യുഎഇയിൽ മതങ്ങളെ അവഹേളിക്കുകയോ, മതവിദ്വേഷപ്രചരണം നടത്തുകയോ ചെയ്താൽ കടുത്തശിക്ഷയുണ്ടാകുമെന്നു മുന്നറിയിപ്പ്. 50 ലക്ഷം രൂപാ മുതൽ നാലു കോടി രൂപാവരെ പിഴയീടാക്കുമെന്നു പബ്ളിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. അഞ്ചുവർഷത്തെ തടവുശിക്ഷയുമുണ്ടാകും.
യുഎഇയിൽ ഏതെങ്കിലും മതത്തേയോ മതാചാരങ്ങളേയോ അപകീർത്തിപ്പെടുത്തുക, അപമാനിക്കുക, വെല്ലുവിളിക്കുക, അനാദരവു കാണിക്കുക എന്നിവയെല്ലാം ദൈവനിന്ദയെന്ന കുറ്റകൃത്യമായി പരിഗണിച്ചായിരിക്കും ശിക്ഷയെന്നാണ് മുന്നറിയിപ്പ്. യുഎഇയിൽ ലൈസൻസ് ലഭിച്ചിട്ടുള്ള മതപരമായ ചടങ്ങുകളോ ആചാരങ്ങളോ, അക്രമത്തിലൂടെയോ ഭീഷണിയിലൂടെയോ തടയാൻ ശ്രമിച്ചാലും ശിക്ഷയുണ്ടാകും. ഏതെങ്കിലും രീതിയിൽ ഏതെങ്കിലും വിശുദ്ധ ഗ്രന്ഥങ്ങൾ നശിപ്പിക്കുകയോ, അവഹേളിക്കുകോ ചെയ്യരുത്.
ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ എന്നിവ നശിപ്പിക്കുകയോ പവിത്രത നഷ്ടപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുകയോ ചെയ്താലും കുറ്റകൃത്യമായി പരിഗണിക്കും. എല്ലാ മതവിഭാഗങ്ങളിലെയും വിശ്വാസികൾക്കു യുഎഇ സംരക്ഷണം ഉറപ്പുനൽകുന്നതായും അതിനാൽ മതവിദ്വേഷം, ദൈവനിന്ദ തുടങ്ങിയ പ്രവർത്തികൾ ശിക്ഷാർഹമാണെന്നും യുഎഇ പബ്ളിക് പ്രോസിക്യൂഷൻ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. കുറ്റംതെളിഞ്ഞാൽ അഞ്ചു വർഷത്തെ തടവ്, അല്ലെങ്കിൽ 2,50,000 ദിർഹം മുതൽ ഇരുപതു ലക്ഷം ദിർഹം വരെ പിഴ അല്ലെങ്കിൽ പിഴയും തടവുശിക്ഷയും ഒരുമിച്ച് എന്നിങ്ങനെയായിരിക്കും 2015ലെ നിയമപ്രകാരമുള്ള ശിക്ഷ.













