ഓണപ്പകലുകൾ പൊന്നിൻ ചിങ്ങത്തേരിൽ വന്നല്ലോ,
കളകള താളം, മധുര നിനാദം
ഒഴുകും തേനരുവി ; മനസ്സിൽ കിനിയും കിനാവരുവി ; വന്നു, പുതിയൊരു ചിങ്ങപ്പൊൻപുലരി; തിരുവോണപ്പകൽ മധുരപ്പാ
ലരുവി, രാവിന്നുടലിൽ പരിമള മുതിരും കളഭ നിലാവും; ചുണ്ടിൽ ചേരും പുല്ലാങ്കുഴലിനു നാദം പകരാൻ നിൻ ചിറകേറി സുഗന്ധമിയലും പൂങ്കാറ്റും വന്നു !
പൂന്തോണി തുഴഞ്ഞു വരൂ,
എന്നാരോമൽപ്പൂത്തുമ്പീ..
പൊന്നോണത്തിരുനാളെത്തി,
ഇന്നൊന്നാം ചിങ്ങം, പുതു വർഷം;
മണവാട്ടി, പുതുപുത്തൻ കന്യക നീ, ആത്മാഭിരാമവതി, ഇളം പൂവുടലാളെ, പ്രണയവതീ,
ഹൃദയസഖീ, ഉദാരമോദം
നേരുന്നെൻ ഹൃദയാശംസകളന വരതമിപ്പൊൻ പൂത്തിരുനാളിൽ !
വഞ്ചിപ്പാട്ടുകൾ പാടിത്തുഴയാൻ
പ്രണയപ്പൂന്തോണിയിറക്കാം,
ഓർമ്മയിലെന്നുമോളം തളളി
ത്തുള്ളിപ്പടർന്നനുവേലമഹമഹ
മികയാ, അനുസ്യൂതം വെൺനുര തമ്മിൽ മത്സര തീരം പുണരും കുട്ടനാടൻ കായൽത്തിരയിൽ ,
ഒരു നൗകയിലിരുമനമൊന്നായ്
ച്ചേർന്നുലയിച്ചീകായലോളത്താളത്തിൽ,കാറ്റിൻകരതലസുഖ
ലാളനയിൽ ഈണമിണങ്ങും പ്രണയമനോഹര മധുമയ ഗീതികൾ പാടി, ചേർന്നു തുഴഞ്ഞീടാം തിരുവോണപ്പെണ്ണേ,
നമ്മുടെ പ്രണയക്കരയിൽ
ത്തിരികെക്കയറി, മനസ്സിൻ തൊടിയിലെ ആലിൽ കൊമ്പിൽ നാം മുന്നേ കെട്ടിയൊരുക്കിയ പൊന്നൂഞ്ഞാലിൽ, കാറ്റിൻ കൈകളിലൊരുമിച്ചാടി കണ്ണിണ കോർത്തു തമ്മിൽതമ്മിലുരുമ്മി യിരുന്നു പാടി രസിച്ച്, ഹൃദയവയലുകൾ തോറും പുതു നന്മകളുടെ ഗുണഗണനിറവിളവുകളണിഞ്ഞു നിൽക്കും പൊന്നാര്യൻ നൽമണി ക്കതിരുകളെല്ലാം കൊയ്തു കറ്റകളാക്കി മെതിച്ചുരലിൽ നമ്മൾ കുത്തിയ പുന്നെല്ലിൻ പുത്തരി വച്ചു പല കറി വിഭവ , പലതര മധുരപ്പായസമൊക്കെ യൊരുക്കി മനസ്സിൻ സൗഹൃദ മരതക നിറമാർന്നൊരു പുതു പുത്തൻ തൂശനിലയിലറിഞ്ഞു വിളമ്പി,സ്വാദുരുചിച്ച് ഭുജിയ്ക്കാം,
കൊതി മതി വരുവോളം, തനി മലയാളിപ്പൊന്നോണ വിരുന്ന് ;
പറന്നുവരൂ, ദ്രുതവേഗമെന്നോമൽ പ്രണയ വർണ്ണ മനോഹരി , മധുരപ്പൂന്തേനിണ
പ്പെൺമണിത്തുമ്പീ..!!











