തിരുവനന്തപുരം:അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടതിനാൽ 19 മുതൽ കേരളത്തിൽ വീണ്ടും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ന്യൂനമർദം അത്ര ശക്തമല്ലാത്തതിനാൽ 19, 20 തീയതികളിൽ വിവിധ ജില്ലകളിൽ മഞ്ഞജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവിൽ തുടർന്നുകൊണ്ടിരുന്ന മഴയ്ക്ക് ബുധൻ, വ്യാഴം ദിവസങ്ങളിൽ ശമനമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഈ ദിവസങ്ങളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.
19-ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 20-ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് മഞ്ഞജാഗ്രത. മലയോരമേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴയ്ക്കു സാധ്യതയുള്ളതിനാൽ കഴിഞ്ഞദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ഓറഞ്ച് സമാന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കർണാടക തീരത്താണ് ന്യൂനമർദമുള്ളത്.ഇത് കൂടുതൽ ശക്തിപ്രാപിക്കുമെന്നാണു സൂചന. ഇതോടൊപ്പം ആൻഡമാൻ കടലിലും ന്യൂനമർദമുണ്ട്. ഇത് ശക്തമായി പതിനെട്ടോടെ ബംഗാൾ ഉൾക്കടലിലെത്തി ആന്ധ്രാപ്രദേശ്-തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. കേരളതീരത്ത് 17-ന് രാത്രി 11.30 വരെ 2.5 മുതൽ 3.2 വരെ മീറ്റർ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.













