മിലാൻ: യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില ഇറ്റലിയിലെ സിസ്‌ലി ദ്വീപിൽ റിപ്പോർട്ട് ചെയ്തു. 48.8 ഡിഗ്രി സെൽഷ്യസ്. 1977-ൽ ഗ്രീസിലെ ആതൻസിൽ റിപ്പോർട്ട് ചെയ്ത 48 ഡിഗ്രി സെൽഷ്യസിനെയാണ് ഇത് മറികടന്നത്. ലൂസിഫർ എന്നു പേരു നൽകിയിട്ടുള്ള ചുഴലിക്കാറ്റാണ് ഇറ്റലിയിൽ ഉഷ്ണതരംഗത്തിന് കാരണമായത്.
ഇറ്റലിയുടെ വടക്കുഭാഗത്തേക്ക് നീങ്ങികൊണ്ടിരിക്കുന്ന കാറ്റ് തലസ്ഥാനമായ റോം നഗരത്തിൽ ഉൾപ്പെടെ താപനില ഉയർത്തിയിട്ടുണ്ട്. കനത്ത ചൂടിനെതുടർന്ന് വിവിധ മേഖലകളിൽ ആരോഗ്യമന്ത്രാലയം ചുവപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രതിസന്ധി നേരിടുന്ന നഗരങ്ങളുടെ എണ്ണം എട്ടിൽനിന്നും 15 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 12 മണിക്കൂറിനിടെ സിസ്‌ലിയും കാലബ്രിയയിലും അടക്കം 300 തീപ്പിടിത്തങ്ങൾ അണയ്ക്കാനുള്ള ദൗത്യത്തിലാണെന്ന് അഗ്നിരക്ഷാപ്രവർത്തകർ വ്യക്തമാക്കി.
ആയിരത്തോളം ഏക്കർ പ്രദേശത്തേക്ക് തീ പടർന്നിട്ടുണ്ട്. തീപ്പിടിത്തങ്ങളിൽ ഇതുവരെ മൂന്നുപേർക്ക് ജീവൻ നഷ്ടമായി. കാലബ്രിയയിൽ രണ്ടു പേരും സിസ്‌ലിയിൽ ഒരാളും മരിച്ചു. കാലാവസ്ഥാ വ്യതിയാനം കനത്ത ചൂടിനും വരണ്ട കാലാവസ്ഥ തീപ്പിടിത്തത്തിനും കാരണമായതായി കാലാവസ്ഥാനിരീക്ഷകർ വ്യക്തമാക്കി.













