തമിഴ്നാട് കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തില്‍ മരിച്ച പൈലറ്റ്, വിങ് കമാൻഡർ പൃഥ്വി സിങ് ചൗഹാന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചപ്പോൾ, അച്ഛന്റെ തൊപ്പി സ്വയം എടുത്ത് തലയിൽ വച്ച് മകൻ. ഭൗതികശരീരം അടങ്ങിയ പെട്ടിക്ക് മുകളിലാണ് അദ്ദേഹത്തിന്റെ യൂണിഫോമും െതാപ്പിയും വച്ചിരിക്കുന്നത്. പൂക്കൾ തട്ടിമാറ്റി മൃതദേഹത്തിന് സമീപം നിന്ന ഇളയ മകൻ തൊപ്പി എടുത്ത് തന്റെ തലയിൽ വയ്ക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ അതേ െതാപ്പി മകളുടെ തലയിലും വച്ച് െകാടുക്കുന്നതും വിഡിയോയിൽ കാണാം. രാജ്യത്തിന്റെ വീരപുത്രൻമാർക്ക് എല്ലാ ആദരവും നൽകിയാണ് അവരുടെ സംസ്ഥാനങ്ങൾ അന്ത്യവിട നൽകിയത്. അപകടത്തിൽപെട്ട ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്നു ആഗ്ര സ്വദേശിയായ പൃഥ്വി. 50 ലക്ഷം രൂപ കുടുംബത്തിന് യുപി സർക്കാർ സഹായം പ്രഖ്യാപിച്ചിരുന്നു.
ഹെലികോപ്റ്റർ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ചിതാഭസ്മം മക്കൾ ഹരിദ്വാറിലേക്കു കൊണ്ടുപോയി ഗംഗാ നദിയിലൊഴുക്കി. ഡൽഹിയിലെ ബ്രാർ സ്ക്വയർ ശ്മശാനത്തിൽനിന്ന് ശനിയാഴ്ച രാവിലെ ചിതാഭസ്മം ശേഖരിച്ചിരുന്നു.
റാവത്തിന്റെ മക്കളായ കൃതികയും തരിണിയുമാണ് മരണാനന്തര ചടങ്ങുകൾ ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് റാവത്തിന്റെയും ഭാര്യ മധുലികയുടെയും സംസ്കാരം ബ്രാർ സ്ക്വയറില്‍ ഒരേ ചിതയിൽ നടത്തിയത്.
തമിഴ്നാട് കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ ഭൗതികശരീരം സംസ്കരിച്ചു. തൃശൂർ പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പ്രദീപ് പഠിച്ച പുത്തൂർ ഗവൺമെന്റ് സ്കൂളിലും വീട്ടിലും പൊതുദർശനത്തിനുവച്ചശേഷമാണ് സംസ്കരിച്ചത്.













