തിരുവനന്തപുരം: സംസ്ഥാനത്ത് സാധാരണക്കാർക്കുനേരെയുള്ള ഭരണകൂട അതിക്രമം വർധിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ പേരിലാണ് സാധാരണക്കാരെ മർദിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത്. നിസ്സാരകാര്യങ്ങൾക്ക് വൻതുക പിഴചുമത്തുന്നതും പതിവായി. പ്രതികരിക്കുന്നവർക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുമെന്ന ഭീഷണിയാണ് പോലീസ് മുഴക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ മാന്യമായരീതിയിൽ നടപ്പാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ഉത്തരവ് നൽകിയിട്ടും നടപ്പാകുന്നില്ല. ചൊവ്വാഴ്ച തിരുവനന്തപുരത്തെ ആറ്റിങ്ങൽ നഗരസഭയിൽ വഴിയോരക്കച്ചവടം തടയാനെത്തിയ നഗരസഭാ ജീവനക്കാർ മത്സ്യത്തൊഴിലാളിയായ സ്ത്രീയെയാണ് മർദിച്ചത്.
ഉത്തരവാദികളായ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കാൻപോലും തയ്യാറാകാത്തതും മർദനങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു. ദുരിതകാലത്ത് പോലീസ് മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതരത്തിൽ പെരുമാറുന്നത് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു.
മനുഷ്യാവകാശലംഘന പരമ്പരകൾ...
കൊല്ലം പാരിപ്പള്ളി-പരവൂർ റോഡരികിലെ പുരയിടത്തിൽ വയോധികയുടെ കച്ചവടത്തിനായുള്ള മീൻ പാരിപ്പള്ളി പോലീസ് നശിപ്പിച്ചു.
കാസർകോട് കോടോം-ബെളൂർ പഞ്ചായത്തിലെ പശുവിന് പുല്ലരിയാൻ ആളൊഴിഞ്ഞ പറമ്പിൽ ഇറങ്ങിയ ക്ഷീരകർഷകൻ ആറ്റേങ്ങാനം പാറക്കൽ വേങ്ങയിൽ വീട്ടിൽ വി. നാരായണന് 2000 രൂപ പിഴചുമത്തി.
കഴക്കൂട്ടത്ത് വീടിനടുത്ത് റോഡരികിൽ നിന്നയാൾക്ക് പോലീസ് മർദനം. മേനംകുളം റോഡിലെ മേൽപ്പാലത്തിനടുത്ത് കരിയിൽ നന്ദനത്തിൽ യു.വി. ഷിബുകുമാറിനാണ് മർദനമേറ്റത്. ജീപ്പിലെത്തിയ പോലീസുകാർ ലാത്തികൊണ്ടടിക്കുകയായിരുന്നു. സംഭവത്തിൽ കഴക്കൂട്ടം എസ്.ഐ. വിമലിനെ സസ്പെൻഡ് ചെയ്തു.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ബലിതർപ്പണത്തിന് കാറിൽപ്പോയ ശ്രീകാര്യം വെഞ്ചാവോട് ശബരി നഗറിൽ നവമിയിൽ നവീനും അമ്മയ്ക്കും പോലീസ് 2000 രൂപ പിഴയിട്ടു. അഞ്ഞൂറ് രൂപയുടെ രസീതാണ് നൽകിയത്. സംഭവത്തിൽ ശ്രീകാര്യം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അരുൺ ശശിയെ സസ്പെൻഡ് ചെയ്തു.
ചടയമംഗലത്ത് ബാങ്കിനുമുന്നിൽ വരിനിന്നയാൾക്കെതിരേ കോവിഡ് മാനദണ്ഡം ലംഘിച്ചെന്നപേരിൽ പെറ്റിക്കേസെടുത്തു. ഇത് ചോദ്യംചെയ്ത പ്ലസ്ടു വിദ്യാർഥിനി ചടയമംഗലം അക്കോണം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്ക്കെതിരേ ജോലി തടസ്സപ്പെടുത്തിയെന്ന പേരിൽ ചടയമംഗലം പോലീസ് കേസെടുത്തു.
മാധ്യമപ്രവർത്തകനും മലപ്പുറം പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായ കെ.പി.എം. റിയാസിനെ വീടിനടുത്ത കടയിൽ സാധനങ്ങൾ വാങ്ങാൻ പോയതിന് തിരൂർ സി.ഐ. ടി.പി. ഫർഷാദ് മർദിച്ചു
തിരുവനന്തപുരം ആറ്റിങ്ങലിൽ വഴിയോരക്കച്ചവടം തടയാനെത്തിയ നഗരസഭാ ജീവനക്കാർ മത്സ്യത്തൊഴിലാളിയായ അൽഫോൺസയെ മർദിച്ചു. വിൽപ്പനയ്ക്കുവെച്ചിരുന്ന മീൻ റോഡിലെറിഞ്ഞു.
കോവിഡ് പ്രോട്ടോകോൾ നിയമവും പിഴയും
കോവിഡ് പ്രദേശങ്ങളിൽ കൂട്ടംചേരലുകളോ ആഘോഷങ്ങളോ ആരാധനകളോ നടത്തിയാൽ 5000 രൂപ പിഴ
ക്വാറന്റീൻ ലംഘിച്ചാൽ 2000 രൂപ പിഴ
പൊതുസ്ഥലങ്ങളിൽ മുഖാവരണം ധരിക്കാതിരുന്നാൽ 500 രൂപ
പൊതുസ്ഥലങ്ങളിലോ, റോഡിലോ, നടപ്പാതയിലോ തുപ്പിയാൽ 500 രൂപ
അനുമതിയില്ലാത്ത ഒത്തുചേരലുകൾക്ക് 3000 രൂപ.
ഇതുകൂടാതെ കഴിഞ്ഞവർഷത്തെ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം കോവിഡ് പ്രോട്ടോകോൾ നിയമലംഘനങ്ങൾക്ക് 10,000 രൂപവരെ പിഴയോ രണ്ടുവർഷംവരെ തടവോ രണ്ടുംകൂടിയോ ചുമത്താം.
പോലീസിന്റേത് കൂട്ടായ്മക്കവർച്ച
വഴിയരികിൽ കാത്തുനിന്ന് പോലീസ് നടത്തുന്നത് കൂട്ടായ്മക്കവർച്ചയാണ്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇല്ലാത്ത അധികാരം കല്പിച്ചുണ്ടാക്കിയാണ് പോലീസ് മനുഷ്യാവകാശ ലംഘനം നടത്തുന്നത്. നിശ്ചിതയെണ്ണം പെറ്റിക്കേസ് എടുക്കണമെന്ന് പോലീസിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞ് ഖജനാവ് നിറയ്ക്കുകയാണ് സർക്കാർ ചെയ്യുന്നത് -റിട്ട. ജസ്റ്റിസ് കെമാൽ പാഷ
മർദിക്കാൻ പോലീസിന് അധികാരമില്ല
ഒരു നിയമപ്രകാരവും മനുഷ്യാവകാശ ലംഘനം നടത്താൻ പോലീസിന് അധികാരമില്ല. കേസെടുക്കാം. ശാരീരികമായി മർദിക്കാനോ വസ്തുവകകൾ നശിപ്പിക്കാനോ അധികാരമില്ല -അഡ്വ. കാളീശ്വരം രാജ്













