ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്നാണ് നിലവിലെ പഠനങ്ങളിലെ സൂചനയെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കോവിഡ് വിദഗ്ധസമിതി സര്‍ക്കാരിനു മുന്നറിയിപ്പ് നൽകി. ജനിതക ശ്രേണീകരണത്തിന് അയയ്ക്കുന്ന സാംപിളുകളുടെ എണ്ണം വര്‍ധിപ്പിക്കണം. മൂന്നാം ഡോസ് വാക്സിനേഷന്‍ ആലോചന തുടങ്ങണമെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു.
ഒമിക്രോണ്‍ അതിവേഗം പടരുന്നതായാണ് ലോകാരോഗ്യ സംഘടനയും ആദ്യം ഈ വകഭേദം തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കയിലെ വിദഗ്ധരും മുന്നറിയിപ്പ് നല്കുന്നത്. വ്യാപനശേഷി വ്യക്തമാക്കുന്നത് വായുവിലൂടെ അതിവേഗം പകരാനുളള സാധ്യതയാണെന്ന് കോവിഡ് വിദഗ്ധസമിതി സര്‍ക്കാരിനു റിപ്പോര്‍ട്ട് നൽകി. മാസ്ക് ഉപയോഗം കര്‍ശനമാക്കണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ഒാഫീസുകളിലും ചടങ്ങുകളിലും തുറന്ന സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണം.
മൂന്നാം ഡോസ് വാക്സിനേഷന്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണെങ്കിലും സംസ്ഥാനത്തിന് കൂടി പ്രാതിനിധ്യമുളള സമിതികളില്‍ വിഷയം സംസാരിച്ച് തുടങ്ങണമെന്നും വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു.
ജനിതക ശ്രേണീകരണത്തിനായി എല്ലാ ജില്ലകളില്‍ നിന്നും സാംപിളുകള്‍ ശേഖരിക്കുന്നുണ്ട്. സാംപിളുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഡല്‍ഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജിനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലേയ്ക്ക് അയച്ചാണ് പരിശോധന നടത്തുന്നത്.













