എനിക്ക് മിണ്ടണം ; നിന്നോട്
നെഞ്ചിൽ ചേർന്നിരുന്ന് ,
കൈകളിൽ മുറുകെ പിടിച്ച് ,
മിഴികളിൽ നോക്കി ,
വാ തോരാതെ
നീയത് മൂളി കേൾക്കണം .
ഇടയ്ക്ക് ഒരു തലോടലാവാം ,
അണമുറിയാതെ ഒഴുകുന്ന ചോലകളെ
വിരലുകളാൽ തടയരുത്.
കരിഞ്ഞ സ്വപ്നങ്ങളും ,
വാടിയ പ്രതീക്ഷകളും
ഞാനങ്ങനെ പുറത്ത് കളയട്ടെ …..
ദീപം തെളിയാത്ത സന്ധ്യകളും ,
ഊഷരമായ രാവുകളും ,
കാർമുകിൽ നിറഞ്ഞ പകലുകളും ,
ലക്ഷ്യമില്ലാതെ നടന്ന വഴികളും ,
നെഞ്ചിൽ കനലായി പുകയുന്ന വേദന,
ആ ചൂടിൽ കരിഞ്ഞ രൂപമായിരുന്നു ഞാൻ ;
വെറും രൂപം .
നീയാകുന്ന മൃതസഞ്ജീവനിയിൽ
ഞാൻ പുനർജനിക്കട്ടെ ….
നിന്റെ നെഞ്ചിലെ സാന്ത്വനത്തിൻ ഞാൻ സനാഥയാവട്ടെ ….











