യോർക്ക് ∙ 20 വർഷത്തെ അഫ്ഗാൻ ദൗത്യകാലത്ത് യുഎസ് ആ രാജ്യത്തു ചെലവഴിച്ചത് ഒരു ലക്ഷം കോടി ഡോളറാണ് – 74 ലക്ഷം കോടി രൂപയിലേറെ.

അഫ്ഗാനിസ്ഥാനിൽ പണം ചെലവഴിക്കുന്നതു നിരീക്ഷിക്കാൻ യുഎസ് കോൺഗ്രസ് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു. സ്പെഷൽ ഇൻസ്പെക്ടർ ജനറൽ ഓഫ് അഫ്ഗാനിസ്ഥാൻ റീകൺസ്ട്രക‍്‍ഷൻ – സിഗാർ – നടത്തിയ കണക്കുകൂട്ടൽ പ്രകാരം ശതകോടികളാണ് പാഴായിപ്പോയത്.
സിഗാറിന്റെ പഠനപ്രകാരം അമേരിക്ക അഫ്ഗാനിസ്ഥാനിൽ പ്രധാനമായും പാഴാക്കിയ തുകകൾ ഇങ്ങനെ:
∙ ‘പാട്ട’ വിമാനങ്ങൾ – 4000 കോടി രൂപ
അഫ്ഗാനിസ്ഥാന് വ്യോമസേന രൂപീകരിക്കാൻ ഇറ്റലിയിൽ നിന്ന് ജി222 ട്വിൻ ടർബോപ്രോപ് യുദ്ധവിമാനങ്ങൾ 20 എണ്ണം വാങ്ങി. എന്നാൽ, ഇവയുടെ പരിപാലനം തുടർച്ചയായി പ്രശ്നമായതോടെ 16 എണ്ണവും പറക്കാതായി. കാബൂൾ വിമാനത്താവളത്തിൽ വെറുതേ കിടന്നു തുരുമ്പെടുത്ത വിമാനങ്ങൾ ഒടുവിൽ പാട്ടവിലയ്ക്കു വിറ്റു – 24 ലക്ഷം രൂപയ്ക്ക്.
∙ ശക്തിയില്ലാത്ത സൈന്യം – 6.17 ലക്ഷം കോടി രൂപ
അഫ്ഗാൻ സൈന്യത്തിന്റെ ശാക്തീകരണത്തിനും ആധുനികവൽക്കരണത്തിനും മറ്റുമായി ചെലവഴിച്ച സഹസ്ര കോടികൾ പാഴായി. കാര്യമായി ചെറുത്തുനിൽപ്പു പോലുമില്ലാതെ അവർ താലിബാനു കീഴടങ്ങി. യുഎസ് സേന പിൻവാങ്ങിയപ്പോൾ ഒട്ടേറെ പടക്കോപ്പുകൾ തിരികെ കൊണ്ടുപോന്നെങ്കിലും ബാക്കിയായവയെല്ലാം താലിബാന്റെ കയ്യിലാവുകയും ചെയ്തു.
∙ ഒലിച്ചു പോയ റോഡ് – 1300 കോടി
യുഎസ് ഏജൻസിയായ ഇന്റർനാഷനൽ ഡവലപ്മെന്റ് അഫ്ഗാനിലെ ഗാർഡെസ് നഗരത്തിൽനിന്ന് ഖോസ്റ്റ് പ്രവിശ്യയിലേക്ക് 101 കിലോമീറ്റർ റോഡ് നിർമിച്ചു. എന്നാൽ, ഒരു മാസത്തിനുള്ളിൽ ഇതിന്റെ 5 റീച്ചുകൾ നശിപ്പിക്കപ്പെട്ടു. 2 റീച്ചുകളുടെ ഭാഗങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി.
∙ ചേരാത്ത യൂണിഫോം – 208 കോടി രൂപ
അഫ്ഗാൻ സൈനികർക്ക് യൂണിഫോം വാങ്ങാൻ ചെലവഴിച്ചത്. യൂണിഫോമിന്റെ പ്രച്ഛന്ന സ്വഭാവവും മറ്റും അഫ്ഗാൻ അന്തരീക്ഷത്തിനു യോജിക്കുന്നതായിരുന്നില്ലെന്നു പിന്നീട് കണ്ടെത്തി.
∙ ലഹരി തടയൽ – 64,000 കോടി രൂപ
ലോകത്തിലെ ഏറ്റവും കൂടുതൽ കഞ്ചാവു കൃഷിയും ലഹരി ഉൽപാദനവും നടക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്. ഭീകരസംഘടനകളുടെ പ്രധാന സാമ്പത്തിക സ്രോതസ്സാണിത്. ഇതു തടയാൻ 15 വർഷം കൊണ്ട് കണക്കില്ലാതെ പണം ചെലവഴിച്ചെങ്കിലും കൃഷിയും ഉൽപാദനവും റെക്കോർഡുകൾ ഭേദിച്ചു മുന്നോട്ടു പോയി.
സിഗാർ റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന മറ്റു പദ്ധതികൾ ചിലത്:
സാധാരണ അഫ്ഗാൻ ഗ്രാമത്തിന്റെ അതേ രീതിയിൽ ലോഗർ പ്രവിശ്യയിൽ നിർമിച്ച, 4 മാസത്തിനകം നനഞ്ഞു ചോർന്ന സ്പെഷൽ പൊലീസ് ട്രെയിനിങ് സെന്റർ (5 ലക്ഷം ഡോളർ),

പ്രവർത്തനം ആരംഭിക്കാൻ കഴിയാഞ്ഞ വൈദ്യുതി നിലയം (116 ദശലക്ഷം ഡോളർ), ഹെൽമന്റ് പ്രവിശ്യയിൽ പെന്റഗൺ നിർമിച്ച ഒരിക്കലും ഉപയോഗിക്കാതിരുന്ന സൈനിക കമാൻഡ് സെന്റർ (36 ദശലക്ഷം ഡോളർ), കാബൂളിൽ യുഎസ് എംബസിക്കു സമീപം ഹോട്ടൽ, അപാർട്മെന്റ് കെട്ടിട നിർമാണത്തിന് അനുവദിച്ച വായ്പ (85 ദശലക്ഷം ഡോളർ), തുർക്ക്മെനിസ്ഥാൻ അതിർത്തിയിൽ നിർമിച്ച ഒരിക്കലും ഉപയോഗിക്കാത്ത സൈനിക ക്യാംപ് (3.7 ദശലക്ഷം ഡോളർ).
English Summary: Ten ways US blew cash in Afghanistan













