ഞാനുറങ്ങിയില്ലിന്നലെ നിദ്രാദേവിയുമൊത്തു
ഇരുട്ടിന്നുമ്മറത്തിരുന്നൊരുപാട് കാര്യം പറഞ്ഞു.
കൈകുടന്നയിൽ നനുത്ത മഞ്ഞിൻ തണുപ്പിൽ
വാനിൽ നിന്നടർന്നു വീണ നിലാവൊളി
വെട്ടത്തിൽ തിളങ്ങുന്ന രോമ രാജി
പൊതിഞ്ഞ കൈത്തലം ചേർത്ത്
തമസ്സിന്റെ കമ്പിളിക്കെട്ടും പുതച്ചിരുന്നു.
കരമതു ചേർത്തു മുഖം പൊത്തി,
അവളെൻ മുന്നിൽ വ്രീളാ വിവശയായ്
നേർത്ത മുഖപടം മാറ്റി ..മിഴി കൂമ്പി നിന്നു.
എന്തോ പറയാൻ വിതുമ്പുന്നുവോ..
എന്തോ പറയാൻ വിതുമ്പുന്നുവോ..
ദേവീ, വിടരാൻ വെമ്പുമിളം ചുണ്ടുകൾ.
വെള്ളിനിലാവിന്നിതളു വിരിച്ച
ശയ്യമേൽ ചേർത്തു, ചേർത്തവളെന്നെ
എപ്പോൾ തഴുകി തലോടിയുറക്കുമെന്നറിയാതെ
കിനാവുകൾ തഴച്ചാർക്കുന്ന… മണിമുത്തുകൾ
നിറച്ചൊരു പാതയിൽ .. പുഷ്പമാല്യം വിരിയിച്ചു,
പച്ച വിരിച്ച പാടങ്ങളിൽ പനിനീർ കുളിരേകും
പാട്ടുകൾ പകർന്ന്, താരാട്ടിന്നോളങ്ങളിൽ
ഹൃദയ മലരിൻ ഇതൾ ചേർത്തൊരോടത്തിൽ
മെല്ലെ ചലിക്കവേ, ഒന്നും പറയാതെ
പീലിത്തുടുപ്പാലെൻ മിഴികളിൽ
മധുലേപനം പുരട്ടാതെ,
ശിലകളടർന്നു പാകിയ പടവുകൾ
കടന്നവൾ പുലരൊളി വെട്ടത്തിൻ
മൃദു വായ്ത്താരി നുകർന്നവൾ,
ഒരു നിശ്വാസത്തിൻ നെടുവീർപ്പിലെന്നെ
തനിച്ചാക്കി, പൂമുഖ മറ കടന്ന്
പവിഴമാല്യത്തേരിൽ കരേറി
ദൂരെ..അകലത്തേക്കെങ്ങോ മറഞ്ഞൂ.












വളരേ വൈകാരികത തുളുമ്പുന്ന വരികളാൽ സമൃദ്ധമായ നല്ലൊരു കവിത ❤🌹വരികളിലെ ലാളിത്യം മെല്ലെ മെല്ലെ മനസ്സിനെ എത്രയോ ദൂരേക്ക് കൊണ്ടുപോയെന്നറിയില്ല 🌹
ചിന്തകളിൽ നിന്നും മയക്കത്തിലേക്കുള്ള അവസ്ഥപോലെ 🌹🌹🌹🌹🌹മനോഹരം 🌹congrats 🌹❤
രാത്രിയുടെ സ്വപ്നങ്ങളിൽ നിന്ന് നല്ല ഒരു കവിത. ആശംസകർ
നന്നായി രാവിൻ സമാഗമം