കോപ്പൻഹേഗൻ ∙ വടക്കൻ അറ്റ്‌ലാന്റിക് ദ്വീപ് രാഷ്ട്രമായ ഐസ്‌ലൻഡിൽ പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വിജയഗാഥ രചിച്ച് സ്ത്രീകൾ. 63 അംഗ പാർലമെന്റിൽ ഇനി 30 പേർ വനിതകളായിരിക്കും. കഴിഞ്ഞ തവണ ഇത് 24 ആയിരുന്നു. ഭരണത്തിലുള്ള ലെഫ്റ്റ് ഗ്രീൻ മൂവ്മെന്റ്, ഇൻഡിപെൻഡൻസ് പാർട്ടി, പ്രോഗ്രസീവ് പാർട്ടി സഖ്യം 37 സീറ്റ് നേടി ഭൂരിപക്ഷം നിലനിർത്തി.
ലെഫ്റ്റ് ഗ്രീൻ മൂവ്മെന്റ് പാർട്ടിയുടെ വനിതാ നേതാവ് കാതറിൻ ജേക്കബ്സ്ഡോട്ടിർ (45) ആണ് നിലവിലെ പ്രധാനമന്ത്രി. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 33 സ്ത്രീകൾ (52%) തിരഞ്ഞെടുക്കപ്പെട്ടതായാണ് ആദ്യം പ്രഖ്യാപനം വന്നത്. റീകൗണ്ടിങ്ങിൽ ഇത് 30 (47.6%) ആയതോടെ യൂറോപ്പിൽ ആദ്യമായി സ്ത്രീകൾക്കു മുൻതൂക്കമുള്ള പാർലമെന്റ് എന്ന നേട്ടം നഷ്ടമായി.
സ്ത്രീ സംവരണം ഇല്ലാതെയാണ് ഇപ്പോഴത്തെ നേട്ടം. കൊച്ചുരാജ്യമായ ഐസ്‌ലൻഡിൽ 3.71 ലക്ഷം മാത്രമാണു ജനസംഖ്യ. ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ട് പ്രകാരം ലിംഗസമത്വത്തിൽ ലോകത്ത് ഒന്നാം റാങ്കും ഐസ്‌ലൻഡിനു തന്നെ. യൂറോപ്പിൽ പാർലമെന്റിലെ വനിതാപ്രാതിനിധ്യത്തിൽ ഐസ്‌ലൻഡിനു പിന്നിൽ സ്വീഡനും (47%) ഫിൻലൻഡും (46%) ആണ്.
‘വനിതാ പാർലമെന്റ് ’
പുരുഷൻമാരെക്കാൾ കൂടുതൽ വനിതാ അംഗങ്ങളുള്ള രാജ്യങ്ങൾ
(രാജ്യം, സ്ത്രീപ്രാതിനിധ്യ ശതമാനം)
റുവാണ്ട 61.3
ക്യൂബ 53.4
നിക്കരാഗ്വ 50.6
ഒപ്പത്തിനൊപ്പം (50%)
മെക്സിക്കോ
യുഎഇ
ആരുമില്ലാത്തത്
യെമൻ
പാപ്പുവ ന്യുഗിനി
വന്വാടു
മൈക്രോനീഷ്യ
English Summary: Iceland parliament election













