ന്യൂയോർക്ക് ∙ ഏറെനാളായി അജൻഡയിലുള്ള ഭൗമപ്രതിരോധ (പ്ലാനറ്ററി ഡിഫൻസ്) പദ്ധതിക്കു നാസ തുടക്കമിടുന്നു. ഭൂമിക്കു ഭീഷണിയാകുന്ന ഛിന്നഗ്രഹങ്ങളെ എങ്ങനെ നേരിടുമെന്ന് പഠിക്കാനുള്ള ദൗത്യം നവംബർ 24നു കലിഫോർണിയയിൽ നിന്നു വിക്ഷേപിക്കും.
സ്പേസ് എക്സിന്റെ ഫാൽക്കൺ–9 റോക്കറ്റിൽ പറന്നുയരുന്ന ഡാർട്ട് പേടകം ഡൈമോർഫോസ് എന്ന ഛിന്നഗ്രഹത്തെയാണ് നേരിടുന്നത്. ഡീഡിമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ ഭ്രമണം ചെയ്യുന്നതാണ് ഡൈമോർഫോസ്.
അടുത്തവർഷം സെപ്റ്റംബറിൽ, ഭൂമിയിൽ നിന്നു 1.1 കോടി കിലോമീറ്റർ അകലെയാകും ഇടി. ഡൈമോർഫോസിന്റെ ഭ്രമണപഥത്തിൽ വ്യത്യാസം വരുത്തുകയാണു ലക്ഷ്യം. ഇടിയുടെ ദൃശ്യങ്ങൾ പകർത്താനായി ലിസിയ എന്ന ഉപഗ്രഹവും ഡാർട്ടിലുണ്ട്. സൗരോർജ പാനലുകളാണ് പേടകത്തിന് ഊർജം നൽകുക.
ഛിന്നഗ്രഹ പതനങ്ങൾ ഭൂമിയിൽ സംഭവിക്കാൻ സമീപഭാവിയിൽ യാതൊരു സാധ്യതയുമില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ 6.5 കോടി വർഷം മുൻപ് സംഭവിച്ച ഒരു കൂട്ടിയിടിയുടെ പ്രത്യാഘാതത്താലാണ് ദിനോസറുകൾ നശിച്ചതെന്നു സിദ്ധാന്തമുണ്ട്.

English Summary: NASA DART mission













