‘ശരിയോ, തെറ്റോ’
നോക്കി നോക്കിയിരുന്നു
കണ്ണിമവെട്ടാതെ…!
‘കൊമ്പത്തിരുന്ന് ‘
തലവെട്ടിച്ചൊരു നോട്ടം.
ഒരു കുണുക്കം.
ചെറുകണ്ണുകളിൽ
ലാസ്യനടനം.
കാത്ത് കാത്തിരുന്നിട്ടും
നോക്കി നോക്കിയിരുന്നിട്ടും
‘ഓന്തേ’ നീയെന്തേ
പഴമയ്ക്ക് കീഴടങ്ങാത്തു…?
ശിരസ്സാകെ പടർന്നൊരീ രക്തവർണ്ണം
ആരുടെ രക്തം വലിച്ചൂറ്റിയ വർണഭാരം?
കാണുമ്പോഴെല്ലാം
ഈ നിറം,
തുറിച്ച നോട്ടം,
കുണുക്കം.
നോക്കി നോക്കിയിരുന്നിട്ടും
മാറാത്ത –
ഒറ്റ നിറം.
ഹേയ്… പഴമതൻ നാവിൻത്തുമ്പിൽ
പിഴ കൊണ്ട ജന്മം നീ.
നിന്നെ കണ്ടാൽ തുപ്പണമെന്നൊരു ചൊല്ല്.
നിറവും,
ഭാഷയും,
കാണുമ്പോൾ ചിരിയും
ഉള്ളിൽ പകയും
സദാ മാറുന്ന പ്രവൃത്തികളും
മനുഷ്യകുലത്തിൻ്റേതു മാത്രം.
കാത്തിരിപ്പിന് വിരാമമിട്ട്
ഞാനിതാ പോവുന്നു.
നിന്നിലേക്ക് കടന്ന് വരുന്ന –
ചെറുപ്രാണികളെ
ചുംബിച്ച്, പ്രണയിച്ച്, തലോടി
കീഴ്പ്പെടുത്ത്.
ഞങ്ങൾ മനുഷ്യകുലത്തിന്
ഒടുങ്ങാത്ത പട്ടിക നീളെ നീളേ …
ആജ്ഞകൾ പുറപ്പെടുപ്പിച്ച്
മത്ത് പിടിപ്പിക്കാൻ
നേതാക്കളേറെ.
ആകയാൽ നിൻ്റെ കുലത്തിന്
റെഡ് സല്യൂട്ട്.
…………………..
ജയപ്രകാശ് എറവ്.












മാസികയുടെ വാട്സാപ്പ് നമ്പർ വേണം