മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് എട്ട് വയസ്സുള്ള കുട്ടിയെയും അച്ഛനെയും പിങ്ക് പോലീസ് പൊതുറോഡിൽ വിചാരണ നടത്തിയ സംഭവത്തിൽ പെൺകുട്ടി ഹൈക്കോടതിയിൽ. ചെയ്യാത്ത കുറ്റത്തിന് തന്നെ പീഡിപ്പിച്ച ഉദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടി വേണമെന്നാണ് ഹർജിയിലെ ആവശ്യം. പൊതുജനം നോക്കി നിൽക്കെ ഉദ്യോഗസ്ഥയായ രജിത തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചു. അച്ഛനെ വസ്ത്രം അഴിച്ച് പരിശോധന നടത്തി. എന്നാൽ മൊബൈൽ ഫോൺ ഉദ്യോഗസ്ഥയുടെ ഹാന്‍റ്ബാഗിൽ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആറ്റിങ്ങൽ ഡിവൈഎസ്പിയ്ക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടി ഉണ്ടായില്ല. ഉദ്യോഗസ്ഥയെ അവർക്ക് താല്പര്യം ഉള്ള സ്ഥലത്തേക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. തനിക്ക് ഉണ്ടായ മാനസീകാഘാതത്തിന് നഷ്ടപരിഹാരമായി 50 ലക്ഷ രൂപ നൽകണമെന്നും പെൺകുട്ടിയുടെ ഹർജിയിൽ പറയുന്നു.













