രണ്ടാം വരവിലവൾ താണ്ഡവമാടുന്നു
മുടിയഴിച്ച് … ചിലമ്പുതിർത്ത്
ഘോരരൂപിണിയായ് നടനമാടുന്നു.
അരങ്ങൊഴിയുന്നിതെത്രയോ പേർ
തിരിച്ചു പോകുന്നവരാരെന്നറിയാതെ
കേഴുന്നു സമയവും കാലവും .
ഇന്നലെയും തുണയായിരുന്നവർ
ഇന്നകലേക്ക് മറയുമ്പോൾ
തീരാനോവുകളിൽ തളരുന്നു.
ആഘോഷങ്ങളെല്ലാമൊടുങ്ങിയ
പെരുവഴികളിൽ മരണം പതുങ്ങുന്നു.
ഓർമ്മകളെല്ലാം ആത്മാവിൻ
വേരോളമെത്തി ചിതലരിക്കുന്നു.
ഭയത്തിൻ തണുപ്പിലും
വിറങ്ങലിക്കുന്നു സന്ധ്യകളും .
ഇന്നു ഞാൻ നാളെ നീ .. ഞാണൊലിയെവിടെയോ പ്രതിധ്വനിക്കുന്നു …
കാർമേഘക്കാട് താണ്ടിയെത്തും
വെളിച്ചത്തിലേക്ക് കൈ കൂപ്പുക
അരുണാസ്തമയത്തിലമ്പിളി
വാനിലൊരു നാൾ തെളിയും.











