LIMA WORLD LIBRARY

ബുധനാഴ്ച മുതൽ ശക്തമായ മഴ; കോളജുകൾ തുറക്കുന്നത് ഒക്ടോബർ 25ലേക്ക് നീട്ടി

തിരുവനന്തപുരം:ബുധനാഴ്ച മുതല്‍ ശക്തമായ മഴ പ്രവചിച്ചതിനാൽ കോളജുകള്‍ തുറക്കുന്നത് ഒക്‌ടോബര്‍ 25ലേക്ക് മാറ്റും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍  സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പറ‍ഞ്ഞു.

വെള്ളത്തിന്റെ അളവ് നോക്കിയാണു തീരുമാനമെടുക്കുക. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ നിര്‍ബന്ധമായും മാറ്റി പാര്‍പ്പിക്കണം. ശബബരിമല തുലാമാസ പൂജാ സമയത്തുള്ള തീർഥാടനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കും. തുലാവര്‍ഷം വന്നതായി ഇതുവരെ കാലാവസ്ഥാ വകുപ്പ് കണക്കാക്കിയിട്ടില്ല. യോഗത്തില്‍ റവന്യൂ, വൈദ്യുതി വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

പത്തനംതിട്ട ജില്ലയിലെ കക്കി– ആനത്തോട് അണക്കെട്ട് തുറന്നു. രണ്ടു ഷട്ടറുകൾ 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയർത്തി.  പമ്പയാറിലും കക്കാട്ടാറിലും ഉച്ചയോടെ ജലനിരപ്പ്  ഒന്നരയടി വരെ ഉയരും. റാന്നിയിൽ അഞ്ചുമണിക്കൂറിനകവും കോഴഞ്ചേരിയിൽ 11 മണിക്കൂറിനകവും ചെങ്ങന്നൂരിൽ 15 മണിക്കൂറിനകവും വെള്ളമെത്തും. കുട്ടനാട്ടിൽ നാളെ രാവിലെ വെള്ളമെത്തും. ഷോളയാർ അണക്കെട്ടും തുറന്നു. വൈകിട്ട് നാലോടെ ചാലക്കുടിയിലേക്ക് വെള്ളമെത്തും. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.04 അടിയിലെത്തി. ഇത് സംഭരണശേഷിയുടെ 91.92 % ആണ്.  2397.86 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. എന്നാൽ നിലവിൽ നീരൊഴുക്ക് കുറഞ്ഞെന്നും അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്നുമാണ് വിവരം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px