോധനയിലാണ് ഡെല്‍റ്റ സാന്നിധ്യം കണ്ടെത്തിയത്.

കുവൈറ്റ് സിറ്റി: കൊവിഡ് വൈറസിന്റെ ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദം കുവൈറ്റിലും കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം. ഡെല്‍റ്റ വകഭേദം എന്ന പേരില്‍ അറിയപ്പെടുന്ന ജനിതക മാറ്റം സംഭവിച്ച വൈറസ് കഴിഞ്ഞ ദിവസമാണ് കുവൈറ്റില്‍ കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു. ഒന്നിലധികം പേരില്‍ ഇത് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും കൈക്കൊണ്ടിട്ടും ഇതെങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

​പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ രാജ്യത്ത് വൈറസ് ജനിതക പരിശോധന നടത്തിവരുന്നുണ്ട്. അത്തരം പരിശോധനയിലാണ് ഡെല്‍റ്റ സാന്നിധ്യം കണ്ടെത്തിയത്. കുവൈത്തിലേക്ക് ഇന്ത്യയില്‍നിന്ന് യാത്രാവിമാനങ്ങള്‍ നിര്‍ത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍നിന്ന് നേരിട്ട് കുവൈത്തിലേക്ക് ഈ വൈറസ് എത്തിയിരിക്കാന്‍ സാധ്യത കുറവാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അതേസമയം, ഇതില്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും ഇതിനെ തരണം ചെയ്യാന്‍ കുവൈറ്റിന് സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. എത്ര പേരിലാണ് ഡെല്‍റ്റ വൈറസ് കണ്ടെത്തിയതെന്നോ അവര്‍ ഏത് രാജ്യക്കാരാണെന്നോ ഉള്ള കാര്യങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

​പ്രതിരോധത്തില്‍ വീഴ്ച പാടില്ല

കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന് കാബിനറ്റ് യോഗം മുന്നറിയിപ്പ് നല്‍കി. വാക്‌സിനേഷന്‍ നടപടികള്‍ കൂടുതല്‍ ത്വരിതപ്പെടുത്തുകയും സുരക്ഷാ മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കുകയും ചെയ്യുക എന്നുള്ളതാണ് ഇതിന്റെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ മാര്‍ഗമെന്ന് കൊവിഡ് കാര്യങ്ങള്‍ക്കായുള്ള സുപ്രിം അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഖാലിദ് അല്‍ ജാറല്ലാഹ് വ്യക്തമാക്കി. രാജ്യത്ത് വ്യാപകമായി നല്‍കി വരുന്ന ഫൈസര്‍ ബയോണ്‍ടെക്, ഓക്‌സ്‌ഫോഡ് ആസ്ട്രസെനക്ക വാക്‌സിനുകളില്‍ ഡെല്‍റ്റ് വകഭേദത്തെ ചെറുത്തുനില്‍ക്കാന്‍ യഥാക്രമം 88ഉം 60ഉം ശതമാനം ശേഷിയുണ്ടെന്നതിനാല്‍ രാജ്യത്ത് അതിന്റെ വ്യാപനത്തിന് സാധ്യതയില്ല.

​വാക്‌സിനെടുക്കാത്തവരുടെ കാര്യത്തില്‍ ആശങ്ക

അതേസമയം, വാക്‌സിനെടുക്കാത്തവരുടെ കാര്യത്തില്‍ ആശങ്കയ്ക്ക് വകയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനെടുക്കാത്തവരിലാണ് ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദം എളുപ്പത്തില്‍ വ്യാപിക്കുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതും. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ എളുപ്പത്തില്‍ മറികടക്കാന്‍ ശേഷിയുള്ളതാണ് പുതിയ വൈറസെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടു തന്നെ ജനങ്ങള്‍ കൂടിനില്‍ക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയും വ്യക്തിഗത പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിക്കുകയും വേണം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px