LIMA WORLD LIBRARY

സിനിമകൾ സ്പർദ്ധ പടർത്തരുത് – മിനി സുരേഷ്

മഹാമാരി അധികാരകേന്ദ്രമടക്കിയിരുന്ന നാളുകളിൽ ജനപ്രിയമാധ്യമമായ സിനിമയും
വീടിന്റെ അകത്തളങ്ങളിലേക്കൊതുങ്ങി പ്പോയിരുന്നു.പ്രൗഢതയുടെ പരിവേഷത്തോടെ തിളങ്ങിയിരുന്ന കേരളത്തിലെ തീയേറ്ററുകളുടെ പേരുകളെല്ലാം മറന്ന് മലയാളിമനസ്സുകളിലും ആമസോൺ പ്രൈമും,നെറ്റ്ഫ്ലിക്സുമെല്ലാം ചേക്കേറാൻ തുടങ്ങി.
ജനപ്രിയതയുടെ അതിരുകൾക്കപ്പുറം കൊടുമുടികളിൽ വിരാജിച്ചിരുന്ന നായികാ.നായക
സങ്കൽപ്പങ്ങൾക്കും മാറ്റം വന്നു.ചെറിയ റോളുകൾ
ചെയ്തിരുന്ന പലരും കാല്പനിക നായക സങ്കൽപ്പത്തെ തകർത്തെറിഞ്ഞ് കഥാപാത്രങ്ങളിലൂടെ താരങ്ങളായി വളർന്നു.സെൻസർ ബോർഡിന്റെ വിലക്കുകളില്ലാത്ത സംഭാഷണശകലങ്ങളും,അസഭ്യപ്രയോഗങ്ങളും ആർക്കും എതിർപ്പില്ലാത്ത വിധം സിനിമകളുടെ ഭാഗമായി.
ഇന്ദ്രിയാമോദകരമായ മേൽപ്പറഞ്ഞകലാസൃഷ്ടികൾ സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുകയല്ലേ
ചെയ്യുന്നത്.സാംസാരികമായ അപചയങ്ങൾക്കും
അനാഗരികമായ ഛിദ്രങ്ങൾക്കും വഴിയൊരുക്കുന്നില്ലേ എന്നു തോന്നിപ്പോകും OT T പ്ലാറ്റ് ഫോമുകളിൽ ജാതിക്കോയ്മാപാഠങ്ങൾ നിറക്കുന്ന പല സിനിമകളും കാണുമ്പോൾ.
പേരെടുത്ത് എല്ലാ സിനിമകളെയും വിമർശിക്കുവാൻ ആളല്ല.എങ്കിലും ഏറെ ശ്രദ്ധ നേടിയ പുഴു,ജനഗണമന എന്നീ ചിത്രങ്ങൾ വിമർശനാത്മകരമായ സമീപനങ്ങൾ നേരിട്ടിട്ടില്ലെങ്കിലും ജാതീയവും.ലൈംഗികവുമായ ഫ്യൂഡൽ വ്യവസ്ഥയുടെ അവശിഷ്ടങ്ങളെ വീണ്ടും കുത്തിപ്പൊക്കി മനുഷ്യമനസ്സുകളിൽ വിദ്വേഷവും,പകയുമല്ലേ സൃഷ്ടിക്കുന്നത്.?ഉയർന്ന സാക്ഷരത അവകാശപ്പെടുന്ന കേരളത്തിൽഇത്തരം സ്പർദ്ധ ചിന്തകൾ പടർത്തുന്നത് ഏറെ വേദനാജനകമാണ്.ചാനലുകളും ഇവയ്ക്ക് പ്രോത്സാഹനം കൊടുക്കുന്നു.ജാതിവർണ്ണവെറിയുടെ മുൻപാഠങ്ങളിൽ നിന്നും
സമൂഹത്തിന് മോചനമില്ലെന്നാണോ കഥാകൃത്തുക്കൾ ഉദ്ദേശിക്കുന്നത്. സവർണ്ണരെന്നും
അവർണ്ണരെന്നുമുള്ള ചിന്തകൾ ഉന്മൂലനം ചെയ്യേണ്ടതിന് പകരം ഈ സിനിമകൾ അത്
ഊട്ടിയുറപ്പിക്കുകയല്ലേ ചെയ്യുന്നത്.”നീ പോയി
കക്കൂസ് കഴുക്” എന്ന് സവർണ്ണനായ യൂണിവേഴ്സിറ്റി പ്രൊഫസർ ഗവേഷണ വിദ്യാർത്ഥിനിയോട് പറയുമ്പോൾ പ്രേക്ഷകമനസ്സുകളിൽ
നിറയുന്നത് സ്നേഹവും,സാഹോദര്യവുമല്ലല്ലോ.
പരസ്പര വിദ്വേഷം തന്നെയല്ലേ.

സമൂഹത്തിന് വിപത്തുകൾ ഉളവാക്കുന്ന ഇത്തരം ജ്യാമിതീയ മാതൃകകൾ പലതും അഴിച്ചു പണിയേണ്ട സമയം കഴിഞ്ഞു. മലയാളി സമൂഹത്തിന്റെ നിലവിലുള്ള
വ്യവസ്ഥിതിയുടെ സത്യസന്ധമായ പരിഛേദം
മാത്രമാണ് ആ സിനിമകളിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് എന്ന് അവകാശപ്പെടുമ്പോളും
സന്ദേശം പോലുള്ള എത്രയോ സിനിമകൾ സമൂഹത്തിൽ പ്രകാശം പരത്തിയിട്ടുണ്ട്.
ഉണങ്ങാത്ത വ്രണങ്ങൾ ചുരണ്ടി ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിക്കുവാനാണ് കച്ചവടക്കണ്ണുകളുള്ള കഥാകൃത്തുകളിന്ന് പാടുപെടുന്നത്.ആനന്ദവും ,അനുഭൂതിയും പകരുന്നതോടൊപ്പം മനുഷ്യമനസ്സുകളിൽ നന്മയുടെ ശേഷിപ്പുകളുണ്ടാക്കുവാനാണ് കലാകാരന്മാരെന്നും പരിശ്രമിക്കേണ്ടത്.

  • Comment (1)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px