ജറുസലം ∙ കോവിഡ് വാക്സീൻ 2 ഡോസും സ്വീകരിച്ച, 40 വയസ്സ് കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ ഇസ്രയേൽ തീരുമാനിച്ചു. ഇതിനു തുടക്കമിട്ട് പ്രധാനമന്ത്രി നഫ്താലി ബെനറ്റ് (49) മൂന്നാം ഡോസ് സ്വീകരിച്ചു. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണു പുതിയ തീരുമാനം.
രാജ്യത്തെ 93 ലക്ഷം ജനങ്ങളിൽ 59 ലക്ഷം പേർക്ക് ആദ്യഡോസ് കുത്തിവയ്പ് ലഭിച്ചു. 2 ഡോസും ലഭിച്ചവർ 54 ലക്ഷം. പ്രതിരോധശേഷി കുറഞ്ഞ 13 ലക്ഷം പേർക്ക് ഇതിനകം ബൂസ്റ്റർ ഡോസ് നൽകി. ഇനി അത് 40 കഴിഞ്ഞ എല്ലാവർക്കും ലഭിക്കും.
ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളും പ്രതിരോധശേഷി കുറഞ്ഞ പ്രായമായവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ മുഴുവൻ ജനങ്ങൾക്കും ബൂസ്റ്റർ ഡോസിന്റെ ആവശ്യമില്ലെന്ന് യൂറോപ്യൻ യൂണിയന്റെ നിലപാട്. കാൻസർ രോഗികൾക്കും അവയവമാറ്റം നടത്തിയവർക്കും ബൂസ്റ്റർ ഡോസ് നൽകാൻ ഡെന്മാർക്ക് തീരുമാനിച്ചു.
English Summary: Covid booster dose campaign in Israel













