കേരളത്തിലെ മഴക്കെടുതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. സാഹചര്യം ചര്‍ച്ച ചെയ്തതായും എല്ലാവരുടെയും സുരക്ഷക്കായി പ്രാര്‍ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കേരളത്തിന് വേണ്ട എല്ലാ സഹായവും കേന്ദ്രം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കി
പൊലിഞ്ഞത് 20 ജീവനുകൾ
അതിതീവ്രമഴ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലുമായി കവര്‍ന്നത് എട്ടുകുട്ടികള്‍ ഉള്‍പെടെ 20 ജീവനുകള്‍. കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ 10 പേരും ഒഴുക്കില്‍പ്പെട്ട് രണ്ടുപേരും മരിച്ചു. കൊക്കയാറില്‍ നാലുകുട്ടികള്‍ ഉള്‍പെടെ ആറുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ഉരുള്‍പൊട്ടിയ കൂട്ടിക്കല്‍ പ്ലാപ്പളളിയിലും കാവാലിയിലും ഇന്നുരാവിലെയാണ് തിരച്ചില്‍ ഊര്‍ജിതമായത്. കരസേനയും ദുരന്തനിവാരണസേനും ഉള്‍പെടെ നടത്തി തിരച്ചിലില്‍ ദുരന്തത്തില്‍പ്പെട്ട കാവാലി ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍ (47), മക്കളായ സ്നേഹ (13) , സാന്ദ്ര (9) എന്നിവരുടെ മൃതദേഹം ഉച്ചയോടെ കണ്ടെത്തി. മാര്‍ട്ടിന്റെ ഭാര്യ സിനി(35), മകള്‍ സോന (10), മാര്‍ട്ടിന്റെ അമ്മ ക്ലാരമ്മ എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. പ്ലാപ്പള്ളിയില്‍ കാണാതായ മുണ്ടകശേരി റോഷ്നി (48), സരസമ്മ മോഹനന്‍ (57), സോണിയ (46), മകന്‍ അലന്‍ (14) എന്നിവരുടെ മൃതദേഹം ഉച്ചയ്ക്കുമുന്‍പ് കണ്ടെടുത്തു.
ഉരുള്‍പൊട്ടിലിനിടെ ഒഴുക്കില്‍പെട്ടാണ് ഒാലിക്കല്‍ ഷാലറ്റ് , കുവപ്പള്ളിയില്‍ രാജമ്മ എന്നിവര്‍ മരിച്ചത്. കൊക്കയാറില്‍ രാവിലെ ദുരന്തനിവാരണസേന ഉള്‍പെടെ തിരച്ചില്‍ തുടങ്ങിയെങ്കിലും രണ്ടുമണിയോടെയാണ് ആദ്യമൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കല്ലൂപ്പുരയ്ക്കല്‍ ഫൗസിയ, മക്കളായ അമീന്‍ സിയാദ് , അംന സിയാദ് സഹോദരന്‍ ഫൈസലിന്റെ മക്കളായ അക്സന ഫൈസല്‍, അഹിയാന്‍ ഫൈസല്‍ എന്നിവരുടെ മൃതദേഹവമാണ് കണ്ടെടുത്തത്. ഇവിടെ നിന്ന് ഒഴുക്കില്‍പ്പെട്ട ചിറയില്‍ ഷാജിയുെട മൃതദേഹം മുണ്ടക്കയം ഭാഗത്് മണിമലയാറ്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
ഇടവിട്ട് പെയ്ത മഴ കൊക്കയാറില്‍ തിരച്ചിന് തടസം സൃഷ്ടിച്ചിരുന്നു . പെരുവന്താനത്ത് ഒഴുക്കില്‍പെട്ട നിര്‍മലഗിരി വടശേരില്‍ ജോജിയുടെ മൃതദേഹവും രാവിലെ കണ്ടെടുത്തു. ഏന്തയാറില്‍ ഒഴുക്കില്‍പ്പെട്ട് വല്യന്ത സ്വദേശി സിസിലിയും മരിച്ചു. മരിച്ചവരുെട ആശ്രിതര്‍ക്ക് നാലുലക്ഷം രൂപവീതം സഹായധനം നല്കുമെന്ന് റവന്യു മന്ത്രി അറിയിച്ചു.













